ADVERTISEMENT

വിക്രം നായകനായെത്തുന്ന ‘തങ്കലാൻ’ ടീസർ തെന്നിന്ത്യൻ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ടീസറിൽ ഡയലോഗുകളൊന്നുമില്ലാതെയാണ് വിക്രം പ്രത്യക്ഷപ്പെട്ടത്. അതിനിടെ സിനിമയിൽ തനിക്ക് ഡയലോഗുകളൊന്നുമില്ലെന്ന വിക്രത്തിന്റെ വെളിപ്പെടുത്തലും ആശയക്കുഴപ്പത്തിന് ഇടയാക്കി. ഹൈദരാബാദിൽ നടന്ന ടീസർ ലോഞ്ച് ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തങ്കലാനിൽ തന്റെ കഥാപാത്രത്തിനു ഡയലോഗുകളൊന്നുമില്ലെന്ന് വിക്രം പറഞ്ഞത്.  ഇത് ആരാധകരുടെ ഇടയിൽ സിനിമയെക്കുറിച്ചുള്ള മറ്റുപല ചർച്ചകൾക്കും വഴി വച്ചു. തങ്കലാൻ അവാർഡ് സിനിമ പോലെ ആകുമെന്നായിരുന്നു വിമർശനം. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി വിക്രത്തിന്റെ മാനേജര്‍ രംഗത്തെത്തിയിരിക്കുന്നു.

‘‘തങ്കാലനിൽ ചിയാൻ സാറിന് ഡയലോഗ് ഇല്ല എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന ആശയക്കുഴപ്പം ശ്രദ്ധയിൽ പെട്ടിരുന്നു. അതിന് വ്യക്തത വരുത്തുന്നു, തങ്കാലാനിൽ ലൈവ് സിങ്ക് സൗണ്ടാണ് നൽകിയിരിക്കുന്നത്. സിനിമയിൽ തീർച്ചയായും വിക്രം സാറിന് ഡയലോഗുകൾ ഉണ്ട്. ഒരു റിപ്പോർട്ടർ വിക്രം സാറിനോട് സിനിമയിൽ ഡയലോഗുണ്ടോ എന്ന് ചോദിച്ചപ്പോൾ ടീസറി’ൽ തനിക്ക് ഡയലോഗില്ല എന്ന് വിക്രം സർ തമാശ രൂപേണ പറഞ്ഞതാണ്.’’–വിക്രത്തിന്റെ മാനേജരായ സൂര്യനാരായണന്റെ വാക്കുകൾ.

ചരിത്രത്തോടൊപ്പം മിത്ത് ചേർത്ത്, കെജിഎഫ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പാ.രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്താണ് നായിക. മാളവിക മോഹനും പശുപതിയും സുപ്രധാന വേഷത്തിലെത്തുന്നു.

സ്റ്റുഡിയോ ഗ്രീൻ, നീലം പ്രൊഡക്‌ഷൻസ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ് നിർമിക്കുന്ന 'തങ്കലാൻ' 2024 ജനുവരി 26ന് തിയറ്ററുകളിലെത്തും. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് കാലഘട്ടത്തിൽ 'കെ.ജി.എഫ്'ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 

.വി പ്രകാശ്കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കിഷോർ കുമാറും ചിത്രസംയോജനം ആർ.കെ സെൽവയുമാണ് നിർവഹിക്കുന്നത്. കലാസംവിധാനം: എസ് എസ് മൂർത്തി, ആക്ഷൻ കൊറിയോഗ്രഫി: സ്റ്റന്നർ സാം, പിആർഒ: ശബരി.

English Summary:

Does Chiyaan Vikram have no dialogues in 'Thangalaan'? Here's official confirmation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com