ADVERTISEMENT

വിശ്വപ്രസിദ്ധ കലാകാരൻ പാബ്ലോ പിക്കാസോയുടെ മാസ്റ്റർപീസുകളിലൊന്നായ ‘വുമൺ വിത്ത് എ വാച്ച്’ എന്ന പെയിന്റിങ് വിറ്റുപോയത് 139.3 ദശലക്ഷം ഡോളർ (1160 കോടി രൂപ) എന്ന റെക്കോർഡ് വിലയ്ക്ക്. ലേലത്തിലൂടെ ആഗോളതലത്തിൽ വിറ്റഴിക്കപ്പെട്ട ഈ വർഷത്തെ ഏറ്റവും മൂല്യവത്തായ കലാസൃഷ്ടിയാണിത്. മാത്രമല്ല, ഒരു പിക്കാസോ പെയിന്റിങ്ങിന് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ വിലയാണിത്. 2015-ൽ 179 ദശലക്ഷം ഡോളറിന് വിറ്റഴിക്കപ്പെട്ട 'ലെസ് ഫെമ്മെസ് ഡി അൽഗർ' എന്ന പെയിന്റിങ്ങാണ് ഏറ്റവുമധികം വില ലഭിച്ച പിക്കാസോ ചിത്രം. 

picasso-tony-vaccaro-getty-images
പിക്കാസോ, Photo Credit: Tony Vaccaro/Getty Images

ബുധനാഴ്ച രാത്രി ന്യൂയോർക്കിൽ സോതബീസ് നടത്തിയ ലേലത്തിലാണ് ‘ഫെമ്മെ എ ലാ മോൺട്രെ’ (വുമൺ വിത്ത് എ വാച്ച്) എന്ന് പേരിട്ട പെയിന്റിങ് വിറ്റത്. ഈ വർഷം അന്തരിച്ച കലാ രക്ഷാധികാരി എമിലി ഫിഷർ ലാൻഡൗവിന്റെ കലാശേഖരത്തിന്റെ പ്രത്യേക വിൽപനയുടെ ഭാഗമായിട്ടായിരുന്നു ലേലം. 1932 ൽ വരച്ച പെയിന്റിങ് വിൽക്കാൻ ലേലത്തിൽ ഏതാനും മിനിറ്റുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. ചിത്രത്തിന് 120 ദശലക്ഷം ഡോളറായിരുന്നു പ്രതീക്ഷിക്കപ്പെട്ടതെങ്കിലും അതിലും ഉയർന്ന വിലയ്ക്ക് ചിത്രം വിറ്റുപോയി. 

സ്പാനിഷ് ചിത്രകാരനും ശിൽപിയുമായിരുന്ന പിക്കാസോ, 1927 ൽ പാരിസിൽ വച്ച് കണ്ടുമുട്ടിയ മേരി-തെരേസ് വാൾട്ടറിനെയാണ് ഈ പെയിന്റിങ്ങിൽ ചിത്രീകരിക്കുന്നത്. അന്ന് 17 കാരിയായിരുന്ന ആ ഫ്രഞ്ച് ചിത്രകാരി പ്രസിദ്ധമായ മറ്റു ചില ചിത്രങ്ങൾക്കും മോഡലായിട്ടുണ്ട്. പിക്കാസോയുടെ ഭാഗ്യചിഹ്നമായിട്ടാണ് വാൾട്ടർ കരുതപ്പെട്ടിരുന്നത്. 

English Summary:

Picasso's Masterpiece 'Woman with a Watch' Breaks Sale Records at Sotheby's and Fetches $139.3 Million

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com