ADVERTISEMENT

ചെറുകിട–ഇടത്തരം ക്ഷീരകർഷകരാണ് കേരളത്തിലുള്ളത്. അന്നന്നത്തെ അന്നത്തിന് മറ്റൊരാളെ ആശ്രയിക്കാതെ ഉപജീവനം കണ്ടെത്തുന്ന മാർഗമാണ് ഭൂരിപക്ഷം പേർക്കും പശുവളർത്തൽ. പുലർച്ചെ നാലു മണി മുതല്‍ രാത്രി എട്ടു മണി വരെ നീളുന്ന 16 മണിക്കൂർ കഠിനാധ്വാനമാണ് ഓരോ ക്ഷീരകർഷകനും ചെയ്യുന്നത്. പാൽ വിലയും ഉൽപാദനച്ചെലവും തമ്മിൽ താരതമ്യം ചെയ്താൽ കാര്യമായ പ്രയോജനം കർഷകനു ലഭിക്കുന്നില്ല. ആദായകരമല്ലാത്ത ഒരു കൃഷി എന്ന രീതിയിലേക്കാണ് പശു വളർത്തലിന്റെ പോക്ക്. അതിനാൽ തന്നെ പുതുതായി ഈ മേഖലയിലേക്കു യുവാക്കൾ കാര്യമായി എത്തുന്നില്ല. ഉള്ളവർ തന്നെ മറ്റു ജീവിത മാർഗം ലഭിക്കന്നതനുസരിച്ച് ഈ മേഖല ഉപേക്ഷിക്കുന്നു. ചുരുങ്ങി വരുന്ന തീറ്റപ്പുൽകൃഷി വിസ്തൃതിയും, അടിക്കടി ഉയരുന്ന കാലിത്തീറ്റ വിലയും, സർക്കാർ തലത്തിലുള്ള നിസ്സംഗതയും, ഉൽപാദനത്തിനനുസരിച്ച് വില ലഭിക്കാത്തതും ഈ മേഖലയിലെ പ്രശ്നങ്ങളാണ്. 

കുറച്ചെങ്കിലും ഈ മേഖലയിൽ കർഷകർ പിടിച്ചു നിന്നത് സർക്കാരിൽ നിന്നുള്ള സഹായം മൂലമാണ്. അതും ക്രമേണ ഇല്ലാതാവുകയാണ്. ഈ മേഖലയുടെ നിലനിൽപിനുവേണ്ടി സർക്കാരിന് ഇനി പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നതാണ്. 

1. സബ്സിഡിയോടു കൂടി കറവപ്പശുക്കളെ ഇൻഷുർ ചെയ്യുന്ന പദ്ധതി മുൻകാലങ്ങളിലുണ്ടായിരുന്നു. ഉരുക്കൾ മരണപ്പെടുകയോ ഉൽപാദനം നശിക്കുകയോ പ്രത്യുൽപാദനത്തിന് ശേഷിയില്ലാതാകുകയോ ചെയ്താൽ ഇന്‍ഷുറൻസ് നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതിയായിരുന്നു. ഇതിനോടൊപ്പം ക്ഷീരകർഷകനേയും ഇൻഷുർ ചെയ്യാമായിരുന്നു. കർഷകന് മരണം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കും. എന്നാൽ കഴിഞ്ഞ രണ്ടു വർഷക്കാലമായി ഈ പദ്ധതി സർക്കാർ നടപടിയാക്കുന്നില്ല. തന്മൂലം ഉരുക്കൾ മരണപ്പെടുന്ന കർഷകർ നഷ്ടം മൂലം ഈ മേഖലവിട്ട് പോകുന്നു. ഈ സാഹചര്യത്തിൽ ഇൻഷുറൻസ് പദ്ധതി പുനഃസ്ഥാപിച്ചാൽ കർഷകർക്ക് അനുഗ്രഹമാകും. 

2. കന്നുകുട്ടി ജനിച്ച് 6–ാം മാസം മുതൽ വളർന്ന് പശുവാകുന്നതു വരെ 50% സബ്സിഡിയോടു കൂടി കാലിത്തീറ്റ നൽകുകയും, ഇൻഷുർ ചെയ്തു സംരക്ഷിക്കുകയും ചെയ്യുന്ന ‘കന്നുകുട്ടി പരിപാലന’ പദ്ധതി സർക്കാർ തലത്തിലുണ്ടായിരുന്നു. എന്നാൽ ഈ വർഷം ഈ പദ്ധതി നടപ്പിലായില്ല. മുൻപ് കുറഞ്ഞ ചെലവിൽ കാലിത്തീറ്റ ലഭിക്കുന്നതു കൊണ്ടായിരുന്നു കർഷകർ കന്നുകുട്ടികളെ വളർത്തി വലുതാക്കി പശുവാക്കി മാറ്റുകയും അതുവഴി ഉൽപാദനം വർധിക്കുകയും ചെയ്തിരുന്നത്. ഒരു പശുക്കിടാവിനെ വളർത്തി വലുതാക്കി പശുവാകുന്നതിന് ഏകദേശം 80,000 രൂപയോളം ചെലവാകും. ഇത് കർഷകനെ സംബന്ധിച്ചിടത്തോളം ഒരു ഭാരമാണ്. കന്നുകുട്ടികൾക്കുള്ള കാലിത്തീറ്റ സബ്സിഡി നിലച്ചതോടെ കൂടുതൽ പേരും കന്നുകുട്ടികളെ അറവുശാലയിലേക്ക് തള്ളുകയാണ്. വളർന്ന് വലുതായി നല്ല ഉൽപാദനം നൽകേണ്ട ഉരുക്കളെയാണ് മുളയിലേ നുള്ളുന്നത്. ഇക്കണക്കിനു പോയാൽ ഒന്ന് രണ്ട് വർഷത്തിനുള്ളിൽ പുതിയ പശുക്കളില്ലാതെ ഉൽപാദനം ഗണ്യമായി കുറയും. ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടിയുണ്ടാകണം. 

3. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, ക്ഷീര വികസന വകുപ്പ് എന്നിവയുടെ സംയുക്ത പ്രോജക്ടായി, കറക്കുന്ന ഓരോ ലീറ്റർ പാലിനും 4 രൂപ സബ്സിഡി നൽകുന്നുണ്ടായിരുന്നു. കർഷകർക്ക് ഈ തുക ചെറുതെങ്കിലും ഒരാശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ നാമമാത്രമായ ചില പഞ്ചായത്തിലും ബ്ലോക്കുകളിലുമാണ് ഈ പദ്ധതി നടപ്പിലാകുന്നത്. കേരളത്തിലെ എല്ലാ കർഷകർക്കും ഇത് ലഭിക്കുന്നില്ല. അതിനാൽ ലിറ്ററിന് 4 രൂപ സബ്സിഡി എന്ന പദ്ധതി കേരളത്തിൽ എല്ലാ ക്ഷീരകർഷകർക്കും ലഭിക്കുന്ന രീതിയിൽ ‘നിർബന്ധിത’ പ്രോജക്ടായി ഗ്രാമപഞ്ചായത്തും, ബ്ലോക് പഞ്ചായത്തുകളും ഏറ്റെടുത്ത് നടപ്പിലാക്കണം. 

4. കറവ കന്നുകാലികൾക്ക് സബ്സിഡിയോടുകൂടിയുള്ള കാലിത്തീറ്റ, ധാതുലവണമിശ്രിതങ്ങൾ തുടങ്ങിയ പ്രോജക്ടുകൾ ചുരുക്കം ചില പഞ്ചായത്തുകൾ നടപ്പിലാക്കുന്നുണ്ട്. ഈ പ്രോജക്ടുകളും ‘നിർബന്ധിത’ പ്രോജക്ടായി എല്ലാ പഞ്ചായത്തിലും നടപ്പിലാക്കി എല്ലാ ക്ഷീര കർഷകർക്കും ലഭ്യമാക്കണം. 

5. കഴിഞ്ഞ രണ്ടു വർഷമായി വകുപ്പുമന്ത്രി നിയമസഭയിലും പുറത്തും പ്രഖ്യാപിച്ച കാര്യങ്ങൾ പ്രാവർത്തികമായോ എന്ന് പരിശോധിക്കണം. എന്തുകൊണ്ട് പ്രാവർത്തികമായില്ലെന്ന് കാര്യകാരണസഹിതം ഈ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി പരിശോധിക്കണം (ചോളകൃഷി കേരളത്തിൽ വ്യാപമാക്കി കാലിത്തീറ്റയുടെ വില കുറയ്ക്കും, പഞ്ചാബിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൈക്കോൽ ഇറക്കുമതി ചെയ്യും, ലീറ്ററിന് നാലു രൂപ വീതം പാലിന് സബ്സിഡി എല്ലാ മാസവും നൽകും, പാൽ സ്വയംപര്യാപ്തമാകും, നാടൻ പശുക്കൾ വ്യാപകമാകും, സംസ്ഥാനവ്യാപകമായി കിടാരി പാർക്കുകൾ സ്ഥാപിക്കും തുടങ്ങിയവ ഉദാഹരണങ്ങൾ മാത്രം).

6. മിൽമ പോലുള്ള ക്ഷീരകർഷകർ മാത്രമുള്ള പ്രസ്ഥാനത്തിൽ ഉദ്യോഗസ്ഥരായി ക്ഷീരകർഷകരേയോ അവരുടെ കുട്ടികളേയോ മാത്രമേ നിയമിക്കാവൂ എന്നു നിയമം കൊണ്ടുവരാൻ കഴിയുമോ എന്ന് പരിശോധിക്കണം (നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ‘നോമിനികളെ’ മിൽമയില്‍ വ്യാപകമായി നിയമിച്ചു എന്ന വാർത്ത വരുന്നുണ്ട്). മിൽമയും പശുവും കേരളത്തിനാവശ്യമാണ് എന്ന ബോധം ഭരണാധികാരികൾ മറക്കുന്നുവോ എന്നാണ് സംശയം. 

7. കെഎൽഡി ബോർഡിലെ നിയമനങ്ങളിലും, വെറ്ററിനറി കോളജിലെ അഡ്മിഷനിലും ക്ഷീരകർഷകരുടെ കുട്ടികൾക്ക് കാര്യമായ റിസർവേഷൻ നടപ്പിലാക്കണം. കൂടാതെ ക്ഷീരകർഷകരുടെ കുട്ടികൾ ഈ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകൾ പഠിക്കുന്നെങ്കിൽ അവർക്ക് അർഹമായ സ്കോളർഷിപ് നൽകണം. 

മാംസപ്രിയരായ മലയാളികളുടെ തീൻമേശയിലേക്ക് നിലവിലെ കന്നുകാലികൾ ഒടുങ്ങുന്നതിന് മുൻപ് ഇത്തരം ചില മാനുഷിക പരിഹാരങ്ങൾ നടപ്പിലാക്കാവുന്നതാണ്. അങ്ങനെയെങ്കിൽ കുറേപ്പേരെങ്കിലും ഈ മേഖലയിൽ നിലനിൽക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com