ADVERTISEMENT

30 വർഷം തുടർന്ന പുരാവസ്തു മോഷണത്തിന്റെ പുതിയ വിവരങ്ങൾ ബ്രിട്ടിഷ് മ്യൂസിയം പുറത്തുവിട്ടു. 1993 മുതൽ 2022 വരെ ഏകദേശം 2,000 ഗ്രീക്ക്, റോമൻ പുരാവസ്തുക്കൾ മോഷ്ടിക്കപ്പെട്ടതായി ലണ്ടനിലെ മ്യൂസിയം ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. വിവരശേഖരണ സംവിധാനത്തിന്റെ അഭാവം കാരണം മോഷണം വർഷങ്ങളോളം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 50,000 പൗണ്ട് വിലമതിക്കുന്ന സ്വർണാഭരണങ്ങളും അമൂല്യ രത്നങ്ങളും ഉൾപ്പെട്ട പുരാവസ്തുക്കളിൽ പലതും 40 പൗണ്ട് പോലെ കുറഞ്ഞ തുകയ്ക്ക് ഇബേയിൽ വിറ്റുപോയതായി സംശയമുണ്ടെന്ന് ബ്രിട്ടിഷ് മ്യൂസിയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പുതിയ റിപ്പോട്ടിൽ പറയുന്നു. 

mltz-shutterstock
ബ്രിട്ടിഷ് മ്യൂസിയത്തിലെ പുരാവസ്തുക്കൾ Representative image. Photo Credit: mltz/Shutterstock.com

ബ്രിട്ടിഷ് മ്യൂസിയം ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയെങ്കിലും, മോഷണം 30 വർഷത്തോളം തുടർന്നുവെന്ന വാർത്ത മ്യൂസിയത്തിന്റെ നടത്തിപ്പിലെ കാര്യക്ഷമതയെയും സുരക്ഷാസംവിധാനങ്ങളുടെ വിശ്വാസ്യതയെയും പറ്റി വിമർശനങ്ങൾക്കു കാരണമായിരുന്നു. അതിന്റെ ഫലമായി മ്യൂസിയം പുതിയ നടപടികൾ കൈക്കൊണ്ടു. സംഭവം അന്വേഷിക്കാൻ ഒരു സംഘം രൂപീകരിക്കുകയും നഷ്ടപ്പെട്ടതും നിലവിലുള്ളതുമായ പുരാവസ്തുക്കളുടെ പൂർണ പട്ടിക തയാറാക്കാൻ അവരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

mltz-shutterstock-two
ബ്രിട്ടിഷ് മ്യൂസിയത്തിലെ പുരാവസ്തു Representative image. Photo Credit: mltz/Shutterstock.com

മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടില്ലയെങ്കിലും 1993 നും 2022 നും ഇടയിൽ ഗ്രീസ്, റോം ഡിപ്പാർട്ട്‌മെന്റിലെ ക്യൂറേറ്ററായിരുന്ന പീറ്റർ ഹിഗ്‌സ് സംശയത്തിന്റെ നിഴലിലാണ്. 2021 ജനുവരിയിൽ തന്റെ ഡിപ്പാർട്ട്‌മെന്റിന്റെ ആക്ടിങ് ഹെഡായി സ്ഥാനക്കയറ്റം നേടിയ ഹിഗ്‌സിനെ 2023 ജോലിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. 

മോഷ്ടിക്കപ്പെട്ട 2,000 പുരാവസ്തുക്കളിൽ 350 എണ്ണം മാത്രമാണ് ഇതുവരെ കണ്ടെടുത്തത്. നടപടികളുടെ ഭാഗമായി നിലവിലുള്ള മുഴുവൻ ശേഖരവും ഡിജിറ്റൈസ് ചെയ്യുമെന്ന് ബ്രിട്ടിഷ് മ്യൂസിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവയുടെ കാറ്റലോഗ് പൊതുജനങ്ങൾക്ക് ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്യും. 

alex-segre-shutterstock
ബ്രിട്ടിഷ് മ്യൂസിയം, Representative image. Photo Credit: alex segre/Shutterstock.com

ഭാവിയിൽ മോഷണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ഡിജിറ്റൈസേഷനിൽ ഏകദേശം 2.4 ദശലക്ഷം പുരാവസ്തുക്കൾ ഉൾപ്പെടും. ഇത് പൂർത്തിയാകാൻ അഞ്ചു വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ ചെലവ് ഒരു കോടി പൗണ്ട് (1.2 കോടി ഡോളർ) ആയിരിക്കുമെന്നും ആ തുക ഫണ്ട് ശേഖരണത്തിലൂടെ കണ്ടെത്തുമെന്നും മ്യൂസിയം അധികൃതർ അറിയിച്ചു.

English Summary:

British Museum Uncovers 30-Year Artifact Theft and Boosts Security Measures like Digitizing Collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com