ADVERTISEMENT

വാൾട്ടർ സിക്കർട്ട് എന്ന പോസ്റ്റ് ഇംപ്രഷനിസ്റ്റ് ഇംഗ്ലിഷ് ചിത്രകാരനും 1888–1891 കാലഘട്ടത്തിൽ ലണ്ടൻ നഗരത്തെ വിറപ്പിച്ച  ജാക്ക് ദ് റിപ്പർ എന്ന കൊലപാതകിയും തമ്മിൽ എന്താണു ബന്ധം? ബ്രിട്ടിഷ് ആധുനികതയിലെ ഒരു പ്രധാന കലാകാരനായിരുന്ന വാൾട്ടർ സിക്കർട്ടിന്റെ (1860-1942) ജീവിതം നാടകീയമായ വഴിത്തിരിവുകള്‍ നിറഞ്ഞതാണ്. നഗര ജീവിതത്തിന്റെ ചലനാത്മകത വർണങ്ങളിൽ പകർത്തിയ വാൾട്ടറിന്റെ പേര് ജാക്ക് ദ് റിപ്പർ കൊലപാതകങ്ങളുമായി എക്കാലവും ബന്ധപ്പെട്ടുകിടക്കുന്നു. നൂറ്റാണ്ടിനു മുൻപു നടന്നതെങ്കിലും ആ കുറ്റകൃത്യങ്ങളിൽ വാൾട്ടർ സിക്കർട്ടിന് പങ്കുണ്ടെന്ന ആരോപണവുമായി പലരും മുന്നോട്ട് വന്നു.

വാൾട്ടർ സിക്കർട്ട് 1911, ജോർജ്ജ് ചാൾസ് ബെറെസ്‌ഫോർഡ് എടുത്ത വിന്റേജ് ഫോട്ടോ, (1864-1938), Photo credit: National Portrait Gallery, London, CC BY-NC-ND 3.0
വാൾട്ടർ സിക്കർട്ട് 1911, ജോർജ്ജ് ചാൾസ് ബെറെസ്‌ഫോർഡ് എടുത്ത വിന്റേജ് ഫോട്ടോ, (1864-1938), Photo credit: National Portrait Gallery, London, CC BY-NC-ND 3.0

1888 ഓഗസ്‌റ്റിനും നവംബറിനുമിടയിൽ ലണ്ടനിലെ വൈറ്റ്‌ചാപ്പൽ ജില്ലയിൽ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ അജ്ഞാത പരമ്പരക്കൊലയാളിയായിരുന്നു ജാക്ക് ദ് റിപ്പർ. വഴിയരികിൽ താമസിച്ചിരുന്ന പാവപ്പെട്ട സ്ത്രീകളായിരുന്നു റിപ്പറിന്റെ ഇരകൾ. കഴുത്തറുക്കലും അംഗഭംഗം വരുത്തലുമായിരുന്നു കൊലയുടെ രീതി. കൊലപാതകി ഒരിക്കലും തിരിച്ചറിയപ്പെട്ടില്ല. റിപ്പർ കേസ് വിക്ടോറിയൻ ലണ്ടനിൽ ഭീകരതയുടെ അലയൊലികൾ ആളിക്കത്തിക്കുക മാത്രമല്ല, അന്വേഷണ സാങ്കേതിക വിദ്യകളിൽ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. വിരലടയാളങ്ങളും രക്തപരിശോധനയും ഉൾപ്പെടെയുള്ള ഫൊറൻസിക് തെളിവുകളുടെ ഉപയോഗം വൈറ്റ്ചാപ്പൽ കൊലപാതകങ്ങൾക്കു ശേഷമാണ് നിലവിൽ വന്നത്.

1860 ൽ ജർമനിയിലെ മ്യൂണിക്കിൽ ജനിച്ച വാൾട്ടർ 1882 ൽ ലണ്ടനിലേക്കു താമസം മാറി. അവിടെ ജയിംസ് അബോട്ട് മക്നീൽ വിസ്‌ലറുടെ സഹായിയായി ജോലി ചെയ്യുന്നതിനിടയിൽ നഗരജീവിതത്തിന്റെ വിചിത്രവും അപരിഷ്‌കൃതവുമായ സ്വഭാവം ചിത്രീകരിക്കുന്ന ചിത്രങ്ങൾ വരയ്ക്കുവാൻ തുടങ്ങി. 1890 കളുടെ അവസാനം വരെ, ലണ്ടനിലെ തൊഴിലാളിവർഗത്തിന്റെ ദൃശ്യങ്ങൾ വാൾട്ടർ വരച്ചുകൊണ്ടിരുന്നു.

ജാക്ക് ദ് റിപ്പറിന്റെ കൊലപാതകങ്ങളിൽ വാൾട്ടർ ആകൃഷ്ടനായിരുന്നു. 1900 കളുടെ തുടക്കത്തിൽ കാംഡൻ ടൗണിലേക്ക് താമസം മാറിയപ്പോൾ, താൻ താമസിക്കുന്ന മുറിയിലെ മുൻ വാടകക്കാരൻ റിപ്പറായിരുന്നെന്ന് പലരോടും വാൾട്ടർ പറഞ്ഞിരുന്നു. ‘ജാക്ക് ദി റിപ്പറിന്റെ കിടപ്പുമുറി’ എന്ന ചിത്രം വരയ്ക്കുന്നത് അതിനു ശേഷമാണ്. 1907 സെപ്റ്റംബറിൽ, വാൾട്ടർ അവിടെ താമസിക്കവേയാണ് എമിലി ഡിമോക്കിൻ എന്ന സ്ത്രീ കൊല്ലപ്പെടുന്നത്. കാംഡൻ ടൗൺ കൊലപാതകം എന്നറിയപ്പെട്ട അതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ വാൾട്ടർ വരച്ചു. ഇവ വിവാദമായെങ്കിലും ഒരു പ്രമുഖ റിയലിസ്റ്റ് ചിത്രകാരൻ എന്ന നിലയിൽ അവ വാൾട്ടറിന്റെ പദവി ഉറപ്പിച്ചു. ജാക്ക് ദ് റിപ്പറിന്റെ പ്രവർത്തനരീതിയോട് സാമ്യമുള്ള കാംഡൻ ടൗൺ മർഡർ - റിപ്പർ സ്റ്റുഡിയോയിലിരുന്നു കൊണ്ടാണ് അദ്ദേഹം വരച്ചത്. 1920 ൽ ഭാര്യയുടെയും 1926 ൽ അമ്മയുടെയും മരണം വാൾട്ടറിനെ വിഷാദത്തിലേക്കു നയിച്ചതായി പറയപ്പെടുന്നു. 1938 ൽ ബാത്താംപ്ടണിലേക്കു താമസം മാറിയ അദ്ദേഹം 1942 ജനുവരി 23 ന് അന്തരിച്ചു. ആ സമയത്തും അദ്ദേഹം ഒരു പ്രമുഖ ആധുനിക ചിത്രകാരൻ എന്ന നിലയിൽ മാത്രമേ ഓർമിക്കപ്പെട്ടിരുന്നുള്ളൂ. 

camden-murder-two
1908-ൽ വാൾട്ടർ സിക്കർട്ട് വരച്ച കാംഡൻ ടൗൺ മർഡർ. Picture Credit: Bristol City Museum and Art Gallery, Wikkimedia Commons

ജാക്ക് ദ് റിപ്പറുമായി ബന്ധപ്പെട്ട് വാൾട്ടർ സിക്കെർട്ടിനെ ആദ്യമായി പരാമർശിക്കുന്നത് അദ്ദേഹത്തിന്റെ മരണത്തിനു പതിറ്റാണ്ടുകൾക്കു ശേഷമാണ്. 1970 കളിൽ ആദ്യമായി സംശയത്തിന്റെ വിത്തുകൾ പാകിയത് സ്റ്റീഫൻ നൈറ്റിന്റെ പുസ്തകം ‘ജാക്ക് ദ് റിപ്പർ: ദ് ഫൈനൽ സൊല്യൂഷനി’ലാണ്. അതിൽ വാൾട്ടർ കൊലപാതകിയല്ല, മറിച്ച് കുറ്റകൃത്യങ്ങളിൽ പങ്കാളിയാണ്. വൈറ്റ്ചാപ്പൽ കൊലപാതകി ബ്രിട്ടിഷ് രാജകുടുംബത്തിലെ അംഗമാണെന്നും അയാളെ സഹായിക്കാൻ വാൾട്ടർ നിർബന്ധിതനായിയെന്നും പറയുന്നു. ആൽബർട്ട് വിക്ടർ രാജകുമാരനും ഒരു പെൺകുട്ടിയും തമ്മിലുള്ള രഹസ്യ വിവാഹത്തെക്കുറിച്ച് അറിയാവുന്ന അഞ്ച് ലൈംഗികത്തൊഴിലാളികളെ കൊല്ലാൻ രാജകുടുംബവും ഫ്രീമേസൺമാരും രഹസ്യമായി നടത്തിയ പദ്ധതിയായിരുന്നു പരമ്പരക്കൊലപാതകങ്ങളെന്ന് പുസ്തകത്തിൽ വിശദീകരിക്കുന്നു.

jack-the-rippers-bedroom
വാൾട്ടർ സിക്കർട്ട് വരച്ച ജാക്ക് ദ് റിപ്പറിന്റെ കിടപ്പുമുറി. Picture Credit: Manchester City Gallery., Wikkimedia Commons

1990 കളിൽ, റിപ്പർ കൊലപാതകങ്ങളിലെ സഹകഥാപാത്രത്തിൽനിന്ന് പ്രധാന കഥാപാത്രത്തിലേക്ക് വാൾട്ടർ മാറി. ‘സിക്കർട്ട് ആൻഡ് ദ് റിപ്പർ ക്രൈംസ്’ എന്ന പേരിൽ ജീൻ ഓവർട്ടൺ ഫുള്ളർ പുറത്തിറക്കിയ പുസ്തകത്തിൽ, വാൾട്ടറിന്റെ സഹപ്രവർത്തകയായിരുന്ന ഫ്ലോറൻസ് പാഷ് അവളുടെ അമ്മയ്ക്ക് നൽകിയ തെളിവുകളെക്കുറിച്ച് പരാമർശിച്ചു. ജാക്ക് ദ് റിപ്പർ യഥാർഥത്തിൽ വാൾട്ടറാണെന്ന രഹസ്യം തന്റെ വാർധക്യത്തിൽ പാഷ് ഫുള്ളറുടെ അമ്മ വെളിപ്പെടുത്തി. ഈ ആശയത്തെ പിന്തുണയ്ക്കാൻ വാൾട്ടറിന്റെ കലാസൃഷ്‌ടിയിലെ സൂചനകളും ഫുള്ളർ ഉപയോഗിച്ചു.

എന്നാൽ റിപ്പർ കൊലപാതകങ്ങൾക്കു പിന്നിൽ വാൾട്ടർ സിക്കർട്ടാണെന്ന സിദ്ധാന്തം 2002 ൽ പ്രശസ്ത ക്രൈം എഴുത്തുകാരി പട്രീഷ്യ കോൺവെൽ തന്റെ ‘പോർട്രെയിറ്റ് ഓഫ് എ കില്ലർ: ജാക്ക് ദ് റിപ്പർ - കേസ് ക്ലോസ്ഡ്’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നതുവരെ അവയ്ക്ക് പൂർണ്ണമായ പ്രസിദ്ധി ലഭിച്ചിരുന്നില്ല. ഒരു സീരിയൽ കില്ലറുടെ വ്യക്തിത്വവും മനഃശാസ്ത്രവും വാൾട്ടറിനുണ്ടെന്ന് കാണിക്കാൻ ഡിഎൻഎ പൊരുത്തങ്ങൾ വിശകലനം ചെയ്യാൻ ഫൊറൻസിക് വിദഗ്ധർക്ക് റിപ്പറിന്റെ കയ്യക്ഷരം നൽകി. അവ തമ്മിൽ മാത്രമല്ല, വാൾട്ടറിന്റെ കത്തുകളിലെ തപാൽ സ്റ്റാമ്പുകള്‍ ഒട്ടിക്കാനുപയോഗിച്ച ഉമിനീരിൽ കാണപ്പെട്ട മൈറ്റോകോൺ‌ഡ്രിയൽ ഡിഎൻഎയിൽ റിപ്പറുമായി 1% സാമ്യം കണ്ടെത്തിയതായും കോൺവെൽ അവകാശപ്പെട്ടു. കലയിലെ ക്രൂരതയോടുള്ള അദ്ദേഹത്തിന്റെ ആകർഷണം, ശസ്ത്രക്രിയാ പരിജ്ഞാനവും റിപ്പറിന്റെ പ്രവർത്തനരീതിയും തമ്മിലുള്ള സാമ്യം എന്നിവയും അവർ ചൂണ്ടിക്കാട്ടി. 

camden-town-murder
വാൾട്ടർ സിക്കർട്ട് 1911, ജോർജ്ജ് ചാൾസ് ബെറെസ്‌ഫോർഡ് എടുത്ത വിന്റേജ് ഫോട്ടോ, (1864-1938), Photo credit: National Portrait Gallery, London, CC BY-NC-ND 3.0, Wikkimedia Commons

വാൾട്ടറിന്റെ പെയിന്റിങ്ങുകളിൽ അയാളുടെ കുറ്റബോധത്തിലേക്കു വിരൽ ചൂണ്ടുന്ന, മറഞ്ഞിരിക്കുന്ന സൂചനകൾ ഉണ്ടെന്നും ചിലർ അവകാശപ്പെട്ടു. എന്നിരുന്നാലും, ഈ സിദ്ധാന്തങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. തെളിവുകൾ ദുർബലവും സാഹചര്യങ്ങൾക്കനുസൃതവുമാണെന്നവര്‍ വാദിച്ചു. ഈ ആരോപണങ്ങൾ ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വാൾട്ടറിന്റെ പ്രശസ്തിയെ അവ വേട്ടയാടി. അദ്ദേഹത്തിന്റെ പ്രക്ഷുബ്ധമായ വ്യക്തിജീവിതവും ഒന്നിലധികം വിവാഹങ്ങളും ആരോപണത്തെ തുണച്ചു.

ഈ വിവാദങ്ങൾക്കിടയിലും, വാൾട്ടറിന്റെ കലാപരമായ കഴിവ് നിഷേധിക്കാനാവാത്തതാണ്. വിവിധ ശൈലികളും സാങ്കേതിക വിദ്യകളും പരീക്ഷിച്ച അദ്ദേഹം മികച്ച ചിത്രകാരനും പ്രിന്റ് മേക്കറുമായിരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികൾ ഇപ്പോൾ ലോകമെമ്പാടുമുള്ള പ്രധാന മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുന്നു.

English Summary:

Walter Sickert: Renowned Artist or Infamous Murderer?, Uncovering the Truth Behind Sickert's Alleged Ripper Connection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com