ADVERTISEMENT

ആക്രമണകാരികളെന്ന ചീത്തപ്പേര് റോട്ട്‌വെയ്‌ലർ ഇനം നായ്ക്കൾക്കു പൊതുവേയുണ്ട്. എന്നാൽ, അത് വളർത്തുദോഷമെന്നു പറയും തൃശൂർ സ്വദേശിയായ മനോജ് ഗുരുവായൂർ. റോട്ട്‌വെയ്‌ലർ  ഇനത്തോടു  തോന്നിയ കമ്പത്തിൽ ഇന്ന് മനോജിന്റെ കൈവശമുള്ളത് ഒന്നും രണ്ടുമല്ല,  90 നായ്ക്കളാണ്. അതിൽ 42 എണ്ണം  ഇറക്കുമതിയും. കേരളത്തില്‍ ഏറ്റവുമധികം റോട്ട്‌വെയ്‌ലർ നായ്ക്കളുള്ള കെന്നൽ ഏതാനും സുഹൃത്തുക്കളുടെ പങ്കാളിത്തത്തോടെ താന്‍ നടത്തുന്ന എംഡി റോട്ട്‌വേ ആണെന്നു മനോജ് പറയുന്നു.  

മനോജ് നായ്ക്കൾക്കൊപ്പം (ചിത്രം- കർഷകശ്രീ)
മനോജ് നായ്ക്കൾക്കൊപ്പം (ചിത്രം- കർഷകശ്രീ)

നായ്ക്കളോടുള്ള കമ്പം മൂലം ദേവസ്വം ബോർഡിലെ ജോലി രാജിവച്ചാണ് മനോജ് കെന്നല്‍ തുടങ്ങിയത്. ശ്വാനപരിശീലനത്തിൽ പരിശീലനമൊന്നും നേടിയിട്ടില്ലെങ്കിലും  രണ്ടര പതിറ്റാണ്ടായി ശ്വാനപരിശീലകനായി പ്രവര്‍ത്തിക്കുന്നു. പരിശീലനവും ബോർഡിങ്ങും പുനരധിവാസവുമെല്ലാം എംഡി റോട്ട്‌‌വേ നടത്തിവരുന്നുണ്ട്. അറ്റാക്കിങ്, പ്രൊട്ടക്‌ഷൻ, ഷോ ട്രെയിങ് എന്നിവയാണ് പരിശീലനത്തിൽ പ്രധാനമായുമുള്ളത്. അതിൽത്തന്നെ ഷോകളിൽ പങ്കെടുപ്പിക്കാനായി പരിശീലിപ്പിക്കാനാണ് മനോജിന് ഏറെ താൽപര്യം. രാജ്യത്ത് ശ്വാനപ്രദർശനങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ടു റോട്ട്‌വെയ്‌ലർ നായ്ക്കൾ തന്റെ കെന്നലിൽ നിന്നായിരുന്നുവെന്നും മനോജ് പറയുന്നു. 4 മാസംകൊണ്ട് 13 ഷോകളിലായി 17 ബെസ്റ്റ് ഇൻ ഷോ നേടിയ ഷാക്കിറയാണ് അവയിൽ മികച്ചത്. തിരുവനന്തപുരം മുതൽ പഞ്ചാബ് വരെയുള്ള ഷോകളിൽ പങ്കെടുത്ത് ഷാക്കിറ 4 മാസംകൊണ്ട് നേടിയ റെക്കോർഡ് ഇതുവരെ മറ്റൊരു നായയ്ക്കും തകർക്കാനായിട്ടില്ല. ഷാക്കിറ പക്ഷേ, കാൻസർ പിടിപെട്ട് അഞ്ചാം വയസ്സിൽ പോയി. 

rott-dogs-manoj-2
തനിക്ക് ലഭിച്ച സമ്മാനങ്ങൾക്കൊപ്പം ഷാക്കിറ (ഫയൽ ചിത്രം)

ഭീകരരല്ല റോട്ട്
അത്ര പ്രശ്നക്കാരൊന്നുമല്ല റോട്ട്‌വെയ്‌ലർ നായ്ക്കളെന്ന് മനോജ് പറയും. സാഹചര്യമാണ് ഒരാളെ കള്ളനാക്കുന്നതെന്നു പറയുന്നതുപോലെ ഏതൊരു നായയുടെയും സ്വഭാവം നിർണയിക്കുക അവ വളരുന്ന സാഹചര്യമാണ്. പുറത്തിറക്കാതെയും വേണ്ടത്ര പരിഗണന നല്‍കാതെയും വളര്‍ത്തുന്നവ ആക്രമണകാരികളാവും. എന്നാൽ, മനുഷ്യരുമായി ഇടപഴകി വളരുന്നവ അങ്ങനെയാവില്ല. വളർത്തുദോഷം മൂലം സ്വഭാവം മോശമായ നായ്ക്കളെ ചിലര്‍ പുനരധിവാസത്തിനായി  കെന്നലിൽ കൊണ്ടുവരാറുണ്ട്. അവരുടെ ഇഷ്ടങ്ങൾ കണ്ടുപിടിച്ച് അതിലേക്കു ശ്രദ്ധ തിരിച്ച് സ്വഭാവത്തിൽ മാറ്റം വരുത്തുകയാണ് പുനരധിവാസത്തിലൂടെ ഉദ്ദേശിക്കുന്നത്. അത്തരം പത്തിലധികം നായ്ക്കളെ മര്യാദക്കാരാക്കാന്‍ തനിക്കു കഴിഞ്ഞതായി മനോജ്.

rott-dogs-manoj-5

കരുത്തിന്റെ പ്രതീകമാണ് റോട്ട്‌വെയ്‌ലർ നായ്ക്കൾ. പൊതുവേ രോഗങ്ങളും കുറവ്. നല്ല ഭക്ഷണവും പരിചരണവും നൽകിയാൽ ജീവിതകാലം മുഴുവൻ കൂറ് കാണിക്കുന്നവർ. സിംഗിൾ മാസ്റ്റർ നായ എന്നാണ് റോട്ട്‌വെയ്‌ലർ അറിയപ്പെടുന്നതെങ്കിലും അതിനോടു യോജിപ്പില്ല മനോജിന്. സിംഗിൾ മാസ്റ്റർ ആക്കുന്നതാണെന്നാണ് മനോജിന്റെ പക്ഷം. 

rott-dogs-manoj-4

പരിശീലനം എന്നാൽ നായ്ക്കളെ വടിയെടുത്ത് അടിച്ചോ പേടിപ്പിച്ചോ കാര്യങ്ങൾ ചെയ്യിക്കുന്നതാണെന്നാണ് പലരും കരുതുന്നത്. ഓരോ നായയ്ക്കും വ്യത്യസ്ത ഇഷ്ടങ്ങളായിരിക്കും. ആ ഇഷ്ടം തിരിച്ചറി ഞ്ഞാല്‍ പരിശീലകനു നായയെ നിയന്ത്രിക്കാൻ എളുപ്പം. ചില നായ്ക്കൾക്ക് ഭക്ഷണത്തോടാവും താൽപര്യം. അവയ്ക്കു ഭക്ഷണം നൽകിയാണ് പരിശീലനം. എന്നാൽ, ബെൽജിയൻ മലിന്വ പോലെ ഏറെ ഊർ ജസ്വലരായ  ഇനങ്ങള്‍ക്ക് ഭക്ഷണത്തെക്കാളേറെ കളികളോടാണു താൽപര്യം. അതുകൊണ്ടുതന്നെ കളിപ്പാട്ടങ്ങളും മറ്റും  ഉപയോഗിച്ചാണ് അവരെ പരിശീലിപ്പിക്കുക. അടിച്ചോ വേദനിപ്പിച്ചോ പരിശീലിപ്പിക്കുന്ന നായ്ക്കളുടെ മുഖത്തും ശരീരചലനത്തിലും ഭയം നിഴലിക്കും. 

റോട്ട്‌വെയ്‌ലർ ഇനം നായ (ചിത്രം- കർഷകശ്രീ)
റോട്ട്‌വെയ്‌ലർ ഇനം നായ (ചിത്രം- കർഷകശ്രീ)

എന്തുകൊണ്ട് ആക്രമണ സ്വഭാവം
നായ്ക്കളുടെ മേധാവിത്വ സ്വഭാവം (dominance), നിരാശ (frustration) എന്നിവ  ആക്രമണസ്വഭാവത്തിലേക്കു നയിക്കാം. ഓടിനടന്ന് കളിച്ചു വളരാൻ ആഗ്രഹിക്കുന്നവയെ തീരെ വ്യായാമം ലഭിക്കാത്ത സാഹചര്യം  നിരാശരാക്കുന്നു. വേണ്ട പരിശീലനം ആധികാരികമായും ശാന്തമായും നൽകാൻ ഉടമയ്ക്കു കഴിയാതെ വരുമ്പോൾ ഏതു ജനുസ്സിൽപെട്ട നായയും ആക്രമണകാരിയായി മാറുമെന്നു മനോജ്. 

ഫോൺ: 70127 99703

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com