പ്രൈമറികളില്‍ അനായാസ വിജയം; ബൈഡനും ട്രംപും ബാലറ്റ് യുദ്ധത്തിന് കച്ചമുറുക്കുന്നു
Mail This Article
ഹൂസ്റ്റണ്‍∙ കാര്യമായ വെല്ലുവിളികളില്ലാതെ നാല് സംസ്ഥാന പ്രൈമറി തിരഞ്ഞെടുപ്പുകളിലും നേട്ടമുണ്ടാക്കി യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രസിഡന്റ് ജോ ബൈഡനും. വിസ്‌കോൻസെൻ, കനക്‌ടികട്ട്,ന്യൂയോര്‍ക്ക്, റോഡ് ഐലന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ചയാണ് പ്രൈമറി തിരഞ്ഞെടുപ്പ് നടന്നത്. നാല് സംസ്ഥാനങ്ങളിലെ പ്രസിഡന്‍ഷ്യല്‍ ബാലറ്റുകളില്‍ ഒന്നിലധികം പേരുകള്‍ അവശേഷിച്ചിരുന്നെങ്കിലും ട്രംപിനോ ബൈഡനോ ആരും വെല്ലുവിളി ഉയര്‍ത്തിയില്ല.
കനക്‌ടികട്ടിലെയും റോഡ് ഐലന്‍ഡിലെയും മത്സരങ്ങള്‍ തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇരുവരെയും വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. ബൈഡനും ട്രംപിനും അനുകൂലമായി വിസ്‌കോൻസെനിലെ ഫലങ്ങളും പിന്നാലെ തന്നെ പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ 1,968 ഡെലിഗേറ്റുകളാണ് ബൈഡന് വേണ്ടിയിരുന്നത്. എപി ഡെലിഗേറ്റ് ട്രാക്കര്‍ പറയുന്നതനുസരിച്ച് ബൈഡന് 3,017 പ്രതിനിധികളുടെ പിന്തുണ ഉണ്ടായിരുന്നു. ട്രംപിന് 1,855 പ്രതിനിധികളുടെ പിന്തുണ ഉണ്ടായിരുന്നത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കാന്‍ 1,215 പേരെയാണ് വേണ്ടിയിരുന്നതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു.
ഡെലവെയറും ചൊവ്വാഴ്ച റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ പ്രൈമറി നടത്താന്‍ നിശ്ചയിച്ചിരുന്നു, എന്നാല്‍ മുന്‍ സ്ഥാനാര്‍ത്ഥി നിക്കി ഹേലിയുടെ സ്വന്തം പേര് ബാലറ്റില്‍ നിന്ന് നീക്കം ചെയ്തതിനെത്തുടര്‍ന്ന് മാര്‍ച്ച് 19 ന് മത്സരം റദ്ദാക്കിയതായി പ്രഖ്യാപനം വന്നു. അവശേഷിക്കുന്ന ഏക സ്ഥാനാര്‍ത്ഥി ട്രംപായിരുന്നു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് വേണ്ടിവന്നുമില്ല. ഡെലവെയറിലെ ഡെമോക്രാറ്റിക് പ്രൈമറിയും സമാനമായ സാഹചര്യത്തില്‍ റദ്ദാക്കി. ബാലറ്റിനായി ഫയല്‍ ചെയ്ത ഏക സ്ഥാനാര്‍ത്ഥി ബൈഡന്‍ ആയിരുന്നു