ADVERTISEMENT

വാഷിങ്‌ടൻ∙ പുതുതലമുറക്കിടയിൽ സാഹിത്യോത്സവ സംസ്കാരം ഉയർന്നുവന്നിട്ടുണ്ടെന്നും ഇത്തരം സാഹിത്യോത്സവങ്ങൾ പ്രതിരോധത്തിനും ബഹുസ്വരതയ്ക്കും വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അത് നല്ലതാണെന്നും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാന)യുടെ 2024-25 വർഷത്തെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയും ആയ സാറ ജോസഫ് പറഞ്ഞു. ഭാഷയും സംസ്കാരവും സാഹിത്യവും ഉള്ളിൽ പേറി നടക്കുന്നവരാണ്‌ മലയാളികൾ. എഴുത്ത് നമ്മളെ തന്നെ പഠിക്കലും പുതുക്കലുമാണ്‌. ഭാഷയും ഭാഷണസമൂഹവും ഒന്ന് തന്നെയാണ്‌. സമൂഹത്തിലെന്തുണ്ടോ അത് ഭാഷയിലുണ്ടാകും, ഇല്ലാത്തത് ഉണ്ടാകുകയുമില്ല. എഴുത്തിനെ പൂരിപ്പിക്കുന്നതാണ്‌ വായന. വായിക്കാനുള്ള ഒരു പരിശീലനം പുതിയ തലമുറക്ക് കൊടുക്കേണ്ടതുണ്ട്.

പഴയ തലമുറ ജീവിച്ചുപോന്ന പൊതുമൂല്യവസ്ഥിതിയിൽ ഇന്ന് മാറ്റം സംഭവിച്ചിട്ടുണ്ട്. ആ തലമുറയുടെ ദേശബോധവും ദേശീയബോധവും നിർമ്മിച്ചെടുത്ത സാമൂഹ്യ-രാഷ്ട്രീയ സാഹചര്യത്തിന്‌ അപ്രതീക്ഷതവും അഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതുമായ വലിയ മാറ്റം വന്നുകൊണ്ടിരിക്കുന്നു. ഗാന്ധി-അംബ്ദേക്കർ-നെഹ്റു എന്നിവരുടെ സങ്കല്പങ്ങൾക്ക് അനുസരിച്ച് രാഷ്ട്രത്തെ ഉയർത്തിയെടുക്കാനോ വളർത്തിയെടുക്കാനോ നമുക്ക് കഴിഞ്ഞില്ലെന്ന് സാറ ജോസഫ് കൂട്ടിച്ചേർത്തു.

∙ എല്ലാ ഇന്ദ്രിയങ്ങളേയും കവിതക്ക് സ്പർശ്ശിക്കാൻ കഴിയണം: കവി സെബാസ്റ്റ്യൻ

ഗദ്യത്തിലോ പദ്യത്തിലോ കവിത എഴുതാനാവില്ല, കവിതയിലെ കവിതയെഴുതാനാകൂ എന്ന് ലാനയുടെ സമ്മേളനത്തിന്‌ ആശംസ നേർന്നുകൊണ്ട് സുപ്രസിദ്ധ കവി സെബാസ്റ്റ്യൻ പറഞ്ഞു. ഗദ്യത്തിലായാലും പദ്യത്തിലായാലും കവിത വേണം. എഴുതുമ്പോൾ ഒരു ഭാഷ സൃഷ്ടിക്കൻ കഴിയുന്നുണ്ടോ എന്നുള്ളതാണ്‌ പ്രധാനം. എല്ലാ ഇന്ദ്രിയങ്ങളേയും കവിതക്ക് സ്പർശ്ശിക്കാൻ കഴിയണം. പരാജയങ്ങളിൽ നിന്ന് വീണ്ടെടുപ്പാണ്‌ കവിത.  ദൈവാക്ഷരങ്ങളാണ്‌ കവിത, കവിത ഒരു വിസ്മയമാണ്‌, കവികൾ ഋഷിതുല്യരാണ്‌. സമകാലിക കവിത അതിരുവിട്ട് പറക്കുന്ന കാലമാണിത്. സെബാസ്റ്റ്യൻ ഓർമിപ്പിച്ചു. 

ആധുനിക സാങ്കേതികവിദ്യ സാഹിത്യത്തിൽ ജനാധിപത്യം കോണ്ടുവന്നുവെന്നും അത് സ്വാഗതർഹമാണെന്നും സമ്മേളനത്തിന്‌ ആശംസ അർപ്പിച്ചുകൊണ്ട് പ്രശസ്ത യുവ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി ജേതാവുമായ വി ഷിനിലാൽ പറഞ്ഞു. മനുഷ്യൻ ജീവിക്കുന്നത് മറ്റെന്തും കൊണ്ടെന്നപോലെ ഭാവനകൊണ്ട് കൂടിയാണ്‌. ഭാവനകൊണ്ട് മനുഷ്യന്‌ എവിടേയും എത്തിച്ചേരാം. ഭാവനയാണ്‌ മനുഷ്യനെ എഴുത്തുകാരനാക്കുന്നത്. ഷിനിലാൽ കൂട്ടിചേർത്തു.

ലാന പ്രസിഡന്റ് ശങ്കർ മന അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സാമുവൽ യോഹന്നാൻ സ്വാഗതം പറയുകയും ജോയിന്‍റ് ട്രഷറർ നിർമ്മല ജോസഫ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. എഴുത്ത് ഒരു സർഗാത്മക പ്രവർത്തനമാണ്‌, അതുപോലെതന്നെ, അറിഞ്ഞോ അറിയാതെയോ, ഒരു സാമൂഹ്യപ്രവർത്തനം കൂടിയാണ്‌. സമൂഹത്തെ മുന്നോട്ട് നയിക്കുന്നതിൽ എഴുത്തുകാർക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടാണ്‌ എഴുത്തുകാരെ സാസ്കാരിക നായകരെന്നും ധിഷണശാലികളെന്നും മറ്റും വിളിക്കുന്നത്. തന്‍റെ അധ്യക്ഷപ്രസംഗത്തിൽ ശങ്കർ മന സാറ ജോസഫിനെ പരിചയപ്പെടുത്തിക്കൊണ്ട് സൂചിപ്പിച്ചു. 

കവി സെബാസ്റ്റ്യനെ പ്രശസ്ത കവി ബിന്ദു ടിജിയും, വി ഷിനിലാലിനെ സാമുവൽ യോഹന്നാനും സദസിന്‌ പരിചയപ്പെടുത്തി. സമ്മേളനത്തിൽ ലാന ട്രഷറർ ഷിബു പിള്ള, വൈസ് പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, ജോയിന്റ് സെക്രട്ടറി ജോൺ കൊടിയൻ. ഭരണസമിതി അംഗങ്ങൾ, ലാന മുൻഭാരവാഹികൾ, ലാന അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു

തുടർന്ന് നടന്ന കാവ്യാലാപന സമ്മേളനത്തിൽ അമേരിക്കയിലേയും കാനഡയിലേയും പ്രശസ്ത കവികളായ ലാനയുടെ പ്രോഗ്രാം കമ്മിറ്റി ചെയർ ജേക്കബ് ജോൺ, ഭരണസമിതി അംഗം ഡോ. സുകുമാർ കാനഡ, സന്തോഷ് പാല, ബിന്ദു ടിജി, ഷാജു ജോൺ, ഉമ സജി, ദീപ വിഷ്ണു എന്നിവർ സ്വന്തം കവിതകൾ ചൊല്ലി അവതരിപ്പിച്ചു. സമ്മേളനത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ നടന്ന ചർച്ചകളിൽ ലാന ജനറൽ സെക്രട്ടറി സാമുവൽ യോഹന്നാൻ, ജോയിന്‍റ് സെക്രട്ടറി ജോൺ കൊടിയൻ, ഭരണസമിതി അംഗം ഡോ. സുകുമാർ കാനഡ, രാജു തോമസ്, അബ്ദുൾ പുന്നയൂർക്കുളം, ലക്ഷ്മി നായർ, ഗീത ജോർജ്, സ്മിത കൊട്ടാരത്ത് എന്നിവർ പങ്കെടുത്തു. 

വാർത്ത: അമ്പഴയ്ക്കാട്ട് ശങ്കരൻ

English Summary:

Sara Joseph inaugurated the meeting of the LANA for the year 2024-25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com