ADVERTISEMENT

അഭയ ഹിരൺമയി എന്ന പേരുപോലെതന്നെ ജീവിതത്തോട് ഭയമില്ലാത്തയാളാണ് അഭയ. ആ ആത്മവിശ്വാസം ചെയ്യുന്ന കാര്യങ്ങളിലൊക്കെയുമുണ്ട്. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലെ ‘പുന്നാര കാട്ടിലെ പൂവനത്തിൽ’ ആണ് അഭയയുടേതായി ഏറ്റവുമൊടുവിൽ പുറത്തുവന്ന ഗാനം. പുത്തൻ വിശേങ്ങളുമായി ഗായിക മനോരമ ഓൺലൈനിനൊപ്പം. 

സ്വപ്നം കാണുന്ന കുട്ടി 

ഭയങ്കര ‍ഡ്രീമി ആയിട്ടുള്ള കുട്ടിയാണ് ഞാൻ. ആ കാരണത്തിൽ എപ്പോഴും എനിക്ക് അമ്മയുടെ അടുത്ത് നിന്ന് ചീത്ത കേൾക്കുകയും ചെയ്യും. കുടിയനെ നോക്കുമ്പോൾ കിളിപാറിയ അവസ്ഥ തോന്നാറില്ലേ? അതേ പോലെയാണ് ഞാൻ പലപ്പോഴും. ബസിലൊക്കെ പോകുമ്പോൾ ചിരിച്ച് ഒരു കിളി പാറിയപോലെയാണ് ഇരിക്കാറുള്ളത്. അതെനിക്ക് ഇഷ്ടവുമാണ്. അതിത്തിരി ഓവറാകുമ്പോൾ, അതയാത് പ്രസന്റുമായി ഒട്ടും കണക്റ്റാകാതിരിക്കുമ്പോൾ അമ്മ ചീത്ത പറയും. ഇപ്പോൾ അതിൽ നിന്ന് പതിയെ പുറത്തു വരാൻ തുടങ്ങി. വായിക്കുന്ന പുസ്തകങ്ങളിലെ ക്യാരക്ടർ ഞാനാണെന്ന ചിന്തയൊക്കെ എനിക്കു വന്നിരുന്നു. അട്രാക്റ്റീവ് ആകുന്ന തരത്തിൽ ഞാൻ എന്നെ കാണാറുണ്ട്. ആളുകൾ എന്നെ നോക്കുന്നതും അതൊക്കെ ചിന്തിച്ച് ഞാൻ ഡാൻസ് ചെയ്യുന്നതും പാട്ടു പാടുന്നതും ഒക്കെ. അതാണെന്റെ ലോകം. 

കേരളനടനവും അഭയയും 

ആറേഴു വർഷക്കാലം ഞാൻ കേരള നടനം പഠിച്ചിട്ടുണ്ട്. ഗുരു ഗോപിനാഥ്‌ നടനഗ്രാമത്തിലാണ് പഠിച്ചത്. ഗുരുവിന്റെ പ്രധാനപ്പെട്ട ശിഷ്യരു തന്നെയാണ് പഠിപ്പിച്ചത്. പക്ഷേ അത് മുന്നോട്ടു കൊണ്ടു പോയില്ല. കലയായിരിക്കണം ജീവിതവഴിയെന്നു വിചാരിച്ചിരുന്നില്ല. അതിലേക്കു വന്നു വീണതാണ്. 

കല അല്ലെങ്കിൽ പിന്നെ എന്ത്? 

ഒന്നും ചെയ്യുമായിരുന്നില്ല. കല ഇല്ലായിരുന്നുവെങ്കിൽ ഞാൻ എപ്പോഴും നിരാശയുള്ള മനുഷ്യനായി അലഞ്ഞു നടന്നേനെ. ചിലപ്പോൾ ചെയ്യുന്ന ജോലി നന്നായി ചെയ്യുമായിരിക്കും. എന്നാലും അവിടെയും നിരാശയുണ്ടാകും. എൻജിനീയറിങ് പഠിക്കുന്ന സമയത്ത് എനിക്ക് സന്തോഷമില്ലായിരുന്നു. സ്കെയിലും പെൻസിലുമെടുത്ത് വരയ്ക്കുന്ന സമയത്ത് "ഞാൻ എന്തിനാ ഇപ്പോള്‍ ഇവിടെ ഇരിക്കണേ"ന്ന് എനിക്കു തോന്നും. ആ തോന്നൽ നാലു വർഷവും ഉണ്ടായിരുന്നു. 

നമ്മുടെ ഇഷ്ടത്തിന് ജീവിക്കുമ്പോൾ വിചാരിക്കും, അച്ഛനും അമ്മയും എന്റെ നന്മയ്ക്കു വേണ്ടിയിട്ടായിരിക്കും പറയുന്നത്, അവർക്കു വേണ്ടി ഇതെങ്കിലും ചെയ്യാമെന്ന്. അങ്ങനെയാണ് ഞാൻ എൻജിനീയറിങ് പഠിക്കാൻ പോയത്. 

മലൈക്കോട്ടൈ വാലിബനിലെ പുതിയ പാട്ട് 

വോയ്സ് നല്ല ക്ലിയർ ആയി കേൾക്കുന്നുണ്ട് എന്ന് എല്ലാവരും പറഞ്ഞു. ഒരു വർഷം മുൻപ് പ്രശാന്ത് പിള്ളയുടെ അസിസ്റ്റന്റ് വിളിച്ചു, ''ഒരു പാട്ടുണ്ട്  ട്രൈ ചെയ്തു നോക്കൂ'' എന്നു പറഞ്ഞു. ഞാൻ പോയി പാടി. ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ഒരു ജോലി െചയ്യുന്ന സമയത്ത് കൃത്യമായി ജോലി ചെയ്യുക എന്നേ നോക്കാറുള്ളൂ. അത് ഏത് സിനിമയിൽ വരുമെന്നോ ആർക്കു വേണ്ടിയാണോ പാടിയത് എന്നോ ഒന്നും എനിക്കറിയില്ല. ഞാൻ ചോദിക്കാറുമില്ല. മലൈക്കോട്ടൈ വാലിബനിലാണ് പാടിയതെന്ന് എനിക്കറിയില്ലായിരുന്നു. ഒരു മാസം മുൻപ് ലിജോയും അസിസ്റ്റന്റും എന്നെ വിളിച്ചിരുന്നു മലൈക്കോട്ടൈ വാലിബനു വേണ്ടിയിട്ടാണെന്ന് പറഞ്ഞു. ഞാൻ വലിയ ആവേശത്തിൽ അതിൽ പാടാൻ പോകുവാണെന്നു കരുതി. അപ്പോൾ ലിജോ പറഞ്ഞു ''ഒരു ആട്ടക്കാരിയുണ്ട് അവർക്കു വേണ്ടി ഡബ്ബ് ചെയ്തു നോക്കാം'' എന്ന്. ഡബിങ്ങിനെക്കുറിച്ചു എനിക്ക് യാതൊരു ഐഡിയയുമില്ല. 100 ശതമാനവും പാളുമെന്ന് എനിക്കറിയാമായിരുന്നെങ്കിലും ഞാൻ ട്രൈ ചെയ്തു. അതിനു ശേഷം ലിജോ വന്ന് എന്നെ ആശ്വസിപ്പാക്കാനായി ; ''അഭയാ അഭയ പാടിയ പാട്ട് കേൾക്കണ്ടേ'' എന്നു ചോദിച്ചു. ഞാൻ ലിജോയ്ക്കു വേണ്ടി എപ്പോഴാണ പാടിയതെന്ന് ഞാൻ തിരിച്ചു ചോദിച്ചു. അപ്പോഴാണ് ഒരു വർഷം മുൻപ് പ്രശാന്ത് പിള്ളയ്ക്കു വേണ്ടി പാടിയ പാട്ടാണ് മലൈക്കോട്ടൈ വാലിബനിൽ വരുന്നതെന്ന് അരിഞ്ഞത്. സിസ്റ്റത്തിൽ പാട്ട് വച്ചു തന്നിട്ട് ലിജോ പുറത്തേക്കു പോയി. അതു കണ്ടപ്പോൾ എന്റെ കിളി പോയി. എനിക്കു സന്തോഷമായി. അവസാനം ലാലേട്ടൻ വന്ന് ആ ചിരിയൊക്കെ ചിരിച്ചതുകൂടി കണ്ടപ്പോൾ ജീവിതത്തിലെ മറക്കാൻ പറ്റാത്തൊരു നിമിഷം കിട്ടി. ഇത് എപ്പോഴെങ്കിലും ഇത് കൺഫേം ആയാലും ഇല്ലെങ്കിലും എന്നോടു പറയണം എന്നാണ് ലിജോയോട് ഞാൻ അപ്പോൾ പറഞ്ഞത്. 

 

അച്ഛനുവേണ്ടിയാണ് ഞാൻ പാടുന്നത് 

അച്ഛനുണ്ടായിരുന്നെങ്കിൽ ഇപ്പോൾ  തിരുവന്തപുരത്തു വണ്ടിയിൽ അനൗൺസ്മെന്റും പടക്കം പൊട്ടിക്കലുമൊക്കെ നടത്തിയേനെ. എന്റെ വീട്ടിലെ ഫോൺ നോൺസ്റ്റോപ്പ് ആയി വർക്ക് ചെയ്തേനെ. ഇങ്ങോട്ടേക്കു വിളിക്കാൻ അച്ഛൻ ആർക്കും അവസരം കൊടുക്കില്ല. ദൂരദർശനിലെയും നാടകത്തിലെയും അച്ഛന്റെ സകലമാന സുഹൃത്തുക്കളെയും വിളിച്ചു പറഞ്ഞ് രാത്രിയാകുമ്പോൾ അച്ഛൻ പറയും ''എന്റെ മകളാണ് പാടിയത്'' എന്ന്. അപ്പോൾ ഈ ഒരു പാട്ട് അച്ഛന്റെ പാട്ടാണ്. അച്ഛനു വേണ്ടിയിട്ടാണ് ഞാൻ ഈ പാട്ട് പാടിയിരിക്കുന്നതു തന്നെ. 

ഞാൻ നല്ല കുടുംബജീവിതം നയിക്കുന്നത് അച്ഛൻ കണ്ടിരുന്നു. എന്നാലും എന്റേതായ രീതിയിൽ വർക്ക് ചെയ്യണമെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. പാട്ട് പ്രാക്ടീസ് ചെയ്യണമെന്ന് അച്ഛനും അമ്മയും പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ കച്ചേരി നടത്തണമെന്നും അവർ ആഗ്രഹിച്ചു. കർണാടിക് കുറച്ചു കൂടി പഠിക്കണമെന്നുണ്ടായിരുന്നു. ഞാൻ ഇപ്പോഴാണ് സംഗീതം കൂടുതൽ പഠിക്കുന്നത്. ഈ കുട്ടി പാട്ടു പാടി വിജയിക്കുമെന്ന് അവര്‍ കരുതിയിട്ടേയില്ലായിരുന്നു.

''ആരുണ്ടെങ്കിലും ഇല്ലെങ്കിലും നീ സ്വന്തമായി സമ്പാദിക്കണം'' എന്ന് അച്ഛൻ എപ്പോഴും പറയാറുണ്ടായിരുന്നു. വളരെ സ്വാതന്ത്ര്യബോധത്തോടെയാണ് എന്നെ വളർത്തിക്കൊണ്ടുവന്നത്. ആ കാലഘട്ടത്തിൽ രാത്രി രണ്ടു മണിക്കും മൂന്നു മണിക്കുമൊക്കെയാണ് വീട്ടിൽ കയറിവന്നിരുന്നത്. എന്റെ സുഹൃത്തുക്കളെയൊക്കെ അച്ഛനറിയാം. അച്ഛന്റെ കൃത്യമായ ഒരു നോട്ടത്തിലാണ് ഞാൻ എപ്പോഴുമുണ്ടായിരുന്നത്. 

സിതാര പറഞ്ഞ ചിരി 

മനസ്സറിഞ്ഞു ചിരിക്കുന്നതു കൊണ്ടായിരിക്കും എന്റെ ചിരി ഭംഗിയുണ്ടെന്ന് ആളുകൾ പറയുന്നത്. എല്ലാവരോടും ഹൃദ്യമായി പെരുമാറാൻ ശ്രദ്ധിക്കാറുണ്ട്. എന്റെ കൂട്ടുകാർ പറയാറുണ്ട് "എല്ലാവരോടും ചാടിക്കേറി ഇടപെടരുത്. സാഹചര്യമൊക്കെ മനസിലാക്കിയിട്ട് പെരുമാറൂ" എന്ന്. പക്ഷേ എനിക്ക് അതിനു സാധിക്കാറില്ല. എന്നാൽ എല്ലാ ബന്ധങ്ങളും സൂക്ഷിക്കുന്ന വ്യക്തിയുമല്ല ഞാൻ. പക്ഷേ കാണുന്ന സമയത്ത് എനിക്ക് എല്ലാവരോടും സ്നേഹമാണ്. എല്ലാ മനുഷ്യരും ഏറ്റവും ചുരുങ്ങിയത് പരസ്പരം ചിരിക്കുകയെങ്കിലും വേണം. ആ ചിരി കൊടുക്കാൻ പറ്റിയില്ലെങ്കിൽ അവർ മനുഷ്യരല്ല. ഇങ്ങനെയൊക്കെ സ്നേഹം കാണിക്കുന്നതുകൊണ്ട് എനിക്ക് പണി കിട്ടിയിട്ടേയുള്ളൂ. ഇപ്പോഴും സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ എനിക്കറിയില്ല. പക്ഷേ അതുകൊണ്ട് ഞാൻ എന്റെ സ്വഭാവം മാറ്റാൻ ഉദ്ദേശിക്കുന്നുമില്ല. 

എല്ലാവർക്കും അവരുടേതായ ഇടമുണ്ട്

കാഴ്ച പരിമിതിയുള്ളവര്‍ റോഡിൽ ഇരുന്നു പാടുന്നത് കണ്ടിട്ടില്ലേ? നന്നായി പാടിയാൽ ആ സ്ഥലത്തെ സ്നേഹം മുഴുവൻ അവർക്കു നേടിയെടുക്കാം. ഇതുപോലെ എല്ലാവർക്കും അവരുടേതായ ഇടമുണ്ട്. ഇൻസ്റ്റാഗ്രാമിലും സോഷ്യൽ മീഡിയയിലും നിരന്തരം നമ്മുടെ സാന്നിധ്യം അറിയിക്കണം. പക്ഷേ അതിലപ്പുറം ബുദ്ധിമുട്ടരുത്. അപ്പോൾ ചെയ്യുന്ന ജോലിയോടുള്ള ഇഷ്ടം നഷ്ടപ്പെടും. 

അഭയയുടെ സന്തോഷം 

എനിക്ക് ഭക്ഷണം വാങ്ങി തന്നാൽ മതി. ഞാൻ ഹാപ്പിയാകും. നായ്ക്കുട്ടികളെ കാണുന്നതും എനിക്ക് സന്തോഷമാണ്. എന്റെ അമ്മൂമ്മയും അച്ഛനും അമ്മയും ഒക്കെ വീട്ടിൽ ആരു വന്നാലും ഭക്ഷണം കൊടുത്തിട്ടേ പറഞ്ഞയയ്ക്കൂ. അതൊക്കെ കണ്ടാണ് ഞാൻ വളർന്നത്. എന്റെ കുടുംബവും എക്സ് പാർട്ണറും വീട്ടിൽ വരുന്ന എല്ലാവർക്കും ഭക്ഷണം കൊടുക്കുമായിരുന്നു. ഇപ്പോൾ ഭക്ഷണം പാകം ചെയ്തു കൊടുക്കാൻ എനിക്ക് സമയം കിട്ടാറില്ല. എങ്കിലും പുറത്തുപോയി അവർക്കുള്ള ഭക്ഷണം വാങ്ങിക്കൊടുക്കും. 

എനിക്കെന്നെ അറിയാം

ഞാനൊരു സ്പെഷൽ വ്യക്തിയാണെന്ന് വളരെ കുഞ്ഞിലേ മുതൽ ചിന്തിച്ചിരുന്നു. അതുകൊണ്ട് ഒരു പാട്ട് പാടിക്കഴിഞ്ഞ് ഒരാൾ വന്ന് ഫോട്ടോ എടുക്കുന്നത് പാട്ട് ഹിറ്റായതുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകും. അതൊന്നും ശാശ്വതവുമല്ല. നല്ല മനുഷ്യരായിരുന്നാൽ ഏതൊരു തലത്തിലും നന്നായി ജീവിക്കാൻ സാധിക്കും. ഞാനൊരു വിശ്വാസിയാണ്. എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടിരിക്കുന്ന ആളിനോട് എനിക്കൊരു ഉത്തരവാദിത്വം ഉണ്ട്. അല്ലെങ്കിൽ എനിക്ക് എന്നോടു ഉത്തരവാദിത്വം ഉണ്ട്. ഞാൻ നന്നായി ജീവിക്കണം. അങ്ങനെയല്ലാതെ ആരെയും കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. റിലേഷൻഷിപ്പിൽ നിന്നും ഡിവോഴ്സിൽ നിന്നും ഒക്കെ ഇറങ്ങി വന്നിട്ടുള്ളവർ എതിരെ നിൽക്കുന്ന ഒരാളെ കുറ്റം പറയുന്നതു കൊണ്ട് ഒരു ഗുണവും ഇല്ലല്ലോ. ഞാനൊരു പരിധി വരെ എന്നെ പരിഗണിച്ചിട്ടേയില്ലായിരുന്നു. അപ്പോൾ ദൈവമായി പറഞ്ഞു തന്നു. ''മോളെ നീ കുടുംബത്തിനു വേണ്ടി മാത്രം പണിയെടുത്താൽ പോര. നീ നിനക്കു വേണ്ടി പണിയെടുക്കണം'' എന്ന്. ഇപ്പോൾ അത് ഞാൻ തിരിച്ചറിയുന്നു. എല്ലാത്തിനും സമയം കണ്ടെത്തി, എല്ലായിടത്തും പടർന്നു പന്തലിച്ചു രസകരമായി ചിരിച്ചു ജീവിക്കും ഞാൻ.

English Summary:

Interview with singer Abhaya Hiranmayi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com