ADVERTISEMENT

മരിച്ച് ഏഴുപതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, ഹിറ്റ്ലറിനെ പോലെ, ലോകത്ത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്ന മറ്റൊരു വ്യക്തിയുണ്ടാകില്ല. ആ ഇരുണ്ട ചരിത്രത്തിന്റെ ഒരു അവശേഷിപ്പാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്.  ബർലിനിലെ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പഴയ വീടാണ് വാർത്തകളിലെ താരം. ഹിറ്റ്ലറിന്റെ പ്രൊപ്പഗാണ്ട ചീഫ് ആയിരുന്ന ജോസഫ് ഗീബൽസിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വീടാണിത്. 'ഒരു കള്ളം നൂറുതവണ ആവർത്തിച്ചാൽ അത് സത്യമായി മാറുമെന്ന' സിദ്ധാന്തത്തിന്റെ പ്രചാരകനായിരുന്ന ഗീബൽസ്, നാസി ജർമനിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. നാസി നയങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു അദ്ദേഹം ഏറ്റെടുത്തിരുന്ന ദൗത്യം.

42 ഏക്കർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീട് ഇന്ന് ക്ഷയിച്ച അവസ്ഥയിലാണ്.  വീട് വിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആരും താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരാത്തതിനെ തുടർന്ന് ഇപ്പോൾ അത് സൗജന്യമായി കൈമാറ്റം ചെയ്യാൻ തീരുമാനിച്ചതായാണ് വിവരം. നിലവിൽ ബർലിൻ ഭരണകൂടമാണ് വീടിന്റെ ഉടമ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മിലിറ്ററി ഹോസ്പിറ്റലായും യൂത്ത് ക്യാമ്പായുമെല്ലാം ഈ വീട് ഉപയോഗിച്ചിരുന്നു. എന്നാൽ രണ്ടായിരത്തിന് ശേഷം ഇവിടം ഉപയോഗശൂന്യമായി തുടരുകയാണ്. ഇതേ നിലയിൽ തുടർന്നാൽ ഈ ചരിത്രാവശേഷിപ്പ് തകരുമെന്ന സാഹചര്യം വന്നതോടെയാണ് സൗജന്യമായി കൈമാറാൻ ഭരണകൂടം തീരുമാനിച്ചത്.

1936 ലാണ് വീട് നിർമിക്കപ്പെട്ടത്. അക്കാലത്ത് നടിമാർക്കൊപ്പം സമയം പങ്കിടാനാണ് ഗീബൽസ് പ്രധാനമായും വീട് ഉപയോഗിച്ചത്. ഹിറ്റ്ലറിനെ പോലെ  അസ്വാഭാവിക മരണമാണ് ഗീബൽൽസിനെയും കാത്തിരുന്നത്. രണ്ടാം ലോകമഹായുദ്ധം അവസാനത്തോടടുത്ത കാലത്ത്  ഗീബൽസും ഭാര്യയും ആറു മക്കളും അടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ചരിത്രരേഖകൾ. 

ചരിത്രത്തിൽ ദുഷ്പേരു ലഭിച്ച വീട് പലതവണ വിൽപനയ്ക്കായി പരസ്യപ്പെടുത്തിയിരുന്നെങ്കിലും  ആരും വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. 20 വർഷത്തിലേറെയായി ആളനക്കമില്ലാതെ തുടരുന്നതിനാൽ ജനാലകളും മറ്റുപല ഭാഗങ്ങളും പൂർണമായി തകർന്ന നിലയിലാണ്. പുതിയ ഉടമസ്ഥരെത്തി വാസയോഗ്യമാക്കി മാറ്റിയാൽ ഈ വീട് പ്രദേശത്തെ ശ്രദ്ധാകേന്ദ്രമാകും എന്നാണ് കണക്കുകൂട്ടൽ. എന്നാൽ വീട് സൗജന്യമായി വാങ്ങാനും ആരും തയാറാകാത്ത സാഹചര്യമുണ്ടായാൽ, പൊളിച്ചു കളയുകയല്ലാതെ മറ്റു മാർഗമില്ലെന്ന് അധികൃതർ പറയുന്നു.

English Summary:

Germany plans to give joseph goebbels house for free

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com