ADVERTISEMENT

പതിനേഴ് വർഷമല്ല ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞാലും കുഴിച്ചു മൂടപ്പെട്ടവ ഒരിക്കൽ പുറത്ത് വരിക തന്നെ ചെയ്യും. ഈ വാചകത്തിൽ അത്രമേൽ ഉറച്ചു വിശ്വസിച്ചത് കൊണ്ടാണ് കേരളം കണ്ട ഏറ്റവും വലിയ കൊലപാതക പരമ്പരയിലെ ഒരു പ്രതി ഒടുവിൽ പിടിക്കപ്പെട്ടത്. മറ്റാരുമല്ല കൂടത്തായി കൊലപാതക പരമ്പര നടത്തിയ ജോളി തന്നെ. ഒരു സിനിമാ കഥയെ വെല്ലുന്ന വിധത്തിലാണ് ജോലിയുടെ ജീവിത കഥ കേരളം കേട്ടത്. അതിനു വേണ്ടുന്നതായ എല്ലാ വിധമായ നിഗൂഢതയും എരിവും പുളിയും അതിനുണ്ടായിരുന്നു. പക്ഷേ ഇതിനു പിന്നിൽ യഥാർഥത്തിൽ നഷ്ടമായത് ആറ് മനുഷ്യ ജീവനുകളാണ് എന്നതാണ് ഏറ്റവും ക്രൂരമായ സത്യം. ഈ കഥ വച്ച് തന്നെ ഈ വര്‍ഷങ്ങൾക്കിടയിൽ ടെലിവിഷൻ പരമ്പരകൾ തന്നെയുണ്ടായി. ഇപ്പോൾ ‘കറി ആൻഡ് സയനൈഡ്’ എന്ന പേരിൽ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് ജോളിയുടെ ജീവിതം ഒരു ഡോക്യുമെന്ററി സീരീസ് ആക്കി ഇറക്കിയിരുന്നു. 

പൊന്നാമറ്റത്തെ‌ റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫ് 17 വർഷത്തിനിടെ  ഭർത്താവിനെയും മറ്റ് കുടുംബാംഗങ്ങളെയും കൊന്നതിനെ കുറിച്ചാണ്  ഈ ഡോക്യുമെന്ററി ചിത്രം. ദേശീയ പുരസ്കാര ജേതാവും മലയാളിയുമായ ക്രിസ്റ്റോ ടോമിയാണ് സംവിധാനം.

ആറ് പേരെ കൊലപ്പെടുത്തിയതിനാണ് ജോളി ജോസഫ് അറസ്റ്റ് ചെയ്യപ്പെടുന്നത്. അറസ്റ്റ് ചെയ്യുമ്പോൾ അത് കണ്ടു കൊണ്ട് നിൽക്കുന്ന മകനിൽ നിന്നാണ് സീരിസ് തുടങ്ങുന്നത്. സ്വന്തം 'അമ്മ ഇത് ചെയ്യുമോ?’ എന്ന് എത്ര തവണ ആ മകൻ സ്വയം ചോദിച്ചിരിക്കാം എന്നോർത്തു. സുഹൃത്തുക്കൾ അടുത്ത് വന്നു, ഇത് നിന്റെ അമ്മയല്ലേ, നിന്റെ വീടല്ലേ എന്ന് ചോദിക്കുമ്പോൾ അപ്പോഴും മനസ്സിൽ 'അമ്മ ഇങ്ങനെ ഒരിക്കലും ചെയ്യില്ല എന്നുറച്ചു വിശ്വസിച്ചിരുന്ന ഒരു മനസ്സ് അയാൾക്കുണ്ടായിരുന്നിരിക്കണമല്ലോ! പക്ഷേ നിങ്ങൾ അത് ചെയ്തോ എന്ന ചോദ്യത്തിന്, ചെയ്തു എന്ന ഉത്തരം നേരിൽ കിട്ടുമ്പോൾ എന്തിനു വിശ്വസിക്കാതെയിരിക്കണം. അതിന്റെ ബാക്കിയായിരുന്നു അവരുടെ അറസ്റ്റ്. എല്ലാത്തിനും കാരണമായത് ജോളിയുടെ ഭർത്താവ് റോയിയുടെ അനുജത്തിയും. തന്റേത് പ്രിയപ്പെട്ടവരോടുള്ള ഒരു നിയോഗമായിരുന്നു എന്നാണു അവരുടെ വിശ്വാസം. 

ജോളിയുടെ ജീവിതത്തിലും കൊലപാതക പരമ്പരയിലും മലയാളിക്ക് അത്രയധികം നിഗൂഢതകൾ ഇല്ല. അതുകൊണ്ടു തന്നെ കറി ആൻഡ് സയനൈഡ് എല്ലാം അറിഞ്ഞു കൊണ്ടും അതിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലാൻ ശ്രമിക്കുന്ന ഒരു ചെറു സീരീസ് മാത്രമാണ് നമുക്ക്. ജോളിയുടെ കേസുമായി ബന്ധപ്പെട്ടും അവരുടെ ജീവിതവുമായി ബന്ധപ്പെട്ടും നിൽക്കുന്ന പലരും ഡോക്യുമെന്ററിയിൽ വന്നു അവരുടെ ഭാഗം കൃത്യമായി വിശദീകരിക്കുന്നുണ്ട്. അതിൽ തന്നെ ഏറ്റവും ഉറച്ച ശബ്ദം റോയിയുടെ സഹോദരി രെഞ്ജിയുടെത് തന്നെയാണ്. സ്വന്തം അമ്മയുടെയും അപ്പന്റെയും സഹോദരന്റെയും അങ്കിളിന്റെയും കസിന്റെയുമൊക്കെ മരണം സൃഷ്ടിച്ച വേദനയിൽ നിന്നുമാണ് അവരുടെ മനസ്സിൽ ഒരു സംശയം ജനിക്കുന്നത്, ആ മരണങ്ങളും ജോളിയും തമ്മിലെന്താണ്? സംസ്കാര ചടങ്ങുകളിൽ നിലവിളിച്ച മുഖത്തോടെ നിന്ന് പല ജോലികൾ ചെയ്യുമ്പോഴും ജോളിയുടെ കണ്ണിൽ പുറത്തറിയിക്കാൻ പറ്റാത്ത ഒരു ആനന്ദം തിരയിളകുന്നുണ്ടോ? വെറും സംശയം മാത്രമാണ്, അതിനു പിന്നിൽ അന്വേഷണമില്ലാതെ ഉത്തരം കണ്ടെത്താനാവില്ല. പിന്നീട് നടന്നത് ചരിത്രപരമായ ഒരു കണ്ടെത്തലും. 

കറി ആൻഡ് സയനൈഡ് ഒരുപാട് വലുതല്ല, മുഴുവനും കൂടി ഒന്നര മണിക്കൂർ മാത്രമുള്ള ഒരു ചെറു ഡോക്യുമെന്ററി മാത്രമാണ്. ജോളി കേസിലെ ഓരോ മരണത്തെയും അതിന്റെ പിന്നിലെ കാരണങ്ങളെയും രീതിയെയും ഒക്കെ കൃത്യമായി വിദഗ്ധരും അന്വേഷണ ഉദ്യോഗസ്ഥരും വ്യാഖ്യാനിക്കുന്നുണ്ട്. എന്നാൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ജോളിയുടെ വക്കീലായ ആളൂരിന്റെ വാചകങ്ങൾ ആണെന്ന് തോന്നുന്നു. ഒരു ഡിഫൻഡ് അഡ്വക്കേറ്റ് എന്ന നിലയിൽ ആളൂർ ജോളിയുടെ നിരപരാധിത്വവും കണ്ടെത്തി അവരെ കുറ്റവിമുക്തയാക്കാൻ ശ്രമിക്കുന്നു എന്നത് സത്യമാണ്, അതിൽ കൃത്യമായ കാരണങ്ങളും ആളൂർ നിരത്തുന്നുണ്ട്. ആറ് കേസിനും വിചാരണയ്ക്കായി എടുക്കുന്ന ആറ് വർഷങ്ങൾ, അതിനു ശേഷം ജോളി നിരപരാധി എന്ന ടാഗ് ലൈനോട് കൂടി പുറത്തിറങ്ങും എന്ന് മറ്റാരും വിശ്വസിക്കുന്നില്ലെങ്കിലും അവരുടെ വക്കീൽ വിശ്വസിക്കുന്നുണ്ട്. ഇതിലെ അദ്ദേഹത്തിന്റെ വാദങ്ങളും വിശദീകരണങ്ങളും ശ്രദ്ധിച്ചാൽ കേസിലെ പല ലൂപ് ഹോളുകളും അങ്ങനെയൊരു അവസ്ഥയിലേയ്ക്ക് നീണ്ടേക്കുമോ എന്ന സംശയവും ഉയർത്തുന്നുണ്ട്‌. പക്ഷേ "പറ്റിപ്പോയി" എന്ന് ജോളി തന്നെ മറുവശത്ത് പറയുമ്പോൾ കോടതിയെ വിശ്വസിക്കണം എന്ന് തന്നെ ഓരോ കാഴ്ചക്കാരനും തോന്നിയിട്ടുണ്ടാവണം. സത്യങ്ങൾ എത്ര വർഷം കഴിഞ്ഞാലും പുറത്ത് വരികയും അത് അങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്യുമല്ലോ!

എന്താണ് ഒരു മനുഷ്യൻ തനിക്ക് പ്രിയപ്പെട്ടവനായിരുന്ന മനുഷ്യരെ കൊലപ്പെടുത്താനും അപകടപ്പെടുത്താനും ഉള്ള കാരണങ്ങൾ? മറ്റു ബന്ധങ്ങൾ? സ്വത്ത്? പണം? അധികാരം? ജോളിയുടെ കേസിൽ ഇതെല്ലാം കാരണമാണ്. 

‘‘ക്രിമിനൽ മൈൻഡ് ഉള്ളതിനാൽ ചെയ്യുന്നവയെല്ലാം ഒളിച്ചു വയ്ക്കാൻ എനിക്കറിയാം’’, എന്ന് ജോളി തന്നെ പറയുന്നത് കൃത്യമാണ്. സ്വയം മനസിലാക്കുന്ന ഇത്തരത്തിൽ അപകടകാരികളായ മനുഷ്യർക്ക് ആദ്യം ഒരു തവണ മാത്രമേ കൊലപ്പെടുത്താൻ കയ്യും മനസ്സും വിറയ്ക്കൂ. ഒരു തവണ അത് സുരക്ഷിതമായി അനുഭവപ്പെട്ടു കഴിഞ്ഞാൽ പിന്നെ അടുത്തതാര് , എന്ന ചോദ്യം മാത്രമേ മനസ്സിൽ അവശേഷിക്കൂ. പക്ഷേ കൊലപാതകം എന്നത് മാനസിക സുഖത്തിനു വേണ്ടിയല്ല ജോളി ചെയ്തത് എന്നത് ശരിയാണ്. വർഷങ്ങളുടെ ഇടവേളയിൽ കൊലപാതകം നടക്കാനുണ്ടായ കാരണവും അതാണ്. തന്റെ ഇഷ്ടങ്ങൾക്കു എതിരെ നിൽക്കുന്ന മനുഷ്യരെ ഇല്ലാതാക്കി സ്വന്തം സുഖവും ജീവിതവും സുരക്ഷിതമാക്കുക എന്നതൊരു ജീവിത ലക്ഷ്യമാണ് ചിലർക്ക്. അതിനു വേണ്ടി അവർ ചുറ്റും നിൽക്കുന്നവരെ ഇല്ലാതാക്കുന്ന കൊലപാതകികളാകും. മാനസികമായ അസുഖം എന്നതിലുപരി ക്രിമിനൽ മനസ്സ് എന്നതാണ് ഇവരുടെ മാനസിക നിലയെ അപഗ്രഥിക്കേണ്ടത്. ഏറ്റവും കൂടുതൽ സാക്ഷരതാ നിരക്കുള്ള കേരളത്തിൽ നിന്നുമാണ് ഇത്തരത്തിലുള്ള ഒരു വാർത്ത എന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് ‍ഡോക്യുമെന്ററി തുടങ്ങുന്നത് എന്നത് സത്യത്തിൽ നാണംകെടുത്തുന്ന ഒരു വാചകമായി ഓരോ മലയാളിയും അനുഭവിക്കും എന്നത് ഉറപ്പാണ്. കൊലപാതകം മാത്രമല്ല അടിമുടി ഫ്രോഡ് ആയ ഒരു സ്ത്രീയുടെ ജോലിയും വിദ്യാഭ്യാസവുമെല്ലാം ചോദ്യവും ഉത്തരവുമായി ഡോക്യുമെന്ററി എടുത്തു കാട്ടുന്നുണ്ട്.  

ജോളി ജനിച്ചു വളർന്ന ജീവിതസാഹചര്യങ്ങളും അവരുടെ മാനസിക സ​ഞ്ചാരങ്ങളുമൊക്കെ കൃത്യമായി പലരിലൂടെയും പറഞ്ഞുപോകുന്നുണ്ട്. എൻഐടി കോഴിക്കോടിൽ ഗസ്റ്റ് ലക്ചറർ ആണെന്ന നുണ ജോളി കുടുംബക്കാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ചു കൊണ്ടുനടന്നത് അഞ്ച് വർഷങ്ങളോളം. ആ നുണയുടെ ആധികാരികതയ്ക്കായി ജോളി കൊണ്ടുനടന്നത് ഒരു വ്യാജ ഐഡി കാർഡ് മാത്രം. നുണ പറയുവാനും അത് പറഞ്ഞ് വിശ്വസിപ്പിക്കുവാനും ജോളിയിലുള്ള കഴിവ് തന്നെയാണ് ക്രൂരമായ കൊലപാതകങ്ങളിലേക്കും അവരെ കൂട്ടിക്കൊണ്ടുപോയത്.

jolly-joseph
ജോളിയും ഭർത്താവ് റോയ് തോമസും

കൂടത്തായി കൊലപാതക കേസ് അതിന്റെ വിചാരണ തുടങ്ങിയിരിക്കുന്നു. അതും ഈ വർഷം ആദ്യം. ഇനി എത്ര വർഷത്തോളം അതിന്റെ വിചാരണ നീളുമെന്ന് ഒരു ഉറപ്പുമില്ല. പക്ഷെ ഇപ്പോഴും കുറ്റബോധം തെല്ലും ഏശാത്ത ഒരു സ്ത്രീയുടെ ഹീറോയിക് പരിവേഷം പോലെ അവർ ഈ സീരീസിനെയും അറിയുന്നുണ്ടാകും ജയിലിനുള്ളിൽ ഇരുന്നു. കാത്തിരിക്കാം, കാലവും കോടതിയും അവർ എന്ത് ശിക്ഷയാണ് കരുതി വച്ചിരിക്കുന്നത് എന്ന്. വർഷങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി കൂടത്തായി കേസ് കറി ആൻഡ് സയനൈഡിലൂടെ ചർച്ചയാകട്ടെ. മനുഷ്യത്വം നശിച്ചു പോയ മനുഷ്യരുടെ മനസ്സ് ചർച്ചയാകട്ടെ. ഇടയിലും കണ്ണ് നനയിച്ചു കൊണ്ട് പറഞ്ഞു നടന്നു പോകുന്ന മനുഷ്യരുണ്ടെന്നു മറക്കുന്നില്ല. ഒരു ഡോക്യൂ-ഫിക്ഷൻ അനുഭവം തന്നെ അതുകൊണ്ടു കറി ആൻഡ് സയനൈഡ് നൽകുന്നുണ്ട് എന്ന് പറഞ്ഞു അടിവരയിടുന്നു. 

കൂടത്തായി നാൾ വഴി...

ടോം തോമസ് പൊന്നാമറ്റം – ഒരു വര്‍ഷം മുന്‍പ് ഇത് തീര്‍ത്തും സാധാരണ മേല്‍വിലാസമായിരുന്നു. കേരളത്തെയാെക ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലയാണ് പൊന്നാമറ്റം വീടിനെ ചര്‍ച്ചയാക്കിയത്. ഈ വീട്ടിലെ അംഗമായിരുന്ന ജോളി ജോസഫെന്ന വീട്ടമ്മയാണ് ആറ് കൊലപാതകങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലപാതക ശ്രമങ്ങളുടെ ഞെട്ടിക്കുന്ന കഥകളും പുറത്തുവന്നു. പ്ലസ്ടു യോഗ്യതമാത്രമുള്ള ഒരു വീട്ടമ്മ എൻഐടി പ്രഫസറായി വേഷം കെട്ടിയതും സയനൈഡ് ഉപയോഗിച്ചു ബന്ധുക്കളെ കൊലപ്പെടുത്തിയതുമെല്ലാം നടുക്കത്തോടെയാണ് കേരളം കേട്ടത്.

14 വര്‍ഷത്തിനിടെയുണ്ടായത് ആറ് ദുരൂഹമരണങ്ങള്‍. കൊലപാതകമാണെന്നു തെളിഞ്ഞത് പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞ്. ആസൂത്രണവും കൊല നടത്തിയതുമെല്ലാം ജോളി ജോസഫെന്ന വീട്ടമ്മയുടെ ബുദ്ധി. 2002 മുതല്‍ 2016 വരെയുള്ള കാലയളവിലാണ് ഒരേ കുടുംബത്തിലെ ആറുപേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്. പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ മാത്യു, മകന്‍ റോയ് തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് മരിച്ചത്. റോയ് തോമസിന്റെ ഭാര്യ ജോളി ജോസഫാണ് ആറ് കൊലപാതകങ്ങളും നടത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഭര്‍തൃമാതാവിനെ വിഷം കൊടുത്തും മറ്റ് അഞ്ചുപേരെ സയനൈഡ് നല്‍കിയുമാണ് കൊലപ്പെടുത്തിയത്. സ്വത്ത് തട്ടിയെടുക്കാനും ഷാജുവിനെ വിവാഹം കഴിക്കാനുമായിരുന്നു കൊലപാതകം. ബന്ധുക്കളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് 2019 ജൂലൈയില്‍ റോയിയുടെ സഹോദരന്‍ റോജോ വടകര റൂറല്‍ എസ്പിക്ക് പരാതി നല്‍കി. എസ്പി കെ.ജി.സൈമണ്‍ അന്വേഷണം സ്പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജിനു കൈമാറി. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യതയുണ്ടെന്നുമായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ സി ബ്രാ‍ഞ്ച് ഡിവൈഎസ്പി ആര്‍.ഹരിദാസന്റെ നേതൃത്വത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെയാണ് കല്ലറ തുറക്കാന്‍ തീരുമാനിച്ചത്.

കല്ലറ തുറന്നതിനു പിന്നാലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നാംപ്രതി ജോളി ജോസഫ്, സയനൈഡ് എത്തിച്ചുനല്‍കിയ എം.എസ്. മാത്യു, സയനൈഡ് കൈമാറിയ പ്രജികുമാര്‍ എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ടോം തോമസിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ വ്യാജ ഒസ്യത്തുണ്ടാക്കാന്‍ സഹായിച്ച സിപിഎം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.മനോജ്കുമാര്‍, വ്യാജ ഒസ്യത്ത് സാക്ഷ്യപ്പെടുത്തിയ നോട്ടറി സി.വിജയകുമാര്‍ എന്നിവരെ പിന്നീട് റോയ് തോമസ് വധത്തില്‍ പ്രതിചേര്‍ത്തു. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിച്ചത്.

കൊല്ലപ്പെട്ട സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. സയനൈഡ് ഉള്ളില്‍ച്ചെന്നാണ് റോയ് തോമസിന്റെ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. 

കേസില്‍ പ്രതിയല്ലെന്ന വാദമാണ് ജോളിയുടെ അഭിഭാഷകന്‍ നിരത്തുന്നത്. തെളിവുകളും സാക്ഷികളും വ്യാജമായുണ്ടാക്കിയതാണെന്നും പ്രതിഭാഗം ആവര്‍ത്തിക്കുന്നു.

English Summary:

The true story of the Jolly Joseph case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com