ADVERTISEMENT

കഠിന കഠോരമീ അണ്ഡകടാഹം റിലീസ് ചെയ്ത ദിവസം. ആദ്യ ഷോ കാണാൻ നീലേശ്വരത്തു നിന്ന് ഒരു പെൺകുട്ടി കൊച്ചിയിലെത്തി. ഇടപ്പള്ളി വനിത–വിനീത തിയറ്ററിൽ തന്നെ ആ സിനിമ കാണാൻ തീരുമാനിച്ചതിനു പിന്നിൽ ഒരു കാരണമുണ്ട്. അവിടെ വച്ചാണ് പലപ്പോഴും സ്വന്തം പേരും സ്ക്രീനിൽ എഴുതി കാണിക്കുന്ന ദിവസം വരണേയെന്ന് അവൾ പ്രാർഥിച്ചിട്ടുള്ളത്. ആ സിനിമയിൽ 'യാ റബ്ബേ' എന്ന പാട്ടുപാടി പ്രേക്ഷകരുടെ ഉള്ളുലച്ച ആ ഗായിക ഇന്നൊരു സംഗീത സംവിധായികയാണ്. ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി ഗുരു സോമസുന്ദരം, ഉർവശി, ഇന്ദ്രൻസ്, ഭാവന തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരന്ന റാണിയുടെ പാട്ടുകൾ ഒരുക്കിയത് 24കാരിയായ മേന മേലത്ത് ആണ്. ഈ ചെറു പ്രായത്തിൽ മലയാള സിനിമയിൽ സംഗീതസംവിധായികയായി അരങ്ങേറ്റം കുറിക്കുക എന്ന അപൂർവനേട്ടം സ്വന്തമാക്കിയ ഈ നീലേശ്വരംകാരിക്ക് സംഗീതവും സിനിമയുമാണ് എല്ലാം. ഗായികയും സംഗീതസംവിധായികയുമായ മേന മേലത്ത് സ്വന്തം പാട്ടുവഴികൾ ഇതാദ്യമായി പങ്കുവയ്ക്കുന്നു. 

 

അസിസ്റ്റന്റിൽ നിന്ന് കംപോസറിലേക്ക്

collage-3

 

ഞാൻ പഠിച്ചത് മാസ് കമ്യൂണിക്കേഷനാണ്. മാസ്റ്റേഴ്സ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് പഠനത്തിന്റെ ഭാഗമായി ഒരു സിനിമയിൽ സംവിധാന സഹായി ആയി ജോലി നോക്കിയിരുന്നു. ആ സിനിമയിൽ ശങ്കർ രാമകൃഷ്ണൻ സർ ഒരു വേഷം ചെയ്തിരുന്നു. 'സംഗീതം ചെയ്യാൻ താൽപര്യമുള്ള കക്ഷിയാണ്', എന്നു പറഞ്ഞാണ് എന്നെ ആ സിനിമയുടെ സംവിധായകൻ ശങ്കർ സാറിനു പരിചയപ്പെടുത്തിയത്. എന്നാൽ ഒരു പാട്ടു കേൾക്കട്ടെ എന്നു പറഞ്ഞപ്പോൾ ഞാൻ മുമ്പു ചെയ്തു വച്ച ഒരു പാട്ടു കേൾപ്പിച്ചു. അതാണ് ഇപ്പോൾ നിങ്ങൾ റാണിയിൽ കേട്ട 'പറന്നെ പോ' എന്ന പാട്ട്. കേട്ടപ്പോൾ തന്നെ എന്റെ പാട്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിരുന്നു. പിന്നീട്, റാണിയുടെ എഴുത്തു നടക്കുന്നതിന് ഇടയിൽ അദ്ദേഹം എന്നെ ഈ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. കോവിഡിന് മുമ്പാണ് ഇതെല്ലാം സംഭവിക്കുന്നത്. 

 

ആ പാട്ടിനുണ്ടൊരു ഫ്ലാഷ്ബാക്ക്

മേന മാലേത്ത്
മേന മാലേത്ത്

 

കൊച്ചി അമൃതയിൽ മാസ്റ്റേഴ്സ് ചെയ്തുകൊണ്ടിരുന്ന സമയത്ത് ഒരിക്കൽ ക്ലാസിൽ ടീച്ചർ വന്നില്ല. അതൊരു ഈവനിങ് പിരീഡ് ആയിരുന്നു. അങ്ങനെ ക്ലാസിൽ ഇരുന്നു ചെയ്ത പാട്ടാണ് 'പറന്നെ പോ'. അതിലെ വരികളിലോ ഈണത്തിലോ യാതൊരു മാറ്റവും വരുത്താതെയാണ് റാണിയിൽ ഉപയോഗിച്ചത്. ആ പാട്ടാണ് എനിക്ക് സിനിമയിലേക്ക് എൻട്രി തന്നത്. എന്റെ ക്ലാസ് നോട്ടുബുക്കിലായിരുന്നു അതിന്റെ വരികൾ ആദ്യമെഴുതിയത്. ആ പാട്ട് റെക്കോർഡ് ചെയ്തിട്ടിപ്പോൾ അഞ്ചു വർഷമായി. ചെറിയ കുട്ടിയുടെ ശബ്ദം പോലെ തോന്നുന്നതിനു പിന്നിലെ കാരണവും അതാണ്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ ഇൻഡസ്ട്രിയിൽ എത്തി സ്വതന്ത്രമായി വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അതും ഒരു സിനിമയ്ക്കു വേണ്ടി മുഴുവൻ പാട്ടുകളും ഒരുക്കാൻ കഴിഞ്ഞതിൽ. അതൊരു അപൂർവനേട്ടമാണെന്നു പലരും പറഞ്ഞു. റാണിയിലെ രണ്ടു പാട്ടുകൾക്ക് വരികളൊരുക്കാനും എനിക്കു ഭാഗ്യമുണ്ടായി. 

 

ഷൂട്ട് നിറുത്തി വച്ചപ്പോൾ അധ്യാപികയായി

 

റാണിക്ക് പാട്ടുകളൊരുക്കിയതിനു ശേഷം ഒരു മൂന്നു വർഷം ഗ്യാപ്പ് വന്നു. കോവിഡ് ലോക്ഡൗൺ കാരണം സിനിമയുടെ ഷൂട്ടും നിറുത്തി വയ്ക്കേണ്ടി വന്നു. ആ സമയത്ത് എനിക്ക് മംഗലാപുരത്ത് ഒരു കോളജിൽ അധ്യാപികയായി ജോലി കിട്ടി. ആ ജോലി ഞാൻ സ്വീകരിച്ചതിനു ശേഷമാണ് നിറുത്തി വച്ച ഷൂട്ട് വീണ്ടും തുടങ്ങുകയാണെന്ന് അറിയിച്ചുകൊണ്ട് തിരുവനന്തപുരത്തു നിന്ന് ശങ്കർ സർ വിളിക്കുന്നത്. പിന്നെ, എല്ലാ വാരാന്ത്യങ്ങളിലും ഞാൻ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തു. എത്ര യാത്ര ചെയ്തിട്ടാണെങ്കിലും നല്ലൊരു ഔട്ട്പുട്ട് ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട്, ആ സമയത്തെ ബുദ്ധിമുട്ട് ഒരു പ്രശ്നമായി തോന്നിയില്ല. കഴിഞ്ഞ മെയ് മാസത്തിൽ ഞാൻ ആ ജോലി രാജി വച്ചു. 

 

ആദ്യം റിലീസ് ആയ 'യാ റബ്ബേ'

 

കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയിലെ പാട്ടാണ് ഗായിക എന്ന ലേബലിൽ ആദ്യം റിലീസ് ചെയ്തത്. ഗോവിന്ദ് വസന്ത ഈണമിട്ട 'യാ റബ്ബേ' എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ട്രാക്കായിരുന്നു. ഞാനാദ്യം ചെയ്ത വർക്ക് റാണിയുടെ ആയിരുന്നെങ്കിലും പല കാരണങ്ങളാൽ സിനിമ വൈകി. കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമ പെട്ടെന്നു സംഭവിച്ച ഒരു വർക്കായിരുന്നു എനിക്ക്. കഴിഞ്ഞ ഡിസംബറിലാണ് ഞാൻ ആ പാട്ട് പാടുന്നത്. ഞാൻ ചെയ്ത ചില ട്രാക്കുകൾ സ്പോട്ടിഫൈ ആപ്പിൽ ഇടുന്നുണ്ടായിരുന്നു. നവീൻ ഭാവദാസൻ എന്നൊരു സുഹൃത്തുണ്ട് എനിക്ക്. അദ്ദേഹം ഗോവിന്ദേട്ടന്റെയും സുഹൃത്താണ്. അദ്ദേഹമാണ് എന്റെ ട്രാക്ക് ഗോവിന്ദേട്ടന് അയച്ചു കൊടുക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് അതു സംഭവിക്കുന്നത്. പാട്ടു കേട്ടിട്ട് നല്ല അഭിപ്രായം പറഞ്ഞെങ്കിലും ഒരു സിനിമയിൽ അദ്ദേഹം പാടാൻ വിളിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ ഡിസംബറിൽ അദ്ദേഹത്തെ വിളിയെത്തി. ഞാനപ്പോൾ മംഗലാപുരത്ത് അധ്യാപികയായി ജോലി ചെയ്യുകയാണ്. അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം. 

 

പാട്ട് ഹിറ്റ്, പാട്ടുകാരിയെ അറിയില്ല

 

യാ റബ്ബേ എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു. ഇപ്പോഴും എപ്പോഴും ഏറെ സ്പെഷലാണ് ആ പാട്ട്. ആ പാട്ടിനു വളരെ ഇമോഷനലായ പ്രതികരണങ്ങളാണ് ലഭിച്ചത്. പലരും കരഞ്ഞു കൊണ്ടായിരുന്നു വോയ്സ് നോട്ടുകൾ അയച്ചത്. അവരുടെ തൊണ്ട ഇടറുന്നത് കേൾക്കാം. ഞാനിതു വരെ പാടിയതിൽ ഏറ്റവും കംഫർട്ടബിൾ ആയി ചെയ്ത വർക്കാണ് അത്. എന്റെ ശബ്ദത്തിൽ വരുന്ന ഓരോ സ്ക്രാച്ച് പോലും അദ്ദേഹം ഭംഗിയായി ഉപയോഗിച്ചു. ആ പാട്ട് നന്നായി സ്വീകരിക്കപ്പെട്ടെങ്കിലും അതു പാടിയത് ഞാനാണെന്നു പലർക്കും അറിയില്ല. ആ സിനിമയ്ക്ക് പ്രമോഷനൊന്നും കാര്യമായിട്ടുണ്ടായിരുന്നില്ല. അത് വലിയൊരു സങ്കടമാണ്. പാട്ടു കേട്ട 99 ശതമാനം പേർക്കും അതു പാടിയത് ഞാനാണെന്ന് അറിയില്ല എന്നത് ഒരു വാസ്തവം ആണ്. അതിന്റെയൊരു സമയം വരുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. 

 

15 മിനിറ്റിൽ പിറന്ന പാട്ട്

 

ശങ്കർ രാമകൃഷ്ണൻ സാറിന്റെ ഇൻപുട്ട് അനുസരിച്ച് ചെയ്ത പാട്ടാണ് സെൽവൻ. പക്കാ സിനിമയ്ക്കു വേണ്ടിയാണ് അതു ചെയ്തത്. ആ രംഗങ്ങൾ എനിക്കു പറഞ്ഞു തന്നപ്പോൾ തന്നെ ഒരു ഈണം മനസിൽ വന്നു. അത് അപ്പോൾ തന്നെ ഞാൻ മൊബൈലിൽ റെക്കോർഡ് ചെയ്തു വച്ചു. 15 മിനിറ്റിലുണ്ടായ ഈണം ആണ് ആ പാട്ടിന്റേത്. ചെന്നൈയിൽ വച്ചായിരുന്നു റെക്കോർഡിങ്. നീയതിയും ഗുരു സാറുമാണ് (ഗുരു സോമസുന്ദരം) ആ പാട്ട് പാടിയിരിക്കുന്നത്. ഗുരു സർ പാടുമെന്ന് ശങ്കർ സാറാണ് എന്നോടു പറയുന്നത്. ആദ്യം അൽപം ഗാംഭീര്യമുള്ള ശബ്ദം ആ പാട്ടിനു വേണമെന്നു തോന്നിയിരുന്നു. പക്ഷേ, ഇംപാക്ട് ഉണ്ടാവണമെങ്കിൽ ഒരു തിയറ്ററിക്കൽ വോയ്സ് വന്നാൽ നന്നാകുമെന്നു തോന്നി. നീയതിയുടെയും നല്ല പവർഫുൾ ശബ്ദമാണ്. 

 

വാക്കുകൾ കൂട്ടിപ്പറുക്കിയെഴുതിയ പാട്ട്

 

'എല്ലോരെ നോക്കും' എന്ന പാട്ടും ഞാനെഴുതി ഈണമിട്ട പാട്ടാണ്. സീൻ പറഞ്ഞു തന്നപ്പോൾ മനസിൽ വന്ന ട്യൂൺ ആയിരുന്നു. ആദ്യം റെക്കോർഡ് ചെയ്തത് പ്രാർത്ഥന ഇന്ദ്രജിത്തിന്റെ വേർഷനാണ്. ഏറെ ആത്മാർഥതയുള്ള ഗായികയാണ് പ്രാർത്ഥന. ഏറ്റവും ഒടുവിലാണ് മഞ്ജരിയുടെ വേർഷൻ റെക്കോർഡ് ചെയ്തത്. സിനിമയിൽ പറഞ്ഞതു പോലെയാണ് ശരിക്കും ആ പാട്ടുണ്ടായതും. എന്റെ നാട് കാസർഗോഡാണ്. നീലേശ്വരത്താണ് വീട്. ഞങ്ങളുടെ ഭാഷയിൽ തന്നെ അൽപം നാടൻ ഫീലുള്ള വാക്കുകൾ ധാരാളമുണ്ട്. അങ്ങനെയുള്ള വാക്കുകൾ കൂട്ടിപ്പെറുക്കി എഴുതിയ പാട്ടാണ് അത്. 

 

ബിഗ് സ്ക്രീൻ എന്ന മാജിക്

 

ഞാൻ ചെറുപ്പം മുതൽ കർണാടിക് മ്യൂസിക് പഠിച്ചിട്ടുണ്ട്. ഇപ്പോൾ ശ്രീവൽസൻ ജെ മേനോൻ സാറിന്റെ കീഴിലാണ് പഠിക്കുന്നത്. ചെറുപ്പം മുതൽ പാട്ടു കേൾക്കുക, പഠിക്കുക എന്നതിലായിരുന്നു എന്റെ ശ്രദ്ധ. പഠന കാലത്ത് മ്യൂസിക് സെവൻ എന്ന പേരിൽ ഞങ്ങൾക്കൊരു ചെറിയ ബാൻഡ് ഉണ്ടായിരുന്നു. ഞാനതിൽ വോക്കലിസ്റ്റ് ആയിരുന്നു. ഡിഗ്രി ചെയ്തത് മംഗലാപുരത്തും മാസ്റ്റേഴ്സ് ചെയ്തത് കൊച്ചി അമൃതയിലുമാണ്. സിനിമ പണ്ടു മുതലേ വലിയ ഇഷ്ടമാണ്. ചെറുപ്പം മുതലേ ആർട് തന്നെയായിരുന്നു താൽപര്യവും. ബിഗ് സ്ക്രീൻ എപ്പോഴും ഒരു മാജിക് ആയിരുന്നു. ഓരോ പടം കണ്ടിറങ്ങുമ്പോഴും എന്നാകും എന്റെ പേര് സ്ക്രീനിൽ എഴുതി കാണിക്കുന്ന ദിവസം വരിക എന്നൊരു മോഹം വരും. അതു സാധ്യമാകുന്ന ദിവസം വരണേ എന്ന പ്രാർഥനയോടെയാണ് അന്നൊക്കെ ഓരോ തവണയും തിയറ്ററിൽ നിന്നിറങ്ങിയിരുന്നത്. 

 

രാജ് ബി. ഷെട്ടിയുടെ സിനിമയിൽ അടുത്ത പാട്ട്

 

അച്ഛൻ ഗോപകുമാർ ശരിക്കും കോട്ടയംകാരൻ ആണെങ്കിലും നീലേശ്വരത്താണ് സ്ഥിരതാമസം. അമ്മ അനിതയാണ് നീലേശ്വരംകാരി. രണ്ടുപേരും അധ്യാപകരാണ്. അച്ഛനിപ്പോൾ ജോലിയിൽ നിന്നു വിരമിച്ചു. കന്നടയിൽ രാജ് ബി ഷെട്ടി അഭിനയിക്കുന്ന ഒരു സിനിമയിൽ ഞാനൊരു പാട്ടു ചെയ്യുന്നുണ്ട്. ഞാൻ തന്നെയാണ് പാടിയിരിക്കുന്നതും. എന്റെ ശബ്ദം ആളുകളിലേക്കെത്തണം... എന്റെ മ്യൂസിക് ആളുകൾ കേൾക്കണം എന്നതിലാണ് ഇപ്പോൾ എന്റെ ശ്രദ്ധ. സിനിമ എന്ന മാധ്യമം അതിനു സഹായിക്കുന്ന ഒന്നാണ്. ഏറ്റവും പ്രേക്ഷകരിലേക്കെത്തുന്ന മാധ്യമം സിനിമയാണല്ലോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com