ADVERTISEMENT

ഓർമയാവുന്ന മരങ്ങൾ

പണ്ടിതുപോലെ ഒരിക്കൽ ചെവിയൂതിക്കെട്ടിയപ്പോഴാ കുളത്തിന്റെ തെക്കേലെ ഭാരതിയുടെ മകൻ ഒതളങ്ങ കഴിച്ച് മരിച്ചെന്ന് കേട്ടത് –മുത്തശ്ശി പറഞ്ഞു. ഒതളങ്ങയെന്നു വച്ചാലേതാ മുത്തശ്ശീ – തിത്തിമി ചോദിച്ചു. ദോ ഇല്ലക്കാണുന്ന അമ്പഴത്തിന്റെ അപ്പുറത്ത് അതിരിനു നിൽക്കുന്ന മരം കണ്ടോ അതിൽപ്പിടിച്ചു കിടക്കുന്ന കായാ ഒതളങ്ങ. മോളവിടെച്ചെന്ന് അതൊന്നുമെടുത്ത് വായിൽ വെക്കല്ലേ വെഷമാ –മുത്തശ്ശി പറഞ്ഞു.

 

ഓരോ മരത്തിന്റെയും ഇല കണ്ടാൽ അതേത് മരമാണെന്ന് പറയാൻ കഴിയും മുത്തശ്ശിക്ക്. തുടർന്ന് മുത്തശ്ശി തിത്തിമിയെ അവിടെക്കൊണ്ടുപോയി ഓരോ മരവും ചെടിയും വിശദമായി കാണിച്ചുകൊടുത്തു. ദാ ഇതു കണ്ടോ ഇതാണ് മരോട്ടി. നമ്മള് കാർത്തികയ്‌ക്കൊക്കെ വിളക്കുകത്തിക്കത്തില്ലേ ചെറിയ ചട്ടീല്. ചട്ടിയൊക്കെ വന്നത് ഇന്നാളാ. അതിനു മുൻപ് ഈ മരോട്ടിക്കായ രണ്ടായി പിളർന്ന് അതിലെണ്ണയൊഴിച്ചാ കത്തിച്ചിരുന്നത്. ഇതാണ് പുന്നമരം. പുന്നക്കായ പെറുക്കി വിറ്റാൽ പണ്ട് കാശുകിട്ടുമായിരുന്നു. അതൊക്കെ ആട്ടി എണ്ണയെടുക്കാൻ കച്ചവടക്കാര് കൊണ്ടുപോവും. ഇത് കടലാവണക്ക്.. ഇത് അമ്പഴം. അമ്പഴങ്ങ പഴുത്താൽ ചെറിയ പുളിയും മധുരവുമാ. ഇത് മൂക്കുന്നതിനു മുൻപ് പിച്ചി അച്ചാറിട്ടാൽ നല്ല സ്വാദാ.

 

ഇതേതാ മുത്തശ്ശീ ഈ മുള്ളുള്ള മരം. തിത്തിമി ചോദിച്ചു. അതാണ് മുള്ളുമുരിക്ക്. ഇതിന്റെ ഇല വേണമെന്നു പറഞ്ഞ് പണ്ട് പിള്ളേര് വരുമാരുന്ന്, മുയലിനെ വളർത്തുന്ന പിള്ളേര്. അവരുടെ വീട്ടില് മുയലിനു കൊടുക്കാൻ. മുയലിന് മുരിക്കില വലിയ ഇഷ്‌ടമാണത്രേ. മുയലിന് കാരറ്റാ ഇഷ്‌ടമെന്നാണല്ലോ മിസ് പറഞ്ഞത് –തിത്തിമി പറഞ്ഞു. കാരറ്റൊക്കെ ഇപ്പോ വന്നതല്ലേ. പണ്ടൊക്കെ മുയലിന് എല്ലാവരും മുരിക്കിലയാ കൊടുക്കാറ്. അതുപോലെ പ്ലാവിലയാ ആടിനിഷ്‌ടമെന്നല്ലേ നമ്മള് പൊതുവെ പറയാറ്. 

 

ദേ ഇതു കണ്ടോ, ഈ മരമാണ് വല്ലവം. ഇതിന്റെ ഇല ആടിന് പ്ലാവിലയെക്കാൾ ഇഷ്‌ടമാ. മുത്തശ്ശി തിത്തിമിക്ക് വല്ലവത്തിന്റെ ഇല താഴെ വീണു കിടക്കുന്നത് എടുത്തുകൊടുത്തു. മുത്തശ്ശി വേറൊരു മരം കാട്ടിക്കൊടുത്തിട്ടു പറഞ്ഞു, ദാ ഇതാണ് മോളേ പൂവരശ്. ഇതാണ് ഉതി. ഇത് ഉങ്ങ് , ഇത് ഉപ്പൂത്തി. ഇത് ഉമ്മത്തും കായ്. മോള് കരിനൊച്ചി കണ്ടിട്ടുണ്ടോ, ദാ നോക്ക് ഇപ്പോ ഇതൊന്നും ഒരു വീട്ടിലുമില്ല, പക്ഷേ മുത്തച്ഛൻ ഇതൊക്കെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഷുഗറുകാർക്ക് കരിനൊച്ചിയില എന്നും കഴിച്ചാ നല്ല ആശ്വാസം കിട്ടും.

 

തൊട്ടടുത്ത് തന്നെ വേറൊരു ചെടി പടർന്നു പന്തലിച്ച് നിൽക്കുന്നത് തിത്തിമി കണ്ടു. തിത്തിമിക്കത് വളരെ ഇഷ്‌ടമായി. തിത്തിമീടത്ര പൊക്കമേയുള്ളൂ. തിത്തിമി അതിനെ നോക്കുന്നത് കണ്ട് മുത്തശ്ശി പറഞ്ഞു. ഇതാണ് ചിന്ന. ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളത്തിലാ പണ്ട് പ്രസവം കഴിഞ്ഞ് ഒന്നു രണ്ടുമാസം പെണ്ണുങ്ങള് കുളിക്കുന്നത്. വയറിളക്കേണ്ട രോഗികൾക്ക് ഇതിന്‌റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ മതിയെന്ന് വൈദ്യന്മാര് പറയാറുണ്ട്. എന്നു മാത്രമല്ല സീതാദേവി ശ്രീരാമനെ കാണാഞ്ഞ് ദുഖിച്ചിരുന്ന അശോകമരം വരെ ഇവിടുണ്ട്. കണിക്കൊന്ന കണ്ടോ അതെന്താ അതിൽ തൊട്ടാലുടനെ പൂക്കളെല്ലാം പൊഴിഞ്ഞു വീഴുന്നത്. നിറയെ ആഭരണങ്ങണിഞ്ഞ പെൺകുട്ടികളെപ്പോലെയാണ് കണിക്കൊന്ന പൂവിട്ടു നിൽക്കുന്നത്. നമ്മള് അതിനെ ഒടിച്ചെടുക്കാൻ നോക്ക്യാല് പൂക്കളെല്ലാം കൊഴിഞ്ഞുവീഴും. പെൺകുട്ടികൾക്ക് വേറെ ആരും അവരെ തൊടുന്നത് ഇഷ്‌ടമല്ല എന്നതുപോലെയാ കണിക്കൊന്നപ്പെണ്ണിനും. ആരെങ്കിലും തൊട്ടാല് അത് അതണിഞ്ഞ പണ്ടങ്ങളൊക്കെ ദൂരേക്കെടുത്തു കളയും. അതിന്‌റെ ഭംഗീം പോവും.

 

മുറ്റത്തു വളരുന്ന ചെറിയ പുല്ല് വലിച്ചുപിഴുതിട്ട് തിത്തിമി ചോദിച്ചു, മുത്തശ്ശീ ഇതാണോ ചിലര് വീടുകളിലെ മുറ്റത്തൊക്കെ വെട്ടിനിർത്തിയിരിക്കുന്നത്. അല്ല ഇതാണ് മുത്തങ്ങാപ്പുല്ല്. ഇതു പറഞ്ഞിട്ട് മുത്തശ്ശി മണ്ണിലിരുന്ന് ഒരു മുത്തങ്ങാപ്പുല്ല് മെല്ലെ പിഴുതെടുത്തു. അതിന്റെ ചുവട്ടിൽ ചെറിയൊരു കിഴങ്ങുള്ളത് തിത്തിമിക്ക് കൊടുത്തു. എന്നിട്ട് തിത്തിമിയോട് പറഞ്ഞു , മണത്തുനോക്കാൻ. ശരിയാ നല്ല മണം –തിത്തിമി പറഞ്ഞു. ഈ കിഴങ്ങ് അങ്ങാടിക്കടകളിൽ കിട്ടും. മുത്തങ്ങാക്കിഴങ്ങിട്ട് വൈദ്യന്മാര് എണ്ണ കാച്ചും..

 

Content Summary: Thithimi Thakathimi - Children's E - Novel by Sreejith Perumthachan - Chapter 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com