ADVERTISEMENT

കോടതി വരാന്തയിൽ അകലേക്ക് നോക്കിയിരിക്കുമ്പോൾ അവൾ ആലോചിക്കുകയായിരുന്നു ഇന്നെങ്കിലും വരുമോ? എത്ര നാളായി ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്. മനം മടുപ്പിക്കുന്ന കോടതിയുടെ അന്തരീക്ഷം ഒരിക്കലും അവളുടെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നതല്ല. വക്കീലൻമാരുടെയും കക്ഷികളുടെയും ഗുമസ്തൻമാരുടെയുമൊക്കെ ഓട്ടപ്പാച്ചിലുകൾ… അവിടവിടെ ഇരിക്കുന്നവരുടെ കണ്ണുകളിൽ മരിച്ചു വീണ സ്വപ്നങ്ങൾ.

ന്യായാധിപൻമാർ ഇനിയും എത്തിത്തുടങ്ങിയിട്ടില്ല. അപ്പൂപ്പന്റെ ഓരം ചേർന്നിരിക്കുമ്പോൾ അവൾ ഓർമ്മകളിലേക്ക് നടന്നു. ചിരിയും കളിയും നിറഞ്ഞ ഒരു  ബാല്യം ഒരിക്കലും അവളുടെ ഓർമ്മകളിൽ ഇല്ല. നിസാര കാര്യങ്ങളുടെ പേരിൽ എന്നും വഴക്കടിക്കുന്ന ഡാഡിയും മമ്മിയും. ഓഫീസുകളുടെ തിരക്കിലായിരുന്നു ഇരുവരുടെയും ജീവിതം. അതിനിടയിൽ മോളുടെ കാര്യം നോക്കാൻ എവിടെയാണ് സമയം?

അപ്പൂപ്പന്റെ വാൽസല്യത്തിലും കഥകളിലും വളരുമ്പോൾ അച്ഛന്റെയും അമ്മയുടെയും സ്നേഹം എവിടെയോ നഷ്ടപ്പെട്ടു കിടന്നു. പലപ്പോഴും പഠിക്കുന്നതിനിടയിലാകും വഴക്കു തുടങ്ങുക. ഓഫീസിലെ ജോലിയും പാർട്ടിയുമൊക്കെ കഴിഞ്ഞ് പലപ്പോഴും സ്വബോധത്തോടെയായിരിക്കില്ല ഡാഡിയുടെ വരവ്. അതിലാകും മിക്കപ്പോഴും തുടക്കം. പിന്നെ ഡാഡി ബോധമില്ലാതെയും മമ്മി ബോധത്തോടെയും പറയുന്നത് എന്താണെന്നത് അവർക്ക് തന്നെ അറിയില്ല. മോളോ അപ്പൂപ്പനോ കേൾക്കുമെന്ന ചിന്തയില്ലാതെയാണ് പഴയ ചരിത്രങ്ങൾ വിളമ്പുക. അമ്മയുടെ പഴയ കോളജ് പ്രേമവും ഒളിച്ചോട്ടവും അച്ഛന്റെ അപര ബന്ധങ്ങളുമെല്ലാം അങ്ങനെയാണ് അവൾക്ക് കാണാപ്പാഠമായത്.

ഡാഡിയും മമ്മിയും പിരിയാൻ തീരുമാനിച്ച് മമ്മി വീട്ടിലേക്കും ഡാഡി തന്റെതായ ലോകത്തേക്കും പോയപ്പോഴും അവൾക്ക് അപ്പൂപ്പൻ തന്നെയായിരുന്നു കൂട്ട്. വല്ലപ്പോഴും വീട്ടിൽ വന്നിരുന്ന ഡാഡി പിന്നെ പിന്നെ വരാതായി. മറ്റേതോ സ്ത്രീയുമായി താമസിക്കുകയാണെന്നാണ് അപ്പൂപ്പൻ പറഞ്ഞത്. ഇപ്പോൾ തന്നെ ആരുടെ കൂടെ വിടണമെന്ന തർക്കമാണ് കോടതിയിൽ നടക്കുന്നത്. സത്യത്തിൽ തന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല അതെന്ന് അവൾക്ക് അറിയാം. അച്ഛനും അമ്മയും തമ്മിലുള്ള വാശിയിൽ ആരു ജയിക്കുമെന്ന ഒരു മൽസരം മാത്രം. ആരു ജയിക്കാലും തനിക്കൊന്നുമില്ല. കോടതിയിൽ ഓരോ അവധിക്കും വന്ന് വന്ന് മടുത്തു.

"അപ്പൂപ്പാ,നമുക്ക് പോകാം.." കുറെ നേരം ഇരുന്ന് മടുത്തപ്പോൾ അവൾ ചോദിച്ചു. "മോളേ ഇപ്പോൾ നമ്മുടെ കേസ് വിളിക്കും." അവളെ സ്നേഹത്തോടെ ചേർത്ത് പിടിച്ച് അപ്പൂപ്പൻ പറഞ്ഞു. ഇന്നും കേസ് മാറ്റി വെക്കുമോ എന്നറിയില്ല. അത്രയും നേരം ഡാഡിയെയും മമ്മിയെയും കാണാതിരുന്നപ്പോൾ അവൾ സംശയിച്ചു. എങ്ങനെയും ഇതൊന്ന് തീർന്നാൽ മതിയായിരുന്നു. അവകാശ തർക്കത്തിനൊടുവിൽ ആരുടെ കൂടെ പോയാലും അവൾക്ക് പ്രത്യേകിച്ച് സന്തോഷിക്കേണ്ട കാര്യമൊന്നുമില്ല. ഓർമ്മയിൽ സൂക്ഷിക്കാൻ സ്നേഹ സാമീപ്യത്തിന്റെ ഒരനുഭവവും അച്ഛനും അമ്മയും അവൾക്ക് നൽകിയിട്ടില്ലല്ലോ.

ആരുടെ കൂടെ പോകാനാണ് ഇഷ്ടമെന്ന് ജഡ്ജി ചോദിച്ചാൽ പറയേണ്ട ഉത്തരം അവൾ എപ്പോഴേ തയാറാക്കി വെച്ചിട്ടുണ്ട്. അപ്പൂപ്പന്റെ കൂടെ വിടാൻ കോടതിയിൽ വകുപ്പുണ്ടോ എന്നറിയില്ല. പക്ഷേ അവളുടെ മനസ്സിന്റെ കോടതിയിൽ അപ്പൂപ്പന്റെ കൂടെ പോകാനുള്ള വിധി എന്നേ വന്നു കഴിഞ്ഞു. ആ തീരുമാനം നൽകിയ ആശ്വാസത്തോടെ അവൾ ചിരിച്ചപ്പോഴും കോടതി നടപടികൾ തുടങ്ങിയിരുന്നില്ല.

English Summary:

Malayalam Short Story ' Ormakalude Idanazhi ' Written by Naina Mannanchery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com