ADVERTISEMENT

കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകൾ വീണ്ടും സജീവമാക്കിയ സിനിമയാണ് ദുൽഖർ സൽമാന്റെ കുറുപ്പ്. ലോകമാകെ 1500 സ്ക്രീനുകളിലായിരുന്നു കുറുപ്പിന്റെ റിലീസ്. കേരളത്തിലെ 505 തിയേറ്ററുകളിൽ പ്രദർശനം നടത്തി മികച്ച വിജയമാണ് സിനിമ നടത്തിയത്. അന്ന് 50 ശതമാനം സീറ്റുകളിൽ മാത്രമാണ് കാണികളെ അനുവദിച്ചത്, എന്നിട്ടും സിനിമ ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറി. 

 

ഇപ്പോഴിതാ കുറുപ്പിന്റെ ടോട്ടൽ ബിസിനസ് നൂറു കോടി കടന്നിരിക്കുകയാണ്. ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കുറുപ്പിന്റെ നാല് ഭാഷകളിലെ സാറ്റലൈറ്റ് അവകാശം റെക്കോർഡ് തുകയ്ക്ക് കരാർ ഒപ്പിട്ടതായും ദുൽഖർ പറയുന്നു. കുറുപ്പിന്റെ പ്രദര്‍ശനാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത് സീ കമ്പനിയാണ്. ചിത്രത്തിന്റെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വന്‍ തുക കമ്പനി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സുമാണ് ചിത്രം നിര്‍മിച്ചത്. ഇരു നിര്‍മാണ കമ്പനികളുമായി സീ കരാറില്‍ ഒപ്പിട്ടു. 

 

35 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ കുറുപ്പിന്റെ ആഗോള ബിസിനസ് 112 കോടിയാണ്. തീയറ്റര്‍, ഒടിടി, ഡബ്ബിങ്, സാറ്റലൈറ്റ് റൈറ്റ്‌സ് ഉള്‍പ്പെടെയാണ് ചിത്രം വന്‍ തുക കലക്ട് ചെയ്തത്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍ കൊണ്ടുതന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചത് വാര്‍ത്തയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് കുറുപ്പ്.

 

ദുൽഖറിന്റെ വാക്കുകൾ: ‘‘കുറുപ്പിന്റെ നാല് ഭാഷകളിലെ (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ) സാറ്റലൈറ്റ് അവകാശത്തിനായി വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടൈൻമെന്റ്‌സും സീ കമ്പനിയുമായി കരാർ ഒപ്പിട്ടതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ഒരു റെക്കോർഡ് ബ്രേക്കിംഗ് ഡീലാണ്, അത് നിങ്ങൾ എല്ലാവരും സിനിമയ്ക്ക് നൽകിയ സ്നേഹത്തിന്റെ സാക്ഷ്യമാണ്. നിങ്ങൾ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും സ്നേഹവും അറിയിക്കുന്നു.’’

 

പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പ്രമേയമാക്കിയാണ് കുറുപ്പ് ഒരുക്കിയത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. ജിതിന്‍ കെ ജോസിന്റേതായിരുന്നു കഥ. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ പന്ത്രണ്ടിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. തുടര്‍ന്ന് ചിത്രം നെറ്റ്ഫ്‌ളിക്‌സിലും സ്ട്രീം ചെയ്തിരുന്നു. 

 

ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി. ദുല്‍ഖര്‍ സല്‍മാനെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറിലേക്ക് വളര്‍ത്തിയതില്‍ കുറുപ്പിന് നിര്‍ണായക പങ്കുണ്ട്. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനവും ശ്രദ്ധനേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com