ADVERTISEMENT

നിർബന്ധിത സൈനിക സേവനത്തിനിറങ്ങാനുള്ള അവസാനഘട്ട തയ്യാറെടുപ്പിൽ കൊറിയൻ ബാൻഡ് ബിടിഎസിലെ ബാക്കി താരങ്ങളും. ഏഴംഗ സംഘത്തിലെ ജിൻ, ജെ–ഹോപ്, സുഗ എന്നിവർ നിലവിൽ സൈനികസേവനത്തിലേർപ്പെട്ടിരിക്കുകയാണ്. ആർഎം, ജിമിൻ, വി, ജംഗൂക് എന്നിവരും ഉടൻ തന്നെ ക്യാംപിലെത്തുമെന്ന് ബിടിഎസ് ഏജൻസിയായ ബിഗ്ഹിറ്റ് അറിയിച്ചു. 

വേദനയോടെയാണ് ബിടിഎസ് അംഗങ്ങളെ ആരാധകവൃന്ദമായ ആർമി സൈനികസേവനത്തിനായി യാത്രയാക്കുന്നത്. ഉത്തരവാദിത്തങ്ങൾ നിറവേറ്റി 2025ൽ‍ മടങ്ങിവരുമെന്ന് താരങ്ങൾ ഉറപ്പു നൽകുന്നുണ്ട്. തങ്ങൾ സുരക്ഷിതരായി തിരിച്ചുവരേണ്ടതിന് ആരാധകരുടെ സ്നേഹവും പ്രാർഥനയും പിന്തുണയും ആവശ്യമാണെന്ന് ബാൻഡ് അംഗങ്ങൾ പറഞ്ഞു. ബിടിഎസിന്റെ മടങ്ങിവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ. 

ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനികസേവനത്തിലേര്‍പ്പെട്ടിരിക്കണം. 18 മുതൽ 21 മാസം വരെ നീളുന്ന സേവനമാണിത്. ബിടിഎസ് അംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെ, ബാൻഡിലെ മുതിർന്ന അംഗമായ ജിൻ കഴിഞ്ഞ ഡിസംബറിൽ ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ സൈനിക സേവനം ആരംഭിച്ചിരുന്നു. മാസങ്ങളുടെ ഇടവേളയിൽ ജെ–ഹോപ്, സുഗ എന്നിവരും ക്യാംപിലെത്തി. ശേഷിക്കുന്ന 4 പേരും ഉടൻ തന്നെ സേവനത്തിനിറങ്ങും.

കഴിഞ്ഞ വർഷം ജൂണില്‍ ആണ് ബിടിഎസ് വേർപിരിയൽ പ്രഖ്യാപനം നടത്തിയത്. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമായിരുന്നു സംഘത്തിന്റെ ഔദ്യോഗിക അറിയിപ്പ്. സംഗീതലോകത്തു നിന്നു തങ്ങൾ അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്നും വൈകാതെ തിരികെ വരുമെന്നും ബാൻഡ് അംഗങ്ങൾ പ്രഖ്യാപിച്ചു. 

സ്വതന്ത്ര സംഗീത ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പിരിയുന്നതെന്നു പറഞ്ഞെങ്കിലും നിര്‍ബന്ധിത സൈനികസേവനത്തിനിറങ്ങാന്‍ വേണ്ടിയായിരുന്നു ഇതെന്ന് പിന്നീട് അനൗദ്യോഗിക പ്രഖ്യാപനമുണ്ടായി. ബാൻഡ് വേർപിരിഞ്ഞെങ്കിലും അവരൊന്നിച്ചു ലോകം മുഴുവൻ എത്തിച്ച സംഗീതം ഇപ്പോഴും ആരാധകഹൃദയങ്ങളിലുണ്ട്. ഇനിയും ലോകവേദികൾ കീഴടക്കാൻ ബിടിഎസ് വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ആരാധകര്‍. 

English Summary:

Remaining members of BTS begin the procedures to enlist in military

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com