ADVERTISEMENT

അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ വാക്കുകൾ ഇടറി പൃഥ്വിരാജ് സുകുമാരൻ. അഭിനയ ജീവിതത്തിൽ അൻപതു വർഷം പൂർത്തിയാക്കുന്ന നടി മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. അച്ഛൻ മരിച്ച ശേഷം ഭൗതികശരീരവുമായി ആംബുലൻസിൽ പോയ നിമിഷങ്ങൾ പങ്കുവച്ചപ്പോൾ തൊണ്ടയിടറുന്ന പൃഥ്വിരാജിനെ കണ്ട് മല്ലിക സുകുമാരനും ഇന്ദ്രജിത്തും കണ്ണുതുടച്ചു. അമ്മയ്‌ക്കൊപ്പം അഭിനയിക്കുകയും അമ്മ അഭിനയിച്ച സിനിമ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത അപൂർവത തനിക്ക് മാത്രം സ്വന്തമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. അച്ഛന്‍ മരിച്ചപ്പോൾ, അമ്മ ഇനി എന്ത് ചെയ്യും എന്നോർത്താണ് സങ്കടപ്പെട്ടതെന്നും എന്നാൽ അമ്മ എന്തു ചെയ്തു എന്നതിനുത്തരമാണ് ഇന്നിവിടെ നിൽക്കുന്ന താനും ഇന്ദ്രജിത്തും എന്ന് പൃഥ്വിരാജ് പറയുന്നു.

‘‘പതിനാലാം തീയതി ഞങ്ങൾ ഒരു സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി യുഎസിലേക്ക് പോകേണ്ടതാണ്. ഞാൻ ഈ വിഡിയോയൊക്കെ അയച്ചുകൊടുക്കുമ്പോഴും അമ്മ പറയുന്നുണ്ട് ‘അപ്പോൾ നീ വരില്ല അല്ലേ? ഓക്കേ ഓക്കേ’ എന്ന്. പക്ഷേ എന്താണെന്ന് അറിയില്ല, വീസ ഇതുവരെ വന്നിട്ടില്ല. നാളെയോ മറ്റോ വീസ കിട്ടുകയേയുള്ളൂ. ആള് അമ്മയായതുകൊണ്ട് ഒരുപക്ഷേ ജോ ബൈഡനെ വരെ നേരിട്ട് വിളിച്ചിട്ട് ‘സാറേ അവന്റെ വീസ ഇപ്പോൾ കൊടുക്കേണ്ട’ എന്ന് പറഞ്ഞാലും അതിൽ അദ്ഭുതപ്പെടാനില്ല. മിക്കവാറും അങ്ങനെ എന്തോ പരിപാടി അമ്മ ഒപ്പിച്ചിട്ടുണ്ട്. എന്തായാലും ചേട്ടനും ഞാനും ഇവിടെത്തന്നെയുണ്ട് അപ്പൊ പരിപാടിക്ക് വന്നേ പറ്റൂ എന്ന് അമ്മ വീണ്ടും പറയുകയും ചെയ്തു. അങ്ങനെ സന്തോഷപൂർവം ഞങ്ങൾ വന്നിരിക്കുകയാണ്. 

ഇവിടെ വന്നെത്തിയതിൽ വലിയ സന്തോഷമുണ്ട്. കാരണം സ്വന്തം കർമ മേഖലയിൽ, അത് സിനിമയല്ല ഏതു തൊഴിൽ മേഖലയിൽ ആയാലും, അതിൽ 50 വർഷക്കാലം സജീവമായി പ്രവർത്തിക്കുക എന്നുപറയുന്നത് വളരെ ചുരുക്കം ആൾക്കാർക്ക് മാത്രം കിട്ടുന്ന അപൂർവ ഭാഗ്യമാണ്. പ്രത്യേകിച്ച് 50 വർഷക്കാലം സിനിമയിൽ സജീവമായി നിൽക്കുക എന്നത് അതിശയമാണ്. അത് സിനിമയിൽ പ്രവർത്തിക്കുന്ന ചേട്ടനെയും എന്നെയും പോലെയുള്ള ചെറിയ കലാകാരന്മാർക്ക്, ഞങ്ങൾ ഇന്നു പിന്നിട്ട രണ്ട് ദശാബ്ദ കാലങ്ങൾ പുറകോട്ട് നോക്കുമ്പോൾ മനസ്സിലാകും 50 വർഷം എന്നത് എത്ര വലിയ നേട്ടം ആണെന്നത്. 

അതിൽ ഏറ്റവും വലിയ അദ്ഭുതം, ഇതിനിടെ കാൽനൂറ്റാണ്ടോളം അമ്മ സിനിമയിൽനിന്നു വിട്ടുനിന്ന് ഒരു വീട്ടമ്മ മാത്രമായി ഒതുങ്ങി കൂടിയിരുന്നു. എന്നിട്ടും തിരിച്ചുവന്ന് ഒരു അഭൂതപൂർവമായ റീസ്റ്റാർട്ട് അമ്മയ്ക്ക് സ്വന്തം കരിയറിൽ നടത്താൻ കഴിഞ്ഞു എന്നത് ആർട്ടിസ്റ്റ് എന്ന നിലയിൽ വലിയ കാര്യമാണ്. എനിക്കു തോന്നുന്നു, ലോകത്തിൽ എത്ര മക്കൾക്ക് ഈ ഭാഗ്യം കിട്ടിക്കാണും? ഒരുപക്ഷേ എനിക്കു മാത്രമായിരിക്കും ഈ ഭാഗ്യം കിട്ടിയത്, എനിക്ക് അമ്മയോടൊപ്പം അഭിനയിക്കാനും അമ്മയെ വച്ച് സിനിമ നിർമിക്കാനും സംവിധാനം ചെയ്യാനും ഉള്ള ഭാഗ്യം ലഭിച്ചു. ഇത് മൂന്നും ചെയ്യാൻ ഭാഗ്യം കിട്ടിയ എത്ര മക്കളുണ്ട് എന്ന് എനിക്കറിയില്ല. അതിൽ ഞാൻ അഭിമാനിക്കുന്നു. 

ചേട്ടൻ പറഞ്ഞതുപോലെ അമ്മയെ അഭിനയിപ്പിക്കുമ്പോഴും വീണ്ടും മോണിറ്ററിൽ അമ്മ അഭിനയിച്ചത് കാണുമ്പോഴും എഡിറ്റ് ചെയ്യുമ്പോഴും ഞാൻ എന്നോടു തന്നെ പറയുന്ന ഒരു കാര്യമുണ്ട്, അമ്മയാണ് ഞങ്ങളുടെ കുടുംബത്തിൽ ഏറ്റവും മികച്ച ആർട്ടിസ്റ്റ് എന്ന്. സത്യത്തിൽ അമ്മയുടെ ടാലന്റ് വച്ച് അമ്മയ്ക്ക് ഇനിയും സിനിമയിൽ കുറെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഇതൊക്കെ പറഞ്ഞാലും ഒരു അഭിനേതാവ് എന്ന നിലയിൽ അമ്മയെക്കുറിച്ച് ആധികാരികമായി പറയാനുള്ള ജ്ഞാനമൊന്നും എനിക്കില്ല. പക്ഷേ അമ്മ എന്ന നിലയിൽ, ഒരു സ്ത്രീ എന്ന് നിലയിൽ ഞാൻ 41 വർഷങ്ങളായി കാണുന്ന ഒരു വ്യക്തിയാണ്. ഞാൻ ആ വിഡിയോയിൽ പറഞ്ഞതുപോലെ, അമ്മയാണ് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധൈര്യശാലിയായ വ്യക്തി. 

എന്റെ ജീവിതത്തിൽ അമ്മ കഴിഞ്ഞിട്ടേ ഉള്ളൂ വേറൊരു ശക്തി. എനിക്കിപ്പോഴും ഓർമയുണ്ട്, അച്ഛന്‍ മരിച്ചിട്ട് ഞങ്ങൾ എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് പോകുമ്പോൾ അമ്മ ഒറ്റയ്ക്ക് ഒരു വണ്ടിയിലാണ്, ചേട്ടനും ഞാനും അച്ഛന്റെ ഒപ്പം ആംബുലൻസിലാണ്. (വാക്കുകളിടറുന്നു) അന്ന് ഞാൻ ആലോചിക്കുന്നുണ്ട് അമ്മ എന്ത് ചെയ്യും? ഞാൻ ചേട്ടനോട് പറയുന്നുണ്ട് അമ്മ എന്ത് ചെയ്യും? പക്ഷേ അമ്മ എന്തു ചെയ്തു എന്നതിന് ഉത്തരമാണ് ഇന്ദ്രജിത്തും ഇന്ന് ഇവിടെ നിൽക്കുന്ന ഞാനും. ഇങ്ങനെ ഒരു പ്രോഗ്രാം സംഘടിപ്പിച്ചതിന് എല്ലാവർക്കും നന്ദി.’’ പൃഥ്വിരാജ് പറഞ്ഞു.

English Summary:

Prithviraj Sukumaran's emotional speech about Mallika Sukumaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com