ADVERTISEMENT

യാത്രകൾ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് ബസ് യാത്രകൾ. ആനവണ്ടിയുടെ സൈഡ് സീറ്റിൽ കണ്ണടച്ചിരുന്ന് സ്വപ്നങ്ങളുടെ ചിറകിലേറി, തൊട്ടുരുമ്മിയിരിക്കുന്ന ഇളംകാറ്റിന്റെ രഹസ്യവും കേട്ടുകൊണ്ടുള്ള ബസ് യാത്രകളിലെ  ആനന്ദ നിമിങ്ങളെ എങ്ങനെ എഴുതിവെയ്ക്കണമെന്ന് ഇന്നുമെനിക്കറിയില്ല. എന്റെ ബസ് യാത്രയെക്കുറിച്ചുള്ള ആദ്യത്തെയോർമ്മ അമ്മയുടെ നാടായ വയനാട്ടിലേയ്ക്കുള്ള ആനവണ്ടിയാത്രകളാണ്. താമരശ്ശേരിച്ചുരം കയറിയുള്ള ആ യാത്രകളാണ് എന്റെ മധ്യവേനലവധിക്കാലങ്ങളെ വർണ്ണാഭമാക്കിയിരുന്നത്.

കുട്ടിയായിരിക്കുമ്പോൾ ബസ്സിൽ കയറിയാൽ ഞാൻ ചർദ്ദിക്കുക പതിവായിരുന്നു. വയനാട് യാത്രകളിലെ ചർദ്ദിയുടെ അവശത എന്നിൽ നിന്നെടുത്തെറിഞ്ഞിരുന്നത് താമരശ്ശേരിച്ചുരത്തിലെ തണുത്തകാറ്റിന്റെ മാന്ത്രികവിരലുകളായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ അമ്മയോടൊപ്പം നടത്തിയ ആ വയനാട് യാത്രകളിലെ കൗതുകം പിന്നീടൊരിക്കലുമെനിക്ക് ഒരു യാത്രയിലും ലഭിച്ചിട്ടുമില്ല.

ഞാൻ ആദ്യമായി തനിച്ച് സ്വകാര്യബസ്സിൽ യാത്രചെയ്യുന്നത് എന്റെ ഹൈസ്ക്കൂൾ പഠനകാലത്താണ്. മിക്കദിവസങ്ങളിലും നടന്നായിരുന്നു അന്നൊക്കെ ഞാനടക്കമുള്ള എന്റെ നാട്ടിലെ മിക്കകുട്ടികളും സ്കൂളിലേയ്ക്ക് പോയിരുന്നത്. അതുകൊണ്ടുതന്നെ വല്ലപ്പോഴുമുള്ള ബസ് യാത്ര വളരെയധികം സന്തോഷം പ്രധാനം ചെയ്തിരുന്നു. നാട്ടിലെ കാഴ്ചകൾ കണ്ട്, വഴിയിലെ പുല്ലിനോടും, ചെടിയോടും കിന്നാരം പറഞ്ഞ്... കോട്ടപ്പുറം തിരുവളയനാട് കാവിലെ ദേവിയെയും തൊഴുത്

എന്റെ സ്ക്കൂളിലേയ്ക്കുള്ള ആ യാത്രകൾ ഇന്നുമെന്റെ ഹൃദയത്തിലെ മായ്ക്കാനാകാത്ത മനോഹരമായ അനുഭൂതിയാണ്. എന്നാൽ ഞാൻ എൻ്റെ ദിവസേനയുള്ള ബസ് യാത്രകൾ ആരംഭിക്കുന്നത് കോളേജ് പഠനകാലത്താണ്. 

കോട്ടപ്പുറത്തുനിന്നുതുടങ്ങി കുളപ്പുള്ളിയിലവസാനിച്ചിരുന്ന ആ ബസ് യാത്രകൾ എനിക്ക് വെറും യാത്രാനുഭവങ്ങൾ  മാത്രമായിരുന്നില്ല, എന്നെ സമൂഹത്തിലെ നല്ലൊരു പൗരയാക്കിമാറ്റുന്നതിനും ആ ബസ് യാത്രകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. കോട്ടപ്പുറത്തുനിന്ന് ചെർപ്പുളശ്ശേരി വഴിയായിരുന്നു ഞാനന്ന് കുളപ്പുള്ളിയിലേയ്ക്ക് പോയിരുന്നത്. ചെർപ്പുളശ്ശേരിയിൽ നിന്നും രണ്ടുമൂന്നു വഴികളുണ്ട് കുളപ്പുള്ളിയിലേയ്ക്ക്. കയിലിയാട്-ചളവറവഴി, കോതുർശ്ശി-തൃക്കൃടീരിവഴി തുടങ്ങിയവയാണവ. കൃഷ്ണപ്പടി വഴി മറ്റൊരുവഴിയുണ്ടെങ്കിലും ആ വഴിയിൽ ബസ് സർവ്വീസുകൾ കുറവായിരുന്നു. രാവിലെ ചളവറ വഴിയാണ്

കുളപ്പുള്ളിയിലേയ്ക്ക് പോവുക. കുളപ്പുള്ളിയൊരു പ്രധാന വിദ്യഭ്യാസകേന്ദ്രമാണ് ഇന്നും അങ്ങനത്തന്നെ. ആയുർവ്വേദ കോളേജ്, പോളിടെക്നിക്ക്, ആർട്സ് കോളേജ്, സയൻസ്കോളേജ്, ലോകോളേജ് തുടങ്ങി  ഒട്ടുമിക്കകോളേജുകളും കുളപ്പുള്ളിയിലുണ്ട്. കുളപ്പുള്ളിയിൽ മാത്രമല്ല കയിലിയാട് ഭാഗത്ത് ഒരു ഫാർമസി കോളേജും ഹയർസെക്കന്ററി സ്കൂളും കൂടിയുണ്ട്. ഇത്രയും വിദ്യഭ്യാസസ്ഥാപനങ്ങൾ ഉള്ളതുകൊണ്ടുതന്നെ കുളപ്പുള്ളി ഭാഗത്തേയ്ക്കുള്ള ബസ്സിലെ തിരക്കിൻ്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

രാവിലെ കുളപ്പുള്ളിയിലേയ്ക്കുള്ള ബസ്സിൽ പൂഴിയിട്ടാൽ കൊഴിയാത്ത തിരക്കായിരിക്കും. തിക്കിയും തിരക്കിയും വളരെ ബുദ്ധിമുട്ടിയുള്ള ആ യാത്രകൾ ഇന്നോർക്കുമ്പോൾ മധുരമുള്ള ഓർമ്മകളാണ്. അല്ലെങ്കിലും വളരെയധികം ബുദ്ധിമുട്ടിച്ച പല അനുഭവങ്ങളും പിൽകാലത്ത് ചെറുപുഞ്ചിരിയോടെ ഓർമ്മകളായി പുനർജനിക്കും. എന്നാൽ ഞാനന്ന് കുളപ്പുള്ളിയിലേയ്ക്ക് പോയിരുന്ന ബസ്സിലെ കണ്ടക്ടറെ ഓർക്കുമ്പോൾ എനിക്കിന്നും ചെറിയ വിഷമം വരും. കാരണം അയാൾ തിരക്കു കാരണം ദേഷ്യംവന്നിട്ടായിരുന്നോ എന്നറിയില്ല സ്കൂൾ വിദ്യാർത്ഥികളായ ഞങ്ങളെ പലപ്പോഴും മോശം വാക്കുകൾ ഉപയോഗിച്ചാണ് അഭിസംബോധന ചെയ്തിരുന്നത്. ചെർപ്പുളശ്ശേരിയിൽ നിന്നുതുടങ്ങി കയിലിയാട് വരെയും അയാളുടെ മുറുമുറുപ്പ് തുടർന്നിരുന്നു. പലപ്പോഴും ഞങ്ങൾ വിദ്യാർത്ഥികൾക്ക് കണ്ടക്ടറുടെ പെരുമാറ്റം അസഹ്യമായിത്തോന്നിയെങ്കിലും ആരും കണ്ടക്ടറുടെ ഈ പെരുമാറ്റത്തോട് പ്രതികരിച്ചിരുന്നില്ല.

ജോലിസംബന്ധമായ പ്രശ്നങ്ങളോ, മറ്റുപ്രശ്നങ്ങൾകൊണ്ടോ ഒക്കെയായിരിക്കാം ഞങ്ങളോട് അന്ന് അയാൾ അങ്ങനെ പെരുമാറിയിരുന്നത് എന്നോർത്ത് ഇന്നുഞാൻ ആശ്വസിക്കുന്നു. പൂഴിയിട്ടാൽ കൊഴിയാത്ത ആ ബസ്സിലെ തിരക്കിലും, മറ്റൊന്നിനും ചെവികൊടുക്കാതെ ഞങ്ങൾ കുട്ടികൾ പുറത്തേയ്ക്ക് നോക്കി നിൽക്കും. പച്ചയണിഞ്ഞ കയിലിയാട് ഗ്രാമം അത്രമേൽ സുന്ദരമായിരുന്നു. കുന്നും, മലയും, കാടും, ക്ഷേത്രങ്ങളും, കുളങ്ങളും  ഒക്കെ നിറഞ്ഞ കയിലിയാട് ഗ്രാമം ഒരിക്കൽ കണ്ടാൽ മനസ്സിൽനിന്നും മായില്ല ,ഇറ്റിറ്റുവീഴുന്ന പാലക്കാടൻ സൗന്ദര്യമെന്ന് ആ ഗ്രാമത്തെ ഒറ്റ വാക്കിൽ നിർവ്വചിക്കാം.  ഇന്നും ആ ഗ്രാമസൗന്ദര്യത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല.

ഗ്രാമക്കാഴ്ചകളിൽ മുഴുകി ഞങ്ങൾ കുട്ടികൾ ആ ബസ്സ് യാത്രയിൽ മുഴുവൻ ചന്തം നിറച്ചുവെച്ചു എന്നു പറയുന്നതാവും ശരി. എന്നാൽ കോളേജിൽ നിന്നും തിരികെയുള്ള യാത്രകൾ തിരക്കുകുറവായതുകൊണ്ടുതന്നെ വളരെ സുഖകരമായിരുന്നു. അതിൽ ചെർപ്പുളശ്ശേരിയിൽ നിന്ന് കോട്ടപ്പുറത്തേയ്ക്കുള്ള ബസ് യാത്രകൾ പിൽകാലത്ത് എന്നെ  ഒരുപാടു ഇരുത്തിചിന്തിപ്പിച്ചിരുന്ന ബസ് യാത്രകളുമായിരുന്നു.

ചെർപ്പുളശ്ശേരിയിൽനിന്ന് അന്ന് ഞാൻ ദിവസവും കോട്ടപ്പുറത്തേയ്ക്ക് വന്നിരുന്ന ബസ്സിൽ പകുതി ദൂരമെത്തിയാൽ തിരക്കു കുറയുക പതിവായിരുന്നു. തിരക്കുകുറഞ്ഞാൽ കണ്ടക്ടർ സീറ്റിൽ ഇരുന്നോളാൻ പറയും. ഒന്നൊന്നര മണിക്കൂറായി ബസ്സിൽ നിൽക്കുന്ന  ഞാൻ അത് കേൾക്കേണ്ട താമസം സീറ്റിൽ ചാടിക്കയറി ഇരിക്കും. അന്ന് സി.ടി കൊടുക്കുന്ന കുട്ടികളെ സീറ്റുകളിൽ ഇരിക്കാനനുവദിക്കാത്ത കാലമായിരുന്നു. ആ ബസ്സിലെ കണ്ടക്ടറാകട്ടെ ഒരിക്കൽ പോലും ആരോടും ചിരിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. വളരെ ബഹുമാനത്തോടുകൂടിയായിരുന്നു ഓരോ യാത്രക്കാരോടും പെരുമാറിയിരുന്നത്, 

പ്രത്യേകിച്ച് വിദ്യാർത്ഥികളോട്. അയാളുടെ ആ പെരുമാറ്റം എന്നെ ആകർഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ആ ബസ് കണ്ടക്ടറോട് ഉളളിന്റെയുള്ളിൽ ഞാനൊരു ബഹുമാനം എപ്പോഴും സൂക്ഷിച്ചു.

കാലമങ്ങനെ ഓടിക്കൊണ്ടിരുന്നു. എന്റെ കോളേജ് ജീവിതം അവസാനിച്ചു. കോളേജിലെ അവസാനത്തെ ദിവസം ആ ബസ് കണ്ടക്ടറോട് ഇത്രയും ദിവസം ഒരു പരാതിയില്ലാതെ ബസ്സിൽ കയറ്റിയതിനും, ബഹുമാനത്തോടെയുള്ള പെരുമാറ്റത്തിനും  നന്ദി പറയുവാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും. ഒന്നും മിണ്ടാതെ ഞാൻ  ബസ്സിൽ നിന്നിറങ്ങി നടന്നു. പിന്നീട്  ഞാൻ പി.എസ്.സി പഠിത്തത്തിൽ മുഴുകി. ആ ബസ്സും, കണ്ടക്ടറുമെല്ലാം എന്റെ ഓർമ്മകളിൽ നിന്ന് മാഞ്ഞുപോയി.

വർഷങ്ങൾക്കുശേഷം ജോലിയൊക്കെയായ ഞാൻ  ഒരുദിവസം ചെറിയ ഷോപ്പിങ്ങ് കഴിഞ്ഞ് മണ്ണാർക്കാട് ബസ് സ്റ്റാൻറിൽ ബസ്സുകാത്തുനിൽക്കുകയായിരുന്നു അപ്പോൾ യാദൃശ്ചികമായി ഒരു ബസ് എന്റെ മുന്നിൽ വന്നുനിന്നു. ബസ്സിൻ്റെ പേര് ഞാൻ പെട്ടന്ന് വായിച്ചെടുത്തു  ഞാൻ പണ്ട് കോളേജിൽപോയിരുന്ന ബസ്. മനസ്സിൽ വല്ലാത്ത സന്തോഷം തിരയടിച്ചു. എന്നെ ഇന്നത്തെ ജോലിക്കാരിയാക്കാൻ യാത്രാസൗകര്യമൊരുക്കി തന്ന ബസ്. എന്നോട് ആദ്യമായി വളരെ ബഹുമാനത്തോടുകൂടിപ്പെരുമാറിയ ബസ് കണ്ടക്ടറുള്ള ബസ് ഞാൻ ബസ്സിൽച്ചാടികയറി. കയറിയപാടെ ബസ്സിലാകെ കണ്ടക്ടറെ തെരഞ്ഞു.

അപ്പോഴതാ എവിടെയ്ക്കാ എന്ന ചോദ്യവുമായി പഴയ കണ്ടക്ടർ മുന്നിൽ നിൽക്കുന്നു. ഞാനയാളെ നോക്കി. കണ്ടക്ടർക്കൊരു മാറ്റവുമില്ല, അയാളെന്നെ തിരിച്ചറിഞ്ഞു ചിരിച്ചു കൊണ്ടു ചോദിച്ചു. "എന്താപ്പോ ചെയ്യണെ?"

"ഗവൺമെന്റ് ജോലി കിട്ടി  ഇവിടത്തെ ആശുപത്രിയിലാണ് ഇപ്പൊ ജോലി ചെയ്യുന്നത് "ഞാൻ അഭിമാനത്തോടു കൂടി പറഞ്ഞു 

അയാൾ ചിരിച്ചുകൊണ്ടു ചോദിച്ചു. "ജോലി കിട്ടിയ വകയിൽ എനിക്ക് ലഡ്ഡു ഒന്നുമില്ലേ? ഈ ബസ്സിലല്ലേ പഠിക്കുമ്പോൾ  യാത്ര ചെയ്തിരുന്നത് അതൊക്കെ ഓർമ്മയുണ്ടോ?"

"ഓർമ്മയുണ്ട് "

ഞാൻ ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു. എന്റെ കണ്ണുകളറിയാതെ നിറഞ്ഞു. ആ കണ്ടക്ടർ എന്റെ കണ്ണുനീർ കാണാതിരിക്കാൻ ഞാൻ പാടുപെട്ടു. ഒരു ലഡ്ഡു അല്ല ആയിരം ലഡ്ഡു കൊണ്ട് ആ കണ്ടക്ടറെ അഭിഷേകം ചെയ്യാൻ തോന്നി എനിക്ക് ആ നിമിഷത്തിൽ പതിയെ ഞാൻ പറഞ്ഞു. "ഒരു ലഡ്ഡു അല്ല  എത്ര ലഡ്ഡു വേണമെങ്കിലും തരാലോ."

കണ്ടക്ടർ വീണ്ടും തുടർന്നു "ലഡ്ഡു ഒന്നും വേണ്ട ഞാനൊക്കെ അസുഖായി ആശുപത്രിയിൽ വരുമ്പോൾ നല്ലോണം നോക്കിയാൽ മതി. ജോലി കിട്ടിയെന്നറിഞ്ഞതിൽ വലിയ സന്തോഷം." അതു പറയുന്നതിനിടയിൽ അദ്ദേഹം എന്റെ യാത്രചാർജ്ജ് വാങ്ങി നടന്നുപോയി. ബസ്സിറങ്ങാൻ നേരം ഞാൻ സ്നേഹത്തോടെ അയാളെ നോക്കി. പുഞ്ചിരിച്ചു, അയാൾ തിരിച്ചും.

പിന്നീടൊരിക്കലും ഞാൻ ആ ബസ് കണ്ടക്ടറെ കണ്ടിട്ടില്ല. എന്നാൽ ഈ ഭൂമിയിലെ നന്മയൊക്കെ വറ്റി എന്ന് ആര് പറഞ്ഞാലും എന്റെ ഹൃദയത്തിലേയ്ക്കുവരുന്ന മുഖങ്ങളൊന്നിൽ എന്നും കണ്ടക്ടറുമുണ്ട്. നന്മനിറഞ്ഞ ആ കണ്ടക്ടറെപോലുള്ള കൊറെ മനുഷ്യരുണ്ട് ഈ ഭൂമിയില്‍. അവരിലൂടെയാണ് ഈ സമൂഹം ഇങ്ങനെ മനോഹരായി നിലനിൽക്കുന്നത്. 

English Summary:

Malayalam short Story Written by Ramya Madthilthodi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com