ADVERTISEMENT

‘ദയവായി വെറുപ്പ് പ്രചരിപ്പിക്കരുത്..’ അപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ പ്രഭാകരൻ എന്നൊരു ഡയലോഗ് ആണ് പ്രശ്നങ്ങൾക്കു കാരണം. സിനിമയിൽ പ്രഭാകരൻ എന്ന പേര് നായയെ നോക്കി വിളിക്കുന്നതാണ് ഇപ്പോൾ ചർച്ചയാവുന്നത്. പ്രഭാകരൻ എന്ന പേരുമായി ബന്ധപ്പെട്ട തമാശ തമിഴ് ജനതയെ അപമാനിക്കുന്നതായി നിരവധി ആളുകൾ തന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു.

 

എന്നാൽ അത്തരത്തിലെരു പേര് ഉപയോഗിച്ചത് പട്ടണപ്രവേശം എന്ന സിനിമയിൽ നിന്നും ഉൗർജം കൊണ്ടാണെന്നും ഈ പേര് മലയാളിക്ക് പരിചിതമായ തമാശയാണെന്നും അദ്ദേഹം പറയുന്നു. സിനിമയുടെ തുടക്കത്തിൽ പരാമർശിക്കുന്നതുപോലെ ചിത്രത്തിൽ ജീവിച്ചിരിക്കുന്നതോ മരിച്ചതുമായ ആരെ കുറിച്ചും പരാമർശിക്കുന്നില്ല. സിനിമ കാണാതെയാണ് പലരും അഭിപ്രായം പറയുന്നത്. വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ്. 

 

എന്നെയും സംവിധായകനെയും വിമർശിക്കുന്നത് അംഗീകരിക്കാം. പക്ഷേ ദയവായി ഞങ്ങളുടെ പിതാക്കന്മാരേയോ സിനിമയിലെ മുതിർന്ന അഭിനേതാക്കളെയും മോശമായി ചിത്രീകരിക്കരുത്. സിനിമയിൽ പരാമർശിച്ച പേര് വിഷമിപ്പിച്ച തമിഴ് ജനതയോട് ക്ഷമ ചോദിക്കുന്നതായും ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. പട്ടണപ്രവേശം സിനിമയിലെ രംഗവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

 

ആദ്യം ഈ വിഷയം അവഗണിക്കാം എന്നാണ് വിചാരിച്ചിരുന്നതെന്നും എന്നാൽ കാര്യങ്ങള്‍ കൂടുതൽ സങ്കീർണമായതോടെയാണ് ഇതിൽ വിശദീകരണം പറയേണ്ടി വന്നതെന്നും സംവിധായകൻ അനൂപ് സത്യൻ പറഞ്ഞു.  ‘സിനിമയിലെ ‘പ്രഭാകരന്റെ’ പേര് ഉപയോഗിച്ച രംഗം പട്ടണപ്രവേശം സിനിമയിൽ നിന്നും കടമെടുത്തതാണ്. മാത്രമല്ല മലയാളികൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോൾ പോസ്റ്റുകളും വരാറുണ്ട്. എൽറ്റിറ്റിഇ നേതാവ് പ്രഭാകരനുമായി ഇതിന് യാതൊരു ബന്ധവുമില്ല.’

 

‘ദുൽഖർ പറഞ്ഞതുപോലെ, കേരളത്തിലെ പ്രായമായ നിരവധി ആളുകളുടെ പേരും പ്രഭാകരൻ എന്നു തന്നെയാണ്. എന്റെ ബന്ധുക്കളും ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധാപൂർവമായിരുന്നു ഈ തമാശ സിനിമയിൽ ഉപയോഗിച്ചത്. ഈ സിനിമ തന്നെ ചെന്നൈയിലെ എന്റെ സുഹൃത്തുക്കളെയും അവിടുത്തെ സംസ്കാരത്തെയും ബന്ധപ്പെടുത്തി എടുത്തതാണ്. ഇങ്ങനെയൊരു കുപ്രാചരണത്തിൽ മനംനൊന്ത എല്ലാവരോടും ക്ഷമ ചോദിക്കുന്നു.’

 

‘ഈ വിഷയത്തെ കൂടുതൽ സങ്കീർണമാക്കിയ പ്രശ്നക്കാരോട്, ശ്രീലങ്കയിലും ജാഫ്നയിലും അവിടുത്തെ മറ്റു പ്രദേശങ്ങളില്ലെല്ലാം സഞ്ചരിച്ച ആളാണ് ഞാൻ. അവരുടെ കഷ്ടപ്പാടുകള്‍ നേരിട്ട് അറിഞ്ഞ ഒരാൾ. ശ്രീലങ്കയില്‍ എനിക്ക് ഒരുപാട് തമിഴ് സുഹൃത്തുക്കളും ഉണ്ട്.’–അനൂപ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com