ADVERTISEMENT

ഗായകൻ സോനു നിഗത്തിനെതിരെ കോപ്പിയടി ആരോപണവുമായി പാക്ക് ഗായകൻ ഒമർ നദീം. ഡിസംബർ 2ന് സോനുവിന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയ ‘സുന്‍ സരാ’ എന്ന ഗാനം താൻ 2009 ൽ പുറത്തിറക്കിയ ‘ഏ ഖുദാ’ എന്ന പാട്ടിന്റെ പകർപ്പ് ആണെന്നാണ് ഒമറിന്റെ ആരോപണം. യഥാർഥ പാട്ടിന്റെ ക്രെഡിറ്റ് പോലും നൽകാത്തതിന് നിർമാതാക്കളെ ടാഗ് ചെയ്ത് ഒമർ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കിട്ടു. 

‘ജീവിതത്തിലെ ചില പ്രധാന കാര്യങ്ങളിൽ പോലും ശ്രദ്ധിക്കാൻ കഴിയാത്ത ഒരു ഘട്ടത്തിൽ ഞാൻ എത്തിയിരിക്കുന്നു. നിങ്ങൾ എന്റെ പാട്ട് ഉപയോഗിക്കുകയാണെങ്കില്‍ ഒറിജിനൽ ട്രാക്കില്‍ ചെറിയ ക്രെഡിറ്റെങ്കിലും നല്‍കാമായിരുന്നു. നിങ്ങള്‍ എന്‍റെ ഗാനം ശ്രദ്ധിച്ചെങ്കില്‍ സൂക്ഷ്മതയോടെ  ഉപയോഗിക്കാമായിരുന്നു. സോനു നിഗമിന്റെ വലിയ ആരാധകനാണ് ഞാൻ’, എന്നാണ് രണ്ട് പാട്ടുകളുടെയും ക്ലിപ്പുകൾ പങ്കുവച്ച് ഒമർ നദീം കുറിച്ചത്. 

വിഷയം സജീവ ചർച്ചയായതോടെ ക്ഷമാപണവുമായി സോനു നിഗം രംഗത്തെത്തി. തനിക്ക് ഇങ്ങനെയൊരു പാട്ടിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഇത്തരത്തിൽ പാടേണ്ടിവന്നതിൽ പാക്ക് ഗായകനോട് മാപ്പ് പറയുകയാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. 

‘നിങ്ങൾക്കെല്ലാം അറിയാവുന്നതു പോലെ, എനിക്ക് ഈ പാട്ടുമായി യാതൊരു ബന്ധവുമില്ല. ദുബായിൽ എന്റെ അയൽവാസിയായ കെആർകെ (കമാൽ ആർ ഖാൻ) ആണ് എന്നോട് പാട്ട് പാടാൻ ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്‍റെ ആവശ്യം നിരസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഞാൻ പാടി. അതിനു മുന്‍പ് ഒമറിന്റെ പാട്ട് കേട്ടിരുന്നെങ്കിൽ, ഞാൻ ഒരിക്കലും ഈ ഗാനം ആലപിക്കില്ലായിരുന്നു. 

എന്നെക്കാൾ നന്നായി താങ്കള്‍ ഈ ഗാനം പാടി. നിങ്ങളുടെ പാട്ട് ഇതുവരെ കേൾക്കാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഇപ്പോഴാണ് ഞാൻ താങ്കളുടെ ഗാനം ആദ്യമായി കേട്ടത്. എന്തൊരു അസാധാരണ ഗാനമാണിത്! തീർച്ചയായും എന്നെക്കാൾ നന്നായി നിങ്ങൾ അത് ആലപിച്ചു. ഇങ്ങനെ തന്നെ തുടരുക. നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങളും ബഹുമതികളും ലഭിക്കട്ടെ. ഒത്തിരി സ്നേഹവും പ്രാർഥനയും’, സോനു നിഗം കുറിച്ചു. 

English Summary:

Sonu Nigam reacts to Pakistani singer Omer Nadeem's plagiarism accusations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com