ADVERTISEMENT

വ്യത്യസ്തമായ രീതിയിൽ രുചിയേറും വിഭവങ്ങൾ പാകം ചെയ്ത് ഏറെ ആരാധകരെ നേടിയ യുട്യൂബറാണ് ഫിറോസ് ചുട്ടിപ്പാറ. അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ച മുയൽ ബിരിയാണി ഇതിനോടകംതന്നെ ഹിറ്റാകുയും ചെയ്തു. വിഡിയോയിൽ ഇറച്ചി മുറിക്കുന്ന സമയം അദ്ദേഹം ഇത് വീട്ടിൽ വളർത്തുന്ന മുയലല്ല ഇറച്ചിക്കായി വളർത്തുന്ന ബ്രോയിലർ മുയലാണെന്ന് അദ്ദേഹം പറയുന്നുണ്ട്. എന്നാൽ, വീട്ടിൽ വളർത്തുന്ന മിക്ക മുയൽ ഇനങ്ങളും ബ്രോയിലറാണ്.

ഫാൻസി ഗണത്തിൽ ഉൾപ്പെടാത്ത മറ്റെല്ലാ മുയിലനങ്ങളും ഇറച്ചിക്കായി വികസിപ്പിച്ചെടുത്തവയാണ്. അതായത് ഇന്ന് വളർത്തിവരുന്ന വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, സോവിയറ്റ് ചിഞ്ചില, ന്യൂസിലൻഡ് വൈറ്റ് എന്നിവയും അവയുടെ സങ്കര ഇനങ്ങളും ഇറച്ചിക്കായി വികസിപ്പിച്ചെടുത്തവ തന്നെ. പ്രകൃതിയിൽ കാണപ്പെടുന്ന കാട്ടുമുയൽ എന്നു വിളിക്കുന്ന ചെവിയൻ എന്ന ഇനം വന്യജീവി വിഭാഗത്തിൽ പെടുന്നതിനാൽ അവയെ വളർത്താനോ കഴിക്കാനോ അനുവാദമില്ല.

കേരളത്തിലുള്ള മുയലിനങ്ങൾ എല്ലാം ശുദ്ധജനുസോ അവയുടെ സങ്കരങ്ങളോ ആണ്. ഇവയെ എല്ലാം ഒറ്റവാക്കിൽ ബ്രോയിലർ/ഇറച്ചിമുയൽ എന്നു വിളിക്കാം. വലുപ്പം കുറഞ്ഞ മുയലിനങ്ങളെ നാടൻ എന്നു വിളിക്കാറുണ്ടെങ്കിലും സത്യത്തിൽ ആ പ്രയോഗവും ശരിയല്ല. വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, സോവിയറ്റ് ചിഞ്ചില, ന്യൂസിലൻഡ‍് വൈറ്റ്, ഇവയുടെ സങ്കര ഇനങ്ങൾ എന്നിവയാണ് പ്രധാനമായും കേരളത്തിലെ മുയൽ വിപണി അടക്കിവാഴുന്നത്. കേരളത്തിൽ വളർത്തിവരുന്ന വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്, സോവിയറ്റ് ചിഞ്ചില, ന്യൂസിലൻഡ് വൈറ്റ് എന്നീ ഇനങ്ങളും അവയുടെ ക്രോസ് ബ്രീഡുകളും ബ്രോയിലർ ഇനത്തിൽപ്പെടുന്നതാണ്. അല്ലാതെ ബ്രോയിലർ മുയൽ എന്നൊരു ഇനം ഇല്ല. 

1. ന്യൂസിലന്‍ഡ് വൈറ്റ്

1912ല്‍ ന്യൂസിലന്‍ഡില്‍നിന്ന് അമേരിക്കയില്‍ എത്തിച്ച ന്യൂസിലന്‍ഡ് റെഡ് എന്ന ഇനം മുയലിനെ ഫ്‌ളെമിഷ് ജയന്റ്, അമേരിക്കന്‍ വൈറ്റ്, അങ്കോറ ഇനങ്ങളുമായി ക്രോസ് ബ്രീഡ് ചെയ്ത് വികസിപ്പിച്ചു. വെളുത്ത രോമങ്ങള്‍, ചുവന്ന കണ്ണുകള്‍ എന്നിവ പ്രത്യേതകള്‍.

new-zeland-white-and-chinchilla
ന്യൂസിലാൻഡ് വൈറ്റ് റാബിറ്റ്, സോവിയറ്റ് ചിഞ്ചില റാബിറ്റ്

2. സോവിയറ്റ് ചിഞ്ചില

സോവിയറ്റ് യൂണിയനില്‍ ഉത്ഭവം. ചാര നിറം (കറുപ്പും വെളുപ്പും ചേര്‍ന്ന് ഏകദേശം നീല നിറത്തിനു സമം).  കറുത്ത കണ്ണുകള്‍.

3. വൈറ്റ് ജയന്റ്

സോവിയറ്റ് യൂണിയനില്‍ ഉത്ഭവം. വെള്ള നിറം, ചുവന്ന കണ്ണുകള്‍. ന്യൂസിലന്‍ഡ് വൈറ്റിനോട് സാമ്യമുണ്ടെങ്കിലും ന്യൂസിലന്‍ഡ് വൈറ്റിനെ അപേക്ഷിച്ച്  വൈറ്റ് ജയന്റിന് ശരീരവലുപ്പം കൂടുതലും പിന്‍കാലുകള്‍ക്ക് വലുപ്പക്കൂടുതലും ഉണ്ടായിരിക്കും.

white-giant-and-grey-giant
വൈറ്റ് ജയന്റ്, ഗ്രേ ജയന്റ്

4. ഗ്രേ ജയന്റ്

സോവിയറ്റ് യൂണിയന്‍ ഉത്ഭവം. ചാര നിറം.

നാടനും ബ്രോയിലറും

ബ്രോയിലർ എന്ന വിഭാഗത്തിൽപ്പെടുന്ന മുയലുകളെക്കുറിച്ച് ആദ്യമേ പരാമർശിച്ചിട്ടുണ്ടല്ലോ. ഇനി നാടനെക്കുറിച്ച് പറയാം. ശരാശരി 2 കിലോഗ്രാം തൂക്കം വരുന്ന അധികം വലുപ്പം വയ്ക്കാത്ത മുയലുകളെയാണ് പൊതുവേ നാടൻ എന്ന് പറയുക. എന്നാൽ, വർഷങ്ങളായി നമ്മുടെ നാട്ടിൽ വളർത്തുകയും ഇൻബ്രീഡിങ്ങിന്റെയും പോഷകാഹാരത്തിന്റെയും സംരക്ഷണത്തിന്റെയും കുറവുകൊണ്ട് വംശശുദ്ധി നഷ്ടപ്പെട്ടുപോകുകയും ചെയ്ത മുയലുകളാണ് അവ. ലാഭകരമായ മുയൽവളർത്തലിന് അത്തരം മുയലുകളെ വളർത്താൻ നന്നല്ല. കാരണം, കുറഞ്ഞ കാലംകൊണ്ട് മികച്ച വളർച്ച തരുന്ന തീറ്റപരിവർത്തനശേഷിയുള്ള മുയലുകളാണ് വളർത്താൻ ഉത്തമം. നല്ലയിനം മുയലുകൾ ആറു മാസം കൊണ്ട് 3–4 കിലോഗ്രാം ഭാരമെത്തുമ്പോൾ നാടനെന്ന് വിളിക്കുന്ന മുയലുകൾ രണ്ടു കിലോഗ്രാമിൽ താഴെ മാത്രമേ വളരൂ. 

പ്യുവറും ക്രോസും എങ്ങനെ തിരിച്ചറിയാം?

വംശശുദ്ധിയുള്ള മുയലുകളെയും അവയുടെ സങ്കര ഇനങ്ങളെയും നോട്ടംകൊണ്ടുമാത്രം തിരിച്ചറിയുക പ്രയാസമാണ്. ഉദാഹരണത്തിന്, വൈറ്റ് ജയന്റിനെയും സോവിയറ്റ് ചിഞ്ചിലയെയും തമ്മിൽ ഇണ ചേർത്താൽ രണ്ടിനത്തിന്റെയും നിറങ്ങളിൽ കുഞ്ഞുങ്ങൾ ജനിക്കാം. ഈ കുഞ്ഞുങ്ങളുടെ അടുത്ത തലമുറ ഒരിക്കലും ഒരിനത്തിന്റെ മാത്രം സ്വഭാമായിരിക്കില്ല കാണിക്കുക. അതുകൊണ്ടുതന്നെ, മുയലുകളിൽ നിറം മാത്രം നോക്കി വംശശുദ്ധി ഉറപ്പുവരുത്താൻ കഴിയില്ല. ‌ബ്രീഡറോഡ് ചോദിച്ച് മനസിലാക്കാനും ശ്രദ്ധിക്കണം.

English summary: Different types of rabbits in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com