ഉഷ്ണസർപ്പം – ദേവിക അഭിജിത്ത് എഴുതിയ കവിത
Mail This Article
താപമിതയ്യോ ഭൂവിൻമെയ്മേൽ
ചുറ്റുന്നുഷ്ണസർപ്പമിതാണേ
തീയിൻ ചിറകുകൾ കൂടെക്കൂടെ
വീശിയടിച്ചതിഘോരം ഘോരം
അഗ്നിജ്വലിച്ചുതെറിച്ചീടുന്ന
കണ്ണുകൾ രണ്ടും ചുറ്റുമുഴറ്റി
സീൽക്കാരങ്ങൾ തോറും ചുടുചുടു
കാറ്റിന്നലകൾ പാറീടുന്നൂ.
എരിപൊരി വെയിലിൽനിന്നും പിന്നെയു
മുയിരുൾക്കൊള്ളുന്നീയൊരു സർപ്പം
ചുറ്റിവരിഞ്ഞൂവേനലിൽ നിന്നും
ഉശിരേറ്റതുപോൽ മതിമതിവയ്യേ!
മണ്ണിൻ ദേഹം ചുട്ടു പഴുത്തീ ഭൂമിയും
ഒരു ചെറു സൂര്യൻ തന്നെ
എത്ര നിറച്ചുകുടിച്ചീടുകിലു-
മുള്ളിലൊരുതരിജലകണമില്ലാ;
പൂക്കളുമില്ല; പൂമരമില്ല;
പുഴകളിൽ കളകളയാരവമില്ല!
കുടിനീരില്ല ; കുചങ്ങൾ ചുരക്കും
പാലതു പോലും പൊള്ളീടുന്നു.
തെളിനീരെല്ലാം വറ്റിയ ചാലുകൾ
നീളെ കീറിയപാടുകൾ മാത്രം.
സൂര്യനിതൊട്ടൊരു ദാഹവുമില്ലേ;
തുള്ളിവിയർപ്പുമിറ്റിടുന്നില്ലേ?
ഇനിയീ വേനലിന്നറുതിയിൽ കാണാം
പുതുമഴ പെയ്യുന്നെന്നൊരു സ്വപ്നം
കുളിരുംകൊണ്ടീ ഭുവനേപുണരാൻ
വിണ്ണിൻമകളേ വന്നീടണമേ.
കനവിൻ നാമ്പുകൾ ഇവിടെ മുളയ്ക്കാൻ
കനിവിൻ നീരേ പെയ്തീടണമേ.