ADVERTISEMENT

കുട്ടനാട്ടിലെ ചമ്പക്കുളത്ത് ജനിച്ചു വളര്‍ന്ന ഉമയില്‍ എന്നും നിറഞ്ഞ് നിന്നിരുന്നത് ജീവതഗന്ധിയായ നാട്ടു ചിത്രങ്ങളായിരുന്നു. ഈ ഇമേജറിയില്‍ നിന്നാണ് അവര്‍ തന്നെ കലാസ്വാദന മികവ് മെടഞ്ഞെടുത്തത്. അതിന്‍റെ പ്രതിഫലനമാണ് ഉമാ നായര്‍ എന്ന ക്യൂറേറ്റര്‍ ഡല്‍ഹി ഇന്ത്യ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ ഒരുക്കിയിട്ടുള്ള ഐസ്കള്‍പ്റ്റ് എന്ന ശില്‍പ പ്രദര്‍ശനം. വിഖ്യാത കലാഗവേഷകനും എഴുത്തുകാരനുമായ കേശവ് മാലിക്കിനുള്ള ശ്രദ്ധാഞ്ജലിയായാണ് ഡല്‍ഹി ആര്‍ട്ട് സൊസൈറ്റി ഈ ശില്‍പ പ്രദര്‍ശനം സംഘടിപ്പിച്ചത്. ഡിസംബര്‍ ഏഴുമുതല്‍ 21 വരെയാണ് പ്രദര്‍ശനം. 

വിഖ്യാത ശില്‍പി അമര്‍ നാഥ് സെഹ്ഗല്‍ സൃഷ്ടിച്ച ഗണേശ പ്രതിമയാണ് പ്രദര്‍ശനത്തിന്‍റെ ആകര്‍ഷണങ്ങളിലൊന്ന്. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും കലാകാരന്മാരുടെ സൃഷ്ടികള്‍ കൂട്ടിയിണക്കി ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്ന് ഉമാ നായര്‍ പറഞ്ഞു. സെഹ്ഗലിന്‍റെ ഗണേശ വിഗ്രഹത്തിന്‍റെ ശാന്തതയിലൂന്നിയ സൗന്ദര്യമാണ് ഈ പ്രദര്‍ശനത്തിന്‍റെയും സ്വഭാവമെന്ന് അവര്‍ പറഞ്ഞു.

art16
Picture Credit: Art by Biman Das

പ്രാദേശിക കലാകാരന്മാരെ കൂട്ടിയിണക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് ഡല്‍ഹി ആര്‍ട്ട് സൊസൈറ്റിയുടെ പ്രസിഡന്‍റും ഐസ്കള്‍പ്റ്റില്‍ പങ്കെടുക്കുന്ന കലാകാരനുമായ നീരജ് ഗുപ്ത ചൂണ്ടിക്കാട്ടിയത്. ലോകമെമ്പാടുമുള്ള സാംസ്ക്കാരിക ശീലങ്ങളുടെ ആഴത്തിലുള്ള അറിവാണ് ഇന്നത്തെ കലാ പ്രവര്‍ത്തനത്തിന് വേണ്ടതെന്നും ഗുപ്ത പറഞ്ഞു. ഐസ്കള്‍പ്റ്റിന്‍റെ അഞ്ചാമത് ലക്കമാണ് ഇക്കുറി നടന്നത്. എല്ലാത്തവണയും ഇത് ഇന്ത്യ ഇന്‍റര്‍നാഷണല്‍ സെന്‍ററില്‍ നടത്താനായതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ഐഐസി ഡയറക്ടര്‍ കെ എന്‍ ശ്രീവാസ്തവ പറഞ്ഞു. എല്ലാത്തരം ആശയസംഹിതകളുടെയും സംഗമസ്ഥാനമാണ് ഐഐസി. പെയിന്‍റിംഗ്, ഫോട്ടോഗ്രഫി, ശില്‍പകല തുടങ്ങി കലാപ്രവര്‍ത്തനത്തിന്‍റെ എല്ലാ മേഖലകളിലും സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് കേശവ് മാലിക്കെന്നും അദ്ദേഹം ഓര്‍മ്മിച്ചു. 

ആകെ 24 സൃഷ്ടികളാണ് പ്രദര്‍ശനത്തില്‍ വച്ചിട്ടുള്ളത്. അലുമിനിയം ഷീറ്റില്‍ അന്‍കോണ്‍ മിത്ര ഒരുക്കിയ വൃക്ഷം അനന്തമായ അനുഭൂതിയുടെ കനമില്ലാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുന്നു. ഉരുക്കില്‍ തീര്‍ത്ത സ്ത്രീയുടെ ശിരസ്സാണ് ഹിമ്മത്ത് ഷായുടെ സൃഷ്ടി. യാഥാര്‍ഥ്യത്തില്‍ നിന്നുള്ള ബോധതലമാണ് ഒരു മൂര്‍ത്തഭാവത്തെ സൃഷ്ടിക്കാനുള്ള വാഞ്ഛ നമ്മില്‍ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബ്ലാക്ക് ക്യൂബ് എന്നാണ് ഈ സൃഷ്ടിക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന പേര്. റിനി ധൂമ്മലിന്‍റെ സൃഷ്ടിയെ ശാന്തതയുടെ പ്രകാശവലയം എന്നാണ് ക്യൂറേറ്റര്‍ ഉമാ നായര്‍ വിശേഷിപ്പിക്കുന്നത്. അമാനുഷികമായ ഈ ചിത്രം നോക്കിലും ഉടുപ്പിലും ലാളിത്യത്തെ കാണിക്കുന്നു.

art17
Picture Credit: Art by S. D. Hariprasad

ബോധി വൃക്ഷച്ചോട്ടിലിരിക്കുന്ന ബിമന്‍ ദാസിന്‍റെ ബുദ്ധന്‍, ധനഞ്ജയ് സിംഗിന്‍റെ ഇരട്ടത്തലയന്‍ മനുഷ്യര്‍, ജി രഘുവിന്‍റെ ഇരിക്കുന്ന കല്‍ദമ്പതികള്‍, ഇന്ത്യന്‍ കളിപ്പാട്ടത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട ഹര്‍ഷ ദുരുഗഡ്ഡയുടെ ടോപ്പോ നാഗരിക വാസ്തുകലയെ പ്രതിനിധീകരിക്കുന്നു. കുതിരകളെ ഇഷ്ടപ്പെടുന്ന സംവിധായകന്‍ മുസാഫിര്‍ അലി അവയെ തന്നെയാണ് മൂശയില്‍ ഒരുക്കിയിട്ടുള്ളത്. ഭാരതീയ പൈതൃകത്തിന് നൈരന്തര്യമുണ്ടെന്ന് ഉറപ്പിക്കുകയാണ് നീരജ് ഗുപ്തയുടെ കൃഷ്ണ പരമ്പര. സതീഷ് ഗുപ്തയുടെ ഭാരതമാതാവ് പ്രമേയത്തെ തന്നെ അന്വര്‍ഥമാക്കുന്നു. അരുണ്‍ പണ്ഡിറ്റിന്‍റെ വയലിനിസ്റ്റ്, ദേശീയ പുരസ്ക്കാര ജേതാവ് ഭോല കുമാറിന്‍റെ സേനകളുടെ മഥനം, നിമിഷ പിള്ളയുടെ ഒറ്റക്കൊമ്പന്‍, എന്‍. എസ്. റാണയുടെ സാന്ത്വനം എന്നിവയെല്ലാം കാഴ്ചക്കാര്‍ക്ക് ബൗദ്ധികമായ അനുഭൂതി പകരുന്നു.

art18
Picture Credit: Art by Ram Kumar Manna

പ്രമോദ് മാന്‍, ഫണീന്ദ്ര നാഥ് ചതുര്‍വേദിയുടെ ചിത്രശലഭം, രാജേഷ് റാം ഹൈബ്രിഡ് മനുഷ്യന്‍, റാം കുമാര്‍ മന്നായുടെ ശിവന്‍, എസ്. ഡി. ഹരിപ്രസാദിന്‍റെ വെള്ളാരംകല്ല് ശില്‍പം, പരേതനായ സതീഷ് ഗുജ്റാളിന്‍റെ കരിങ്കല്‍ ശില്‍പം, സോണിയ സരീനിന്‍റെ ഭാവനാമയി എന്ന ഭൂമിദേവി, വിപുല്‍ കുമാറിന്‍റെ ചൈനാ ക്ലേ, മാര്‍ബിള്‍, കല്ല് മിശ്രിതം ആഗോളതാപനത്തെ കാണിക്കുന്നു. മനോജ് അറോറയുടെ ഒമ്പത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ വേറിട്ട അനുഭൂതി തരുന്നു.

umanair
ഉമ നായർ.
English Summary:

Tribute to Keshav Malik; Uma Nair's ice sculpture opens the doors of the sense of beauty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com