ADVERTISEMENT

നറും പാൽ അന്നു തന്നെ വിൽക്കണമെന്നുണ്ടോ? ഒരു ദിവസം വൈകി വിറ്റാൽ എന്താണ് നേട്ടം? അതു കാണണമെങ്കിൽ വയനാട് മാനന്തവാടിക്കു സമീപം തവിഞ്ഞൽ ഒഴക്കോടിയിലെ അയ്യാനിക്കാട്ട് ലില്ലി മാത്യുവിന്റെ ഡെയറിഫാമിൽ വരണം. ശരാശരി 1400 ലീറ്റർ പാൽ കറക്കുന്നുണ്ട് ഈ ഫാമില്‍. എന്നാൽ 100 ലീറ്റർ മാത്രമാണ് ക്ഷീരസംഘത്തിൽ അളക്കുന്നത്. പ്രാദേശിക വിൽപന നാമമാത്രം. ബാക്കി 1300 ലീറ്റർ പാൽ എവിടെപ്പോകുന്നു? അന്വേഷണം ചെന്നെത്തുക ഫാമിനോടു ചേർന്നുള്ള സംസ്കരണശാലയില്‍.  

കറന്നെടുത്ത പാലില്‍നിന്നു ക്ഷീര സംഘത്തിലേക്കുള്ള വിഹിതം നീക്കിയശേഷം ബാക്കിയുള്ളത് ഇവിടെ ബൾക് കൂളറിൽ സൂക്ഷിക്കുന്നു. ഓരോ ദിവസത്തെയും പാല്‍ അന്നുതന്നെ വിറ്റുതീർക്കാനുള്ള വെപ്രാളമൊന്നും ലില്ലിക്കില്ല. ഇന്നത്തെ പാലിനെക്കാൾ വില നാളത്തെ തൈരിനും മറ്റ് ഉൽപന്നങ്ങൾക്കുമാണെന്ന് അവർ മനസ്സിലാക്കുന്നു. അതുകൊണ്ടുതന്നെ  തൈരും മോരും വെണ്ണയും നെയ്യും പേടയും പനീറും ലസ്സിയും സംഭാരവും യോഗർട്ടും ഗുലാബ് ജാമുമൊക്കെയായി തൊട്ടടുത്ത ദിവസമാണ് ഈ പാൽ  വിപണിയിലെത്തിക്കുക. ആകെ 16 മൂല്യവർധിത ഉൽപന്നങ്ങൾ. ഇതുവഴി 24 മണിക്കൂറിനുള്ളിൽ ഇവി ടുത്തെ പാലിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റം മറ്റു ക്ഷീരകർഷകര്‍ അറിയണം.  

lilly-3
വെണ്ണ ഉരുക്കി നെയ്യുണ്ടാക്കുന്ന സംവിധാനത്തിനു സമീപം ലില്ലി

അടുത്ത ദിവസം അധികാദായം

ക്ഷീരസംഘത്തിൽ 45–50 രൂപയും പുറം വിപണിയിൽ 56–60 രൂപയും വില കിട്ടുന്ന പാലിനു മൂല്യവർധന നടത്തിക്കഴിയുമ്പോൾ ലീറ്ററിനു ശരാശരി 70–72 രൂപ! തൈരാണ് ഇവിടെ പ്രധാന ഉൽപന്നം. പുളി കൂടിയത്, കുറഞ്ഞത്, ഇടത്തരം പുളിയുള്ളത് എന്നിങ്ങനെ മൂന്നു തരം തൈരാണ് ലില്ലീസ് ബ്രാ‍ൻഡിലുള്ളത്. പുളിയേറിയ തൈര് പാചകാവശ്യത്തിനും പുളി കുറഞ്ഞ കട്ടത്തൈര് നേരിട്ടു കഴിക്കാനും. എല്ലാത്തരം  ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താനാണ് മൂന്നു തരം തൈരുൽപാദനം. മൂന്നിനും ആവശ്യക്കാരുണ്ട്. മോരാകുമ്പോൾ തൈരിനെക്കാൾ വില ലഭിക്കും. മോരിനും വിവിധ രുചികളിലുള്ള ലസ്സിക്കുമാണ് ഏറ്റവും ലാഭമെന്നു ലില്ലിയുടെ മകൻ ടോണി ചൂണ്ടിക്കാട്ടി. വിപണനച്ചുമതല ടോണിക്കാണ്. 

ഇന്ന് ഫ്രഷ് മിൽക്കായി വിൽക്കുന്ന പാൽ നാളെ തൈരാക്കി വിറ്റാൽ ലീറ്ററിനു ശരാശരി 10 രൂപ അധികാദായം. ദിവസേന 1000 ലീറ്ററിന്റെ വിൽപന കഴിയുമ്പോൾ പോക്കറ്റിൽ 10,000 രൂപ കൂടുതൽ കിട്ടുമെങ്കിൽ അതല്ലേ നല്ലത്. സൂക്ഷിപ്പുകാലം വർധിക്കുമെന്നതിനാൽ പാലിനെക്കാൾ ആയാസരഹിതമായി ഉൽപന്നങ്ങൾ കൈകാര്യം ചെയ്യാമെന്ന മെച്ചവുമുണ്ട്. മൂല്യവർധനയുടെ ഈ സാധ്യത തിരിച്ചറിഞ്ഞ് ഫാം പ്രവർത്തനങ്ങൾ ക്രമീകരിക്കാനായതാണ് ലില്ലിയുടെ വിജയരഹസ്യം.

lilly-2
ലില്ലിയുടെ ഫാമിലെ പശുക്കൾ

‌‌ദ്രുതവാട്ടം, പിന്നെ ദ്രുതവരുമാനം

കമുക്–കുരുമുളകുകൃഷിയായിരുന്നു മാത്യുവിന്റെയും ലില്ലിയുടെയും മുഖ്യവരുമാനം. എന്നാൽ, വയനാട്ടിലെ കുരുമുളകുൽപാദനം തകർത്ത ദ്രുതവാട്ടം മാത്യുവിന്റെ കൃഷിയെയും ബാധിച്ചു. വീടിനു ചുറ്റമുണ്ടായിരുന്ന കുരുമുളകുവള്ളികള്‍ ഒന്നടങ്കം വാടി നശിച്ചതോടെ ജീവിതം വഴിമുട്ടി. ജീവിതച്ചെലവിന് അടിയന്തരമായി മറ്റൊരു വരുമാനസ്രോതസ് കണ്ടെത്തുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. അതിനാലാണ് പശു വളർത്തലിലേക്കു കടന്നത്. ചെറിയ ഷെഡിൽ 15 പശുക്കളുമായാണ് തുടക്കം. ക്ഷീരസംഘത്തിൽ പാൽ കൊടുത്തു തുടങ്ങി. ക്രമേണ പശുക്കളുടെ എണ്ണവും പാലിന്റെ അളവും കൂടി. ഇപ്പോൾ 120 പശുക്കളും 30 കിടാരികളും. ഫാം ഇനിയും വിപുലീകരിക്കാനുള്ള ശ്രമം തുടരുന്നു. സ്വന്തം ഫാമിലെ നല്ല കിടാരിക ളെ  സംരക്ഷിച്ചാണ് പശുക്കളുടെ എണ്ണം 120 ആക്കിയതെന്നു ലില്ലി പറയുന്നു.

ലില്ലീസ് ബ്രാൻഡിലുള്ള പാലുൽപന്നങ്ങളുമായി ലില്ലി മാത്യു. ഫോട്ടോ∙ കർഷകശ്രീ
ലില്ലീസ് ബ്രാൻഡിലുള്ള പാലുൽപന്നങ്ങളുമായി ലില്ലി മാത്യു. ഫോട്ടോ∙ കർഷകശ്രീ

പരിശീലനം പ്രധാനം

പാലുൽപാദനം ഗണ്യമായി വർധിച്ചതോടെ മൂല്യവർധനയെക്കുറിച്ചു ചിന്തിച്ചു. എന്നാൽ, 2014ൽ പൂക്കോട് വെറ്ററിനറി കോളജിൽ നാലു ദിവസത്തെ പരിശീലനത്തിനു കൂടിയതോടെയാണ് ഇതൊരു സംരംഭമാക്കാമെന്ന ആശയം മുളച്ചത്. വീണ്ടും 3–4 വർഷം കഴിഞ്ഞ് 2018ൽ ആണ് പാൽ സംസ്കരണസംരംഭത്തിനു തുടക്കമിട്ടത്. ഇതിനിടെ മണ്ണുത്തിയിൽ നടന്ന മൂല്യവർധനാപരിശീലനത്തിലും പങ്കെടുത്തു. 50 ലീറ്റർ പാൽ തൈരാക്കിയാണ് തുടക്കം. വിപണിയെക്കുറിച്ചുള്ള ആശങ്ക മൂലമാണ് മിതമായ തോതിൽ മാത്രം തൈരുണ്ടാക്കിയത്. എന്നാൽ പടിപടിയായി ഉയർന്ന് ഒരു വർഷത്തിനുള്ളിൽ 800 ലീറ്ററിലെത്തി. നാടൻ തൈരിനായിരുന്നു കൂടുതല്‍ പ്രിയം. ക്രമേണ മോര്, വെണ്ണ, നെയ്യ് തുടങ്ങിയ മറ്റ് ഉൽപന്നങ്ങളിലേക്കും കടന്നു. സംസ്കരണത്തിനു കൂടുതൽ പാൽ ആവശ്യമായി വന്നതോടെ തൊഴുത്തിലെ ഉൽപാദനതന്ത്രങ്ങള്‍ ഊർജിതപ്പെടുത്തി. ഉൽപാദനക്ഷമത കുറഞ്ഞ പശുക്കളെ ഒഴിവാക്കി. ദിവസേന ശരാശരി 20 ലീറ്റർ ഉൽപാദനമുള്ള ഉരുക്കൾ മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ. 

lilly-5
ലില്ലീസ് ബ്രാൻ‍ഡിലെ പാലുൽപന്നങ്ങൾ

അതിവേഗം ബഹുകേമം

ഗുണമേന്മയ്ക്ക് പാൽസംസ്കരണത്തിൽ പരമ പ്രാധാന്യമുണ്ടെന്നു ലില്ലി. കറവ കഴിഞ്ഞു മിനിറ്റുകൾക്കുള്ളിൽ സംസ്കരണശാലയിൽ പാൽ എത്തിക്കുന്നതാണ് ഈ സംരംഭത്തിന്റെ മികവിനുള്ള പ്രധാന കാരണമെന്നു ലില്ലി പറഞ്ഞു. സംസ്കരണം വൈകുന്നതനുസരിച്ചു പാലിന്റെ നിലവാരം താഴും. രാവിലെ 10 മണിയോടെ ലില്ലീസിലെ സംസ്കരണ പ്രക്രിയ ഏറക്കുറെ പൂർത്തിയാകും.

സമയം മാത്രമല്ല, പശുക്കൾക്കു നൽകുന്ന തീറ്റവസ്തുക്കളും മൂല്യവർധിത ഉൽപന്നങ്ങളുടെ നിലവാരത്തെ ബാധിക്കും. നെയ്യുടെ രുചിയും നിറവും മണവുമൊക്കെ തീറ്റയ്ക്കനുസരിച്ച് മാറുന്നതായി കാണാം. അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കിയ കാര്യമാണിത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച തീറ്റവസ്തുക്കൾ മാത്രം നൽകാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. സ്വയം തയാറാക്കുന്ന തീറ്റമിശ്രിതവും സ്വന്തം കൃഷിയിടത്തിലെ തീറ്റപ്പുല്ലുമാണ് പശുക്കൾക്ക് കൂടുതലും നൽകുക. ശുദ്ധവും നിലവാരമുള്ളതുമായ ഉൽപന്നങ്ങൾക്ക് എന്നും എവിടെയും പ്രിയമുണ്ട്. വെള്ളം ചേർക്കാതെയും കൊഴുപ്പ് പൂർണമായി നീക്കാതെയും സംസ്കരണം നടത്തുമ്പോൾ നിലവാരം താനേ മെച്ചപ്പെടും. 90 ഡിഗ്രി ചൂടിൽ തിളപ്പിക്കേണ്ട അവസരത്തിൽ താപനില അത്രയും എത്തുന്നുണ്ടെന്ന് ഉറപ്പാക്കും. നാടൻ രീതിയിൽ കടഞ്ഞെടുത്ത വെണ്ണ ഉരുക്കിയാണ് നെയ്യുണ്ടാക്കുന്നത്.

ഏകദേശം 35 ലക്ഷം രൂപയാണ് സംസ്കരണശാലയ്ക്കു മുതൽമുടക്ക്. അതിന്റെ 40 ശതമാനത്തോളം സബ്സിഡി കിട്ടി. തൈര് സെറ്റാക്കുന്നതിന് ഇൻകുബേഷൻ റൂം, ഉൽപന്നങ്ങൾ സൂക്ഷിക്കുന്നതിനു കോൾഡ് റൂം എന്നിവയൊക്കെ സജ്ജം. മണിക്കൂറിൽ 500 ലീറ്റർ സംസ്കരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. രാവിലെ ആറിനു തുടങ്ങുന്ന സംസ്കരണ പ്രക്രിയ ഉച്ചയ്ക്കു മുൻപേ പൂർത്തിയാകും. വൈകുന്നേരം കറന്നെടുക്കുന്ന പാൽ ബൾക് കൂളറിൽ സൂക്ഷിച്ച് അടുത്ത ദിവസം രാവിലെയാണു സംസ്കരിക്കുന്നത്. 

സ്വന്തം വിപണനകേന്ദ്രങ്ങള്‍

പരമാവധി ഉപഭോക്താക്കളിലേക്കു നേരിട്ടെത്തിക്കുന്ന വിപണനമാതൃകയാണ് ലില്ലീസിന്റേത്. സ്വന്തം വാഹനത്തിൽ കമ്മിഷൻ വ്യവസ്ഥയിലാണ് ഉൽപന്നവിതരണം. സാധാരണ കടകളിലൂടെയുള്ള വിപണനത്തിനു പുറമേ, സ്വന്തമായി മൂന്നു വിൽപനകേന്ദ്രങ്ങളുമുണ്ട്. അവയുടെ ചുമതല തൊഴിലാളികുടുംബങ്ങൾക്കാണ്. ലില്ലീസിന്റെ 16 ഉൽപന്നങ്ങളും മൊത്തമായും ചില്ലറയായും ഇവിടെ കിട്ടും. പാർട്ടി ഓർഡറുകളും ഇവിടെ നൽകാം.

മിൽമയുൾപ്പെടെ വിപണിയിലെ പ്രാദേശിക ബ്രാൻഡുകളുമായി വലിയ മത്സരം വേണ്ടിവരുന്നില്ല. എന്നാൽ, കേരളത്തിനു പുറത്തുളള പല ബ്രാൻഡുകളും വില കുറച്ചും ഉയർന്ന കമ്മിഷന്‍ നൽകിയും ഇവിടെ കച്ചവടം പിടിക്കുന്നുണ്ട്. അവരുടെ ഉൽപന്നങ്ങൾക്കു നിലവാരം കുറവാണെങ്കിലും കുറഞ്ഞ വില തേടിപ്പോകുന്നവർ വാങ്ങും.  ഉയർന്ന കമ്മിഷൻ കിട്ടുമെന്നതിനാൽ ഒരു വിഭാഗം വ്യാപാരികളും അവയോടു താൽപര്യം കാണിക്കാറുണ്ട്. പാൽ എന്ന പേരിൽ വിൽക്കുന്നത് പശുവിൻപാൽ തന്നെയാണോയെന്നു പോലും പലരും ചിന്തിക്കുന്നില്ല– അതിലെ കൊഴുപ്പ്, ഖരപദാർഥങ്ങൾ എന്നിവ എത്രയുണ്ടെന്നോ പാസ്ചുറൈസ് ചെയ്തതാണോ എന്നൊന്നും ചിന്തിക്കാതെ പാൽ വാങ്ങുന്നവരാണ് ഇക്കൂട്ടർ. അന്യസം സ്ഥാനങ്ങളിൽനിന്നു വരുന്ന പാൽ കടയുടെ പുറത്ത് അന്തരീക്ഷ ഊഷ്മാവിൽ ദിവസങ്ങളോളം സൂക്ഷിച്ചാലും കേടാവുന്നില്ലെന്ന കാര്യം പോലും ഇക്കൂട്ടർ ശ്രദ്ധിക്കാറില്ല–ലില്ലി പറഞ്ഞു 

lilly-4
ഭർത്താവ് മാത്യു, മകൻ ടോണി, മരുമകൾ എയ്ഞ്ചൽ എന്നിവർക്കൊപ്പം ലില്ലി

കുടുംബസംരംഭം

കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തതോടെയാണ് ലില്ലീസ് ഫാം മുന്നേറുന്നത്. പാലുൽപാദനം മാത്രമുണ്ടായിരുന്ന ആദ്യകാലം മുതൽ ഭർത്താവ് മാത്യുവും അന്നു വിദ്യാർഥികളായിരുന്ന മക്കളും തൊഴുത്തിലെ ജോലികളിൽ പങ്കാളികളാകുമായിരുന്നു. എംബിഎ ബിരുദധാരിയായ മകൻ ടോണിക്കാണ് ഇപ്പോൾ വിപണനച്ചുമതല. പാലുൽപാദനത്തിനും സംസ്കരണത്തിനും ലില്ലി മേൽനോട്ടം വഹിക്കുമ്പോൾ തീറ്റ, മാലിന്യ സംസ്കരണം, തൊഴിലാളികളുടെ മേൽനോട്ടം എന്നിവ മാത്യുവിനാണ്. അതിഥിത്തൊഴിലാളികളാണ് ഫാമിലും സംസ്കരണശാലയിലും ജോലി ചെയ്യുന്നത്.  30 പശുക്കളെ വീതം ഓരോ തൊഴിലാളികുടുംബത്തെ ഏൽപിച്ചിരിക്കുകയാണ്. ആകെ 26 പേർക്ക് സ്ഥിരജോലി നൽകുന്നു.

ഫോൺ: 6238338015

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com