ADVERTISEMENT

ചുരുങ്ങിയ ചെലവിൽ വിദഗ്ധ നഴ്സിങ് സേവനം വീടുകളിലേക്കെത്തിക്കുകയാണ് എറണാകുളം ജനറൽ ആശുപത്രിയുടെ ‘അരികെ’ പദ്ധതി.

വീട്ടിൽ കിടപ്പു രോഗികളുള്ളവരുടെ ദുരിതം അനുഭവിച്ചു തന്നെ അറിയണം. ഡോക്ടറോ നഴ്സോ അല്ലാത്തതിനാൽ രോഗിയെ എങ്ങനെ പരിപാലിക്കണം എന്നറിയാത്തതിലുള്ള ആശങ്ക ഒരു വശത്ത്. രോഗിയുടെ കാര്യങ്ങൾ നോക്കാനും എപ്പോഴും ഒപ്പമുണ്ടാകാനുമായി ഏതെങ്കിലും ഏജൻസിയിൽനിന്നു തിരഞ്ഞെടുക്കുന്നവർക്കു രോഗീപരിചരണത്തിന്റെ ‘എബിസിഡി’ പോലും അറിയാത്തതിന്റെ പുകിലുകൾ മറുവശത്ത്.

തുടർച്ചയായ കിടപ്പിന്റെ മുഷിപ്പും രോഗപീഡകളും മൂലമുള്ള രോഗികളുടെ ശുണ്ഠിയുമായി പൊരുത്തപ്പെടാൻ ‘ഹോം നഴ്സ്’ ജോലിക്കെത്തുന്നവർക്കു കഴിയാത്തതുകൊണ്ടുള്ള  പ്രശ്നങ്ങൾ വേറെ. പല വീടുകളിലും ആഴ്ചയിൽ 2 ഹോംനഴ്സുമാരെ വീതമാണു മാറേണ്ടി വരുന്നത്. ഇനി, വീട്ടിലെ ഗൃഹനാഥനും ഗൃഹനാഥയും ഉദ്യോഗസ്ഥരാണെങ്കിൽ പിന്നെ പറയേണ്ട. ഏതു നേരത്താണ് ഓഫിസിൽ നിന്നു വീട്ടിലേക്കോടേണ്ടി വരികെയെന്നറിയില്ല. ചുരുക്കിപ്പറഞ്ഞാൽ ‘മനസ്സമാധാനം’ ഏതു വഴി പോയെന്ന് ഒരുപിടിയുമില്ലാത്ത അവസ്ഥ! എന്നാൽ, ഇങ്ങനെയുള്ള ഘട്ടങ്ങളിൽ ഇനിയെങ്കിലും അറിയുക, സഹായം ‘അരികെ’യുണ്ട്. എറണാകുളം ജനറൽ ആശുപത്രിയുടെ സാന്ത്വന പരിചരണ വിഭാഗത്തിന്റെ പദ്ധതിയാണ് ‘അരികെ’. 

പേരു സൂചിപ്പിക്കും പോലെതന്നെ രോഗിയുടെ അരികിൽ കൃത്യമായ ഇടവേളകളിൽ എത്തി വേണ്ട പരിചരണവും രോഗിയോടൊപ്പമുള്ളവർക്കു വിദഗ്ധോപദേശവും നൽകാനായി പരിശീലനം സിദ്ധിച്ച പ്രഫഷനൽ നഴ്സുമാരെ നിയോഗിക്കുന്നതാണു പദ്ധതി. ‘ചുരുങ്ങിയ ചെലവിൽ വിദഗ്ധ നഴ്സിങ് സേവനം വീടുകളിലേക്ക്’ എന്നതാണു പദ്ധതി ലക്ഷ്യം. ഇപ്പോൾ നഗരസഭാ പരിധിയിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുന്നത്. എന്നാൽ, വൈകാതെ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് അധികൃതർ.

‘അരികെ’ ആരെത്തും?

ഒരു ഫോൺ കോളിൽ സേവനത്തിനായി റജിസ്റ്റർ ചെയ്യാം, സേവനം ആവശ്യമുള്ള ആർക്കും. പദ്ധതിയിൽ ചേരാൻ താൽപര്യമുള്ള നഴ്സുമാർക്കും ഇതേ നമ്പരിൽ റജിസ്റ്റർ ചെയ്യാം. നാഷനൽ ഹെൽത്ത് മിഷൻ(എൻഎച്ച്എം), ഐഎംഎ കൊച്ചി, മാനുവൽ ഒണീറിയോ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണു വിദഗ്ധ പരിശീലനം ലഭിച്ച സേവന സന്നദ്ധരായ നഴ്സുമാരെ കിടപ്പുരോഗികളുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിക്കു ജനറൽ ആശുപത്രി തുടക്കമിട്ടിരിക്കുന്നത്. വിവിധ എൻജിഒകളും സഹായഹസ്തവുമായി ഒപ്പമുണ്ട്. ജനറൽ ആശുപത്രി സാന്ത്വന പരിചരണ വിഭാഗത്തിന്റെ 4 വാഹനങ്ങളും 4ജീവനക്കാരും ആഴ്ചയിൽ 5 ദിവസം വീതം സാന്ത്വന പരിചരണ രംഗത്തു പ്രവർത്തിച്ചിട്ടും  ഒട്ടേറെ രോഗികൾക്കു യഥാസമയം പരിചരണം ലഭിക്കുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് അരികെ പദ്ധതിയുടെ ജനനം. മാസത്തിൽ ശരാശരി ഒരു തവണ മാത്രമാണു പല രോഗികൾക്കും സഹായം ലഭ്യമായിരുന്നത്. 

എത്തുന്നത് പരിശീലനം നേടിയ നഴ്സുമാർ

എഎൻഎം, ജിഎൻഎം, ബിഎസ്‌സി യോഗ്യതയുള്ള സാന്ത്വന പരിചരണ പരിശീലനം പൂർത്തിയാക്കിയ നഴ്സുമാർക്കു മാത്രമേ പദ്ധതിയുമായി  സഹകരിക്കാനാകൂ. ഇരുചക്രവാഹനം സ്വന്തമായുള്ളവർക്കു മുൻഗണനയുണ്ട്.  നഴ്സുമാരുടെ യോഗ്യതയ്ക്കനുസൃതമായി പരിശീലന കാലയളവിൽ വ്യത്യാസം ഉണ്ട്. ബിഎസ്‌സി ജിഎൻഎം യോഗ്യത നേടിയവരെ വിദഗ്ധസംഘമായും എഎൻഎം യോഗ്യതയുള്ളവരെ കമ്യൂണിറ്റി നഴ്സുമാരുമായാണു  പരിഗണിക്കുന്നത്. പഞ്ചായത്ത് തലത്തിലാണു കമ്യൂണിറ്റി നഴ്സുമാരുടെ പ്രവർത്തനം. കൂടുതൽ ഗൗരവമേറിയ കേസുകൾ വിദഗ്ധസംഘത്തിലുള്ളവരുടെ ചുമതലയാണ്. 110 കമ്യൂണിറ്റി നഴ്സുമാരും 38 വിദഗ്ധ നഴ്സുമാരുമാണു പദ്ധതിയിൽ  റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനു പുറമേ, താൽപര്യമുള്ള പൊതുജനങ്ങൾക്കും വൊളന്റിയർ ആയി പദ്ധതിയിൽ പങ്കാളിയാകാം. ഇവർ 3 ദിവസത്തെ പരിശീലനം പൂർത്തിയാക്കണം. പദ്ധതി രണ്ടാംഘട്ടത്തിൽ ഫിസിയോതെറപ്പിസ്റ്റിന്റെ സേവനം ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്.

സാന്ത്വന പരിശീലന കാലയളവ് ബിഎസ്‌സി നഴ്സ്–45 ദിവസം, ജിഎൻഎം–45 ദിവസം, എഎൻഎം–90 ദിവസം.

സേവനം സൗജന്യമാണോ?

അല്ല. എന്നാൽ, കുറഞ്ഞ ചെലവിൽ തൃപ്തികരവും വിശ്വസനീയവുമായ സേവനം ഉറപ്പ്. റജിസ്ട്രേഷൻ തുക 600 രൂപയാണ്. റജിസ്ട്രേഷൻ കഴിഞ്ഞാൽ ആദ്യ ദിനത്തിൽ നഴ്സ് എത്തി രോഗിക്ക് എന്തുതരം സേവനം ആണു വേണ്ടതെന്നു വിലയിരുത്തും. രോഗിയെ കുളിപ്പിക്കുക, മുറിവുകളുണ്ടെങ്കിൽ പരിചരണം നൽകുക തുടങ്ങിയ സേവനങ്ങളും റജിസ്ട്രേഷൻ തുകയിൽ ഉൾപ്പെടും. ഇതിനു ശേഷം നഴ്സിങ് അഡ്വൈസറുമായി ബന്ധപ്പെട്ടു രോഗിയുടെ വിവരങ്ങൾ ചർച്ച ചെയ്തു വിശദമായ പരിചരണ പദ്ധതി തയാറാക്കും. ഇതനുസരിച്ചായിരിക്കും തുടർപരിചരണം. 

ഈ പരിചരണ പദ്ധതി രോഗിയോടൊപ്പം എല്ലായ്പോഴും ഉണ്ടാകുന്നവരെയും ധരിപ്പിക്കും. രോഗിക്കു നഴ്സിന്റെ സഹായം ഏതെല്ലാം ഘട്ടങ്ങളിലാണു വേണ്ടതെന്ന് ഒപ്പമുള്ളവർക്കും മനസ്സിലാക്കാനാകും എന്നതാണ് ഇതിന്റെ മെച്ചം. തുടർന്നു കൃത്യമായ ഇടവേളകളിലുള്ള ഓരോ സന്ദർശനത്തിനും ഒന്നര മണിക്കൂർ നേരത്തേക്കു 300 രൂപ വീതം ഈടാക്കും.  അടിയന്തര സാഹചര്യങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നഴ്സിന്റെ സേവനം ലഭിക്കാനും അവസരമുണ്ട്. 800 രൂപയാണ് ഈ പകൽ സേവനത്തിന് ഈടാക്കുന്നത്. ഇനി, ഈ ചെലവു താങ്ങാൻ നിവൃത്തിയില്ലാത്തവരാണ് എന്നു ബോധ്യപ്പെട്ടാൽ പദ്ധതിയുമായി സഹകരിക്കുന്ന എൻജിഒകളുടെ സഹകരണത്തോടെ അർഹരായവർക്കു സൗജന്യ സേവനവും നൽകുന്നുണ്ട്. 

കുറഞ്ഞ ചെലവിൽ സഹായം

ഇപ്പോൾ ലഭ്യമാകുന്ന സർക്കാർ പാലിയേറ്റീവ് കെയർ സംവിധാനത്തിൽ ദിവസേനയുള്ള ഗൃഹ സന്ദർശനം സാധ്യമാകുന്നില്ല. ദിവസേനയുള്ള വിദഗ്ധ പരിചരണം ആവശ്യപ്പെടുന്ന രോഗികൾ ഒട്ടേറെയുണ്ട്. പലരും ജീവിതസായാഹ്നത്തിലെത്തിയവർ. വീടുകളിൽ മികച്ച പരിചരണം നൽകുന്നതിലൂടെ ഇവരുടെ ആശുപത്രി, ഐസിയു വാസം കുറയ്ക്കാനാകും. കുറഞ്ഞ ചെലവിൽ സമാധാനത്തോടെയുള്ള ദിവസങ്ങൾ ഇവർക്കു ലഭിക്കാനും ‘അരികെ’ പദ്ധതി സഹായകരമാണ്.

ഡോ. അതുൽ ജോസഫ് മാനുവൽ, 
മെഡിക്കൽ ഓഫിസർ, 
ഡിപ്പാർട്ട്മെന്റ് ഓഫ് പാലിയേറ്റീവ് കെയർ, എറണാകുളം ജനറൽ ആശുപത്രി

English Summary: Ernakulam General Hospital's Arike project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com