മൊത്തത്തിൽ സീൻ മാറ്റി; ‘2018’നെയും തകർത്ത് ഒന്നാം സ്ഥാനത്ത് ‘മഞ്ഞുമ്മല്‍ ബോയ്സ്’
Mail This Article
ബോക്സ്ഓഫിസില്‍ പുതിയ ചരിത്രമെഴുതി ‘മഞ്ഞുമ്മൽ ബോയ്സ്’. ആഗോള തലത്തിൽ ചിത്രം 176 കോടി ക്ലബ്ബിലെത്തിയതോടെ മലയാളത്തിലെ ഏറ്റവും കൂടുതല്‍ പണംവാരിയ സിനിമകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. കഴിഞ്ഞ ഒരുവർഷത്തോളം ഒന്നാമതായി നിന്ന ജൂഡ് ആന്തണി ചിത്രം ‘2018’ന്റെ റെക്കോർഡാണ് മഞ്ഞുമ്മൽ ബോയ്സ് പഴങ്കഥയാക്കിയത്. ആഗോള ബോക്സ്ഓഫിസില്‍ 175 കോടിയായിരുന്നു ‘2018’ന്റെ കലക്‌ഷൻ.
21 ദിവസം കൊണ്ടാണ് ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ ഈ കുതിപ്പ്. പുലിമുരുകന്‍, ലൂസിഫര്‍, പ്രേമലു എന്നീ ചിത്രങ്ങളാണ് ടോപ് ഫൈവില്‍ ഉള്ള മികച്ച കലക്‌ഷന്‍ നേടിയ മറ്റു മലയാള സിനിമകള്‍.
ഫെബ്രുവരി 22ന് ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം സംവിധാനം ചെയ്തത് ചിദംബരം ആണ്. കേരളത്തിന് പുറമെ തമിഴ്നാട്ടിലും വലിയ പ്രതികരണമാണ് സിനിമ നേടിയത്. മഞ്ഞുമ്മൽ ബോയ്സിന്റെ തെലുങ്ക് മൊഴിമാറ്റ പതിപ്പു കൂടി എത്തുന്നതോടെ കലക്‌ഷൻ മാറി മറിഞ്ഞേക്കാം. കേരളത്തിൽ നിന്നു മാത്രം 50 കോടി കലക്‌ഷൻ ചിത്രം നേടിയിരുന്നു. തമിഴ്നാട്ടിൽ നിന്നും 40 കോടിയാണ് സിനിമ വാരിയത്. തകർണാടകയിൽ നിന്നും ചിത്രം എട്ട് കോടി കലക്‌ട് ചെയ്തു.
കൂടാതെ അമേരിക്കയിൽ വൺ മില്യൻ ഡോളർ കലക്‌ഷൻ (ഏകദേശം 8 കോടി രൂപ) സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയെന്ന റെക്കോർഡും മഞ്ഞുമ്മലിനാണ്. മലയാള സിനിമയെ സംബന്ധിച്ച് അഭിമാന നേട്ടമാണ് ഇത്.
സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. ഗുണാകേവും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയില്‍ എത്തിയതോടെ സാധാരണക്കാരും തിയറ്ററിലേക്ക് ഒഴുകിയെത്തി. കമല്‍ഹാസനുവ്ള മലയാളത്തിന്റെ ആദരവെന്നും ഒരു മലയാള സിനിമയ്ക്ക് തമിഴ് സിനിമ കാരണമാകുന്നത് തമിഴ് സിനിമയ്ക്ക് തന്നെയുള്ള ആദരവാണെന്നും പലരും വിധി എഴുതി കഴിഞ്ഞു. എന്തായാലും നിറഞ്ഞ കയ്യടികളോടെയാണ് സിനിമ കഴിഞ്ഞ് പ്രേക്ഷകര്‍ തിയറ്റര്‍ വിട്ടിറങ്ങുന്നത്.