ADVERTISEMENT

ഹൂസ്റ്റണ്‍ ∙ തിരഞ്ഞെടുപ്പ് വർഷത്തിൽ യുഎസിന്‍റെ വാക്കുകള്‍ ധിക്കരിച്ച് ഉറ്റ സഖ്യകക്ഷിയായ ഇസ്രയേലിനെതിരേ ഇറാന്‍ നടത്തിയ ആക്രമണം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രതിഛായയ്ക്ക് വലിയ കോട്ടം വരുത്തിയിരിക്കുകയാണ്. ഇതിനു പുറമെ ബൈഡനെ പരിഹസിച്ച് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത് വന്നിട്ടുണ്ട്. ഈ വിഷയത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തത് ബൈഡൻ നടത്തിയ പ്രസംഗം മുൻകൂട്ടി റെക്കോർഡ് ചെയ്ത സംഭാഷണം ആണെന്നാണ് ട്രംപ് ആരോപിച്ചിരിക്കുന്നത്. ഇസ്രയേൽ ആക്രമണത്തിനിരയാകുന്നത് അമേരിക്ക 'അവിശ്വസനീയമായ' 'വലിയ ബലഹീനത' കാണിച്ചതിനാലാണെന്ന് പെൻസിൽവേനിയയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് ആരോപിച്ചു.

അമേരിക്ക എല്ലായ്പ്പോഴും ഇസ്രയേലിനൊപ്പമാണ് നിലകൊള്ളുന്നതെന്നും താനായിരുന്നു ഭരണാധികാരിയെങ്കില്‍ ആക്രമണം നടക്കില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ദൈവം ഇസ്രയേൽ ജനതയെ അനുഗ്രഹിക്കട്ടെ എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ഇപ്പോള്‍ ആക്രമിക്കപ്പെട്ടു. ഞങ്ങള്‍ അധികാരത്തിലിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു,' ട്രംപ് അവകാശപ്പെട്ടു. 

ഇറാന്‍റെ ആക്രമണത്തെത്തുടര്‍ന്ന്, ഇസ്രയേലിന്‍റെ സുരക്ഷയ്ക്കുള്ള യുഎസ് പിന്തുണ ''ഇരുമ്പു പോലെ ഉറപ്പുള്ളതാണെന്ന്' ബൈഡന്‍ ആവര്‍ത്തിച്ചു. വാഷിങ്‌ടൻ ഇസ്രയേലിന് ഒപ്പം നില്‍ക്കുമെന്നും ''ഇറാനില്‍ നിന്നുള്ള ഈ ഭീഷണികള്‍ക്കെതിരായ അവരുടെ പ്രതിരോധത്തെ പിന്തുണയ്ക്കുമെന്നും' ബൈഡന്‍ ഊന്നിപ്പറഞ്ഞതും ശ്രദ്ധേയമായി. ആക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ബൈഡന്‍ തന്‍റെ വാരാന്ത്യ യാത്ര വെട്ടിച്ചുരുക്കി ഡെലവെയറില്‍ നിന്ന് വാഷിങ്‌ടൻ ഡിസിയിലേക്ക് പറന്നു. 

ഇസ്രയേലിനൊപ്പം ഉറച്ചുനില്‍ക്കാതെ പ്രസിഡന്‍റ് ബൈഡന്‍ ഇറാനും അതിന്‍റെ ഭീകരവാദ ശൃംഖലയ്ക്കും സംശയത്തിന്‍റെ ആനുകൂല്യം നല്‍കുന്നുവെന്ന് വ്യോമിംഗില്‍ നിന്നുള്ള സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ സെന്‍. ജോണ്‍ ബരാസോ അവകാശപ്പെട്ടു. സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം (ആര്‍-എസ്സി) പറയുന്നതനുസരിച്ച്, ട്രംപിന്‍റെ നിരീക്ഷണത്തില്‍ ആക്രമണങ്ങള്‍ ഒരിക്കലും സംഭവിക്കില്ല. 'പ്രസിഡന്‍റ് ബൈഡന്‍  'അരുത്' എന്ന് പറയുന്നത് യഥാർഥത്തില്‍ ഫലപ്രദമാകുന്നില്ല. ഓരോ തവണയും 'അരുത്' എന്ന് പറയുമ്പോഴെല്ലാം എതിരാളികള്‍ അതു ചെയ്യുന്നു.  കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ലോകം എത്രമാത്രം മാറിയിരിക്കുന്നു എന്ന് യുഎസ് ജനത തിരിച്ചറിഞ്ഞിട്ടുണ്ടാകും.' - ഗ്രഹാം എക്സില്‍ കുറിച്ചു. ബൈഡന്‍ ഭരണകൂടത്തിന്‍റെ മിഡില്‍ ഈസ്റ്റ് നയങ്ങള്‍ 'പ്രതിരോധം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടു. പകരം ഇറാനെ പോരാട്ടങ്ങള്‍ക്ക് പ്രാപ്തമാക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തു' എന്നാണ് ഇസ്രയേലിനെതിരായ ഇറാന്‍റെ നേരിട്ടുള്ള ആക്രമണം കാണിക്കുന്നതെന്ന് സെന്‍. ബില്‍ ഹാഗെര്‍ട്ടി പ്രസ്താവിച്ചു.

ശനിയാഴ്ച ഇറാന്‍ ഇസ്രയേലിനെതിരെ ആദ്യമായി നേരിട്ടുള്ള സൈനിക ആക്രമണം നടത്തി. ഇസ്രയേലിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ചു. ഏപ്രില്‍ ഒന്നിന് ഡമാസ്‌കസിലെ കോണ്‍സുലേറ്റിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് ഉന്നത ഇറാനിയന്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ നിരവധി ആളുകളുടെ ജീവന്‍ അപഹരിച്ചതിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രതിജ്ഞയെടുത്തതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ആക്രമണം.

English Summary:

Donald Trump Against Joe Biden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com