മുച്ചീർപ്പൻ കുലക്കാതെ മുടിയാൻ കാലം – മമ്പാടൻ മുജീബ് എഴുതിയ കവിത
Mail This Article
മുടിയനന്നെന്നെ മകുടം ചാർത്തി വാഴ്ത്തുക
മഞ്ചലേറ്റാനും മൂന്നുപിടി മണ്ണിടാനും
മെഴുതിരി കൊളുത്തി ശാന്തിയോതാനും
മരണപ്പിറ്റേന്നുമിവനെ കാത്തു കിടക്കുക
അരാജകവാദിയെന്നെന്നെ ആട്ടിയകറ്റുക
അയോഗ്യനമൃതകുംഭമേന്തുന്ന ആണ്ടറുതിയിൽ
അധികാരാസനത്തിലവനട്ടിപ്പേറു കിടക്കയിൽ
അർഥവ്യാപ്തിയുണ്ടെന്റെ കവിതയ്ക്കെന്നോതുക
പന്തികളിൽ നിന്നൊക്കെയെന്നെ പടി കടത്തീടുക
പണക്കൊഴുപ്പളക്കുന്ന, പരസ്പര ബന്ധയന്ത്രങ്ങളിൽ
പുകച്ച് പുറംചാടിക്കുന്ന സൗഹൃദപ്പുഴുക്കുത്തുക്കളിൽ
പച്ചയ്ക്കെന്റെ മാംസം പകുത്ത് തിന്നുക, ഏമ്പക്കമിടുക
കുരിശു വഴികളിൽനിന്നെന്നെ കല്ലെറിഞ്ഞ് കൊല്ലുക
കുമ്പസാര തീക്കോപ്പകൾ ഉരുക്കി വിൽക്കുന്നതും
കുടവയറുഴിഞ്ഞുറുക്കെഴുതി അറബിമഷി തീറ്റിക്കുന്നതും
കുലമഹിമ, കൗപീനത്തിൽ ചുറ്റി ശാന്തി ചൊല്ലുന്നതും
കുറ്റപ്പാടടിയന്റതല്ല, കവിതയിലെ കണ്ണുകളെ പഴിക്കുക
ഇനിയെന്റെ ചാവും, കബറടക്കവും രഹസ്യമായ് വെക്കുക
ഇത്രയാളു കൂടാഞ്ഞതറിയായ്കയാലെന്ന് ബോധ്യപ്പെടുത്തുക
ഇക്കൊല്ലം കൊണ്ടൊക്കെയും മറക്കുക, മണ്ണിട്ട് മൂടുക
ഇപ്പെരും പാപി കെട്ടിയ പതിരൊക്കെയും കത്തിക്കുക
ഇഴുകിച്ചേരുന്നു മണ്ണിലേക്കുതന്നെ, ഇമ്പമോടെ