ADVERTISEMENT

ശുദ്ധ പ്രണയത്തിന്റെ ദൈവികത കൊണ്ടാണോ അതിന്റെ പവിത്രതയെ മറ്റെന്തിനും മേലെ പ്രതിഷ്ഠിക്കണമെന്നു തോന്നിയിട്ടാണോ, പാട്ടെഴുത്തിനു മത്സരിച്ചവർ പ്രണയത്തിനു പശ്ചാത്തലമായി പലപ്പോഴും ക്ഷേത്രത്തേയും അതിന്റെ പരിസരങ്ങളെയും തിരഞ്ഞെടുത്തത്! മത ഭേദങ്ങളില്ലാത്ത വികാരമെങ്കിലും അനുരാഗത്തിന്റെ ആ ചന്ദനഗന്ധവും ദീപകാന്തിയും ആലിലത്താളവുമൊക്കെ കാലങ്ങളോളം എഴുത്തിന് പാകമൊരുക്കിയ തൃക്കാഴ്ചകളായിരുന്നു. നടതൊഴുതു വലംവച്ച പ്രദക്ഷിണവഴികളിൽ കാവ്യകൽപനകൾ എത്ര വട്ടമാണ് ഹൃദയങ്ങളുടെ കൊരുത്തുപോകലിനെ അക്ഷരങ്ങളുടെ നറുപുഷ്പങ്ങളാൽ അർച്ചന ചെയ്തിട്ടുള്ളത്. മലയാളത്തിനുമേൽ തളിക്കപ്പെട്ട തീർഥപുണ്യം പോലെ കൊതി തോന്നിപ്പിക്കുന്ന പ്രണയഗാനങ്ങൾ തലമുറകൾക്ക് ഓർത്തു പാടാനായി കാലത്തിന്റെ ശ്രീബലിപ്പാതയിൽ ഇങ്ങനെ പെയ്തുവീണു കൊണ്ടേയിരുന്നു. പയറ്റിത്തെളിഞ്ഞ തൂലികയിലൂടെയായപ്പോൾ, പതിറ്റാണ്ടുകൾ കേട്ടുകൊതിച്ച ആ ഹൃദ്യഗാനങ്ങൾക്കൊന്നും തന്നെ ആസ്വാദകന്റെ കാതുകളിൽ നിന്നും നാളിതുവരെയും കൊടിയിറക്കമുണ്ടായിട്ടില്ല. വരുംതലമുറകൾക്കുകൂടിയുള്ള വരപ്രസാദമായി പാട്ടിടങ്ങളെ പുണർന്ന് കാലത്തോടൊപ്പം ഒരു സൗപർണികയായി അവയുമിങ്ങനെ ഒഴുകുകയല്ലേ, നിലയ്ക്കാതെ...

"പൂവും പ്രസാദവും ഇളനീർക്കുടവുമായ്

കാവിൽ തൊഴുതുവരുന്നവളേ... " 

പ്രണയവും ശൃംഗാരവുമൊക്കെ ഒരുപാടെഴുതിക്കൂട്ടിയിട്ടുള്ള വയലാറാവും പ്രണയത്തെ ക്ഷേത്രപുണ്യവുമായി ഇത്രമേൽ ചേർത്തുവച്ചിട്ടുള്ളത്. ‘തോക്കുകൾ കഥ പറയുന്നു’ എന്ന സിനിമയ്ക്കായി ആ തൂലികയിൽ പിറന്ന ഗാനത്തിന് കാലത്തെ അതിജീവിച്ച കഥയാണു പറയാനുള്ളത്. കാവിൽ തൊഴുതു വരുന്നവളോടു കവിക്കു തോന്നിയ വികാരത്തിന്റെ പകർത്തൽ എത്ര തലമുറകളുടെ നെഞ്ചകംതൊട്ട് പ്രതിധ്വനിച്ചിട്ടുണ്ട്. ആ കൽപനയിൽ ഉയിർകൊണ്ട താരുണ്യത്തിന്റെ സൗന്ദര്യവും മുഖത്തു മിന്നിമറയുന്ന ഭാവങ്ങളും ഒരു നേർചിത്രത്തിന്റെ തെളിച്ചമായി ആസ്വാദകനിലേക്കെത്തിക്കുന്ന ഇന്ദ്രജാലം വയലാർ വർണനകളുടെ അപാരത തന്നെ. മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ട് നടതൊഴുത് പ്രദക്ഷിണം ചെയ്യുന്ന സുന്ദരിയുടെ താമരവളയക്കൈവിരലാൽ തന്നെ ഒരു കൂവളയിലമാല അണിയിച്ചെങ്കിൽ എന്ന് ആശിച്ചുപോകുന്ന കവി ക്ഷേത്ര മര്യാദകൾക്കപ്പുറത്തേക്കു പോകാൻ കൂട്ടാക്കാത്ത തികഞ്ഞ മാന്യനായിരുന്നു. പക്ഷേ, തങ്കഭസ്മക്കുറിയിട്ടു വന്ന തമ്പുരാട്ടിയോട് (കൂട്ടുകുടുംബം) ആവേശത്തള്ളിച്ചയിലാവാം, അത്യാവശ്യം പുലർത്തേണ്ട കാമുകമര്യാദ ആ എടുത്തു ചാട്ടക്കാരൻ ലംഘിച്ചു! തിങ്കളാഴ്ച നൊയമ്പ് മുടക്കുമെന്നും തിരുവില്വാമലയിൽനിന്നു നേദിച്ചുകൊണ്ടുവന്ന ഇളനീർക്കുടം ഉടയ്ക്കുമെന്നും പറഞ്ഞ് ഭീഷണി മുഴക്കിയ കവി പക്വതയില്ലാത്ത ഒരു കാമുകനായിപ്പോയി.

വയലാറിലെ കാമുകൻ തന്നെയാണ് മല്ലികാർജ്ജുന ക്ഷേത്രക്കുളക്കരയിലെ മഞ്ഞുമൂടിയ കാവിലേക്കു തന്റെ കാമുകിയെ ക്ഷണിക്കുന്നത് (നഖങ്ങൾ). കാവിനുള്ളിലെ മന്ത്രമല്ലികപ്പൂവ് നുള്ളാനാണത്രേ ക്ഷണം. പൂവ് നുള്ളി അതിൽ മയങ്ങാമെന്ന് ആശിക്കുന്നിടത്ത് കുസൃതിക്കാമുകന്റെ ഹൃദയത്തിലൊളിപ്പിച്ച എന്തൊക്കെയോ ആശകളുടെ കൂച്ചുവിലങ്ങ് അഴിയുകയാണ്. "കുറുമൊഴി മുല്ലപ്പൂത്താലവുമായി കുളിച്ചുതൊഴുത് വരുന്നവളേ...."(കൂട്ടുകാർ) വയലാർ മറ്റൊരു കാമുകനാവുമ്പോൾ ആ ഹൃദയവിശാലതയെ കാണുന്ന ഏത് കാമുകിക്കാവും നാണം തോന്നാതെ പോവുക! പുതുമഴയും പൊൻവെയിലും കൊള്ളാതെ തന്റെ കുടക്കീഴിലേക്കു ക്ഷണിക്കുന്ന കാമുകനിൽ ആർക്കും ഒരു ലക്ഷണക്കേടൊന്നും കാണാനാവില്ല.

"ആലിലത്തട്ടിലൊരായിരം പൂവുമായ്‌

ആരാധനയ്ക്കായ് വന്നവളേ....." (പല്ലവി) 

പരത്തുള്ളി രവീന്ദ്രന്റെ തൂലികയിൽ പിറന്ന ഗാനത്തിൽ, ആരാധനയ്ക്കായെത്തിയ കാമുകിയോട് ഒരു തുളസിക്കതിർ ആ മുടിയിൽ അണിയിക്കാനുള്ള ആഗ്രഹമാണ് കാമുകൻ പങ്കുവയ്ക്കുന്നത്. ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോഴായിരുന്നു ലജ്ജയിൽ മുങ്ങിയ മുഖം മങ്കൊമ്പ് കാണുന്നത് (അയലത്തെ സുന്ദരി). കണ്ടു എന്നതുമാത്രമല്ല, മല്ലികാർജ്ജുന ക്ഷേത്രത്തിലെ ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ അവളിൽ മല്ലീശരന്റെ പൂവമ്പ് കൊള്ളുകയും ചെയ്തു.

"പ്രഭാത ശീവേലി തൊഴുതുമടങ്ങുമ്പോള്‍

പ്രസാദം കരുതിയതാര്‍ക്കു വേണ്ടി..." (സത്രത്തിൽ ഒരു രാത്രി) 

യൂസഫലിയിലെ കാമുകന് സംശയം തീരുന്നേയില്ല. ആരാധനാപുണ്യം പോലെ മുമ്പിൽ പ്രത്യക്ഷപ്പെട്ടതാണ് അവൾ. അഷ്ടപദിക്കിടെ ആ മനം ഇടയ്ക്കയായി തുടിച്ചത് എന്തിനാണെന്നും പ്രദക്ഷിണ വഴിയിൽ ആ മനസ്സ് ആരെയാണു വലം വച്ചതെന്നുമോർത്ത് ഉത്സുകനായ കാമുകന് പക്ഷേ വല്ലാത്ത ഉത്കണ്ഠ തന്നെ! വടക്കുംനാഥന്റെ പ്രദക്ഷിണ വഴികളും ഇടറിവിണ്ട പാതകളുമൊക്കെ എന്നും ഹൃദയസംഗമത്തിന്റെ ശീവേലികൾ തൊഴുകയായിരുന്നുവെന്ന് (തൂവാനത്തുമ്പികൾ) ഹൃദയഗീതങ്ങളുടെ കവി ശ്രീകുമാരൻ തമ്പി. ആസ്വാദനം ഭൂതകാലത്തെയും കൂട്ടി കണ്ണുകളാലുള്ള ആ അർച്ചനകളുടെ പ്രസാദവും കൊതിച്ച് പ്രദക്ഷിണ വഴികളിൽ പിന്നെയും എത്ര കാത്തുനിന്നു! 

ബിച്ചു തിരുമലയിലെ കാമുക ഹൃദയത്തിന് അന്ന് ഭക്തി ഇത്തിരി കൂടുതലായിരുന്നു. പാവം, ശങ്കരധ്യാന പ്രകാരം ജപിച്ചു നടക്കവേയാണല്ലോ അവളെ കണ്ടത് (ഹൃദയാഞ്ജലി)! കയ്യിൽ പ്രസാദവും കണ്ണിൽ പ്രകാശവുമായി വന്ന ആ സുന്ദരി കാമുകന്റെ ജപം മുടക്കിയോ എന്തോ... എന്നാൽ ഷിബു ചക്രവർത്തിയിലെ കാമുകഭാവം ഉണരുന്നത് പൂജയ്ക്ക് പൂവുമായി ഈറൻ മേഘം പോയപ്പോളാണ് (ചിത്രം). പൂങ്കാറ്റ് സോപാനം പാടുന്ന ആ സന്ധ്യയിൽത്തന്നെ തന്റെ ഹൃദയവാടിയിലെ പൂ നുള്ളാനെത്തിയ പൂക്കാരിയെ കാണാനായതിൽ കേൾവിക്കാരനും ഒരു സന്തോഷമുണ്ട്. പൂവമ്പനമ്പലത്തിൽ പൂജയ്ക്കു പോകുമ്പോൾ പൊന്നും മിന്നും അണിയിക്കാമെന്നായിരുന്നു അവളെ പ്രലോഭിപ്പിച്ചത്. പക്ഷേ, അരികത്തണയുമ്പോൾ മുത്തം കൊണ്ട് കുറി ചാർത്തിക്കാൻ അവന് വല്ലാത്ത തിടുക്കമായിരുന്നു! 

"പൂർണ്ണേന്ദുമുഖിയോടമ്പലത്തിൽ വച്ച് പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു..." (കുരുക്ഷേത്ര) ക്ഷേത്രദർശനം കഴിഞ്ഞിറങ്ങിയ അതീവ സുന്ദരിയായ പെൺകൊടിയെ കണ്ട ഭാസ്കരൻ മാഷിലെ കാമുകനുണർന്നത് സ്വാഭാവികം. എന്തുചോദിച്ചു തുടങ്ങുമെന്നറിയാത്തതുകൊണ്ടാവണം പൂജിച്ച ചന്ദനം ചോദിക്കാനാണ് ആ നിഷ്കളങ്ക കാമുകന് അപ്പോൾ തോന്നിയത്. പക്ഷേ, ചന്ദനം കൊടുത്തില്ലെന്നു മാത്രമല്ല, മറുപടി പറയാൻപോലും കൂട്ടാക്കാത്ത ചാരുമുഖി ആൽത്തറ വിളക്കുകൾ കണ്ണടച്ച ആ സന്ധ്യയിൽ നാണത്താൽ വിവശയായി കാൽനഖം കൊണ്ട് കളംവരച്ച് നിന്നതേയുള്ളു!

അമ്പലപ്പുഴയിലെ ഉണ്ണിക്കണ്ണന്റെ മുമ്പിലാണ് കൃഷ്ണഭക്തനായ എം.ജി.രാധാകൃഷ്ണൻ കാമുകനാവുന്നത്. കൽവിളക്കുകൾ പാതി മിന്നിനിൽക്കുമ്പോൾ അരികത്തണയുന്ന കാമുകിയോട് പ്രണയപരവശനാവാതിരിക്കാൻ ആ കാമുകനാവുന്നില്ല. (അദ്വൈതം) തൃപ്രസാദവും മൗന ചുംബനങ്ങളുമൊക്കെ പങ്കുവയ്ക്കാനോടിയെത്തിയ കാമുകിയോടായിരുന്നു അതറിയാതെ പാവം കാമുകന്റെ ചോദ്യം - "എന്തു നൽകുവാൻ എന്നെ കാത്തുനിന്നതാണു നീ?"

കാവ്യകൽപനകൾക്ക് ഭംഗി തുളുമ്പുമ്പോൾ കാമുകിയായി മാറാനും ചിലപ്പോഴൊക്കെ കവിഭാവനകൾക്കാവുന്നു. ഏറ്റുമാനൂരമ്പലത്തിലെ എഴുന്നള്ളത്ത് ഭാസ്കരൻ മാഷിനെ ഒരു വിവശ കാമുകിയാക്കിയപ്പോൾ ആസ്വാദനവും ഏഴരപ്പൊന്നാനമേൽ എഴുന്നെള്ളിയത് ‘ഓപ്പോളി’ൽ മലയാളം കണ്ടു. മുമ്പിൽ ഏറ്റുമാനൂരപ്പന്റെ എഴുന്നള്ളത്തെങ്കിലും തന്നെ കാത്തുനിൽക്കുന്ന പൂവമ്പന്റെ പള്ളിനായാട്ടിലാണ് അവളുടെ മിഴികൾ തറഞ്ഞിരിക്കുന്നത്. പഞ്ചബാണവീണ മാത്രം കേട്ട കാതര ഏതോ കിനാവിലാണ്. 

"ലക്ഷാര്‍ച്ചന പൂജ നടന്നതറിഞ്ഞില്ല

പ്രേമ പുഷ്പാര്‍ച്ചനയുടെ തിരക്കുമൂലം..." പ്രേമപുഷ്പാർച്ചന അങ്ങനെയാണല്ലോ, സ്ഥലകാലബോധം പോലും നഷ്ടമാകുന്ന ഹൃദയാർച്ചനകൾക്കിടയിൽ ലക്ഷാർച്ചനകൾ മറക്കും, പാണ്ടിയും പഞ്ചാരിയും കേൾക്കില്ല.

"അമ്പലപ്പൊയ്കതൻ അരമതിലിൽ നീ

അമ്പെയ്യും കണ്ണുമായ് നിന്നിരുന്നു." ശ്രീകുമാരൻ തമ്പിയിലെ കാമുകിയാണ് അശ്വതി ഉത്സവത്തേരു കണ്ടു നിൽക്കെ തന്റെ കരളുകവർന്നവനെ കാണുന്നത് (ദിവ്യദർശനം). അനുരാഗ നൊമ്പരം ആദ്യമായറിഞ്ഞ അവൾ അന്ന് കരഞ്ഞുപോയത്രേ! കവിയുടെ കാമുകീഭാവത്തിന് പറഞ്ഞാൽ തീരുന്ന നിഷ്കളങ്കതയോ ശാലീനതയോ ആയിരുന്നില്ല. 

"ചുറ്റും പ്രദക്ഷിണ വീഥിയിൽ 

അങ്ങയെ ചുറ്റി നടന്നൊരെൻ മോഹം 

ഓരോ ദിവസവും പൂത്തു തളിർക്കുന്നു,

കോരിത്തരിക്കുന്നു ദേഹം". (ഓമനക്കുട്ടൻ) വയലാറിലെ കാമുകിയും പ്രണയചിന്തകളുടെ നനുത്ത വല്ലികളാൽ ആസകലം ചുറ്റപ്പെട്ടിരിക്കുകയാണ്. അമ്പലമുറ്റത്തെ ആലുവിളക്കിന്റെ നീല വെളിച്ചത്തിൽ ആദ്യമായി കണ്ട കാമുകനെയോർത്ത് ചെറിയ മോഹങ്ങളായിരുന്നില്ല ആ മനസ്സിൽ മുളപൊട്ടിയതും!

തിരുനടയിൽ തൊഴുതു നിൽക്കുന്ന പെൺസൗന്ദര്യത്തിന്റെ കാൽപനികഭാവത്തിന് കേൾവികളെ തരളമാക്കാൻ മറ്റെന്തിനേക്കാളും അനായാസം സാധിച്ചിരുന്നു. ഈ തത്വത്തിന്റെ മർമമറിഞ്ഞവർ മുഗ്ധഭാവനകളാൽ മെനഞ്ഞ ലാവണ്യത്തിന് എന്നും ഏഴഴകുമായിരുന്നു. 

"കർപ്പൂര ദീപത്തിൻ കാന്തിയിൽ

കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ...." (ദിവ്യദർശനം) ശ്രീകുമാരൻ തമ്പി സ്വയമൊരു കാമുകനാവുമ്പോൾ ആ വിചാരങ്ങളുടെ സുകൃതം നുകരാൻ കാത്തിരുന്നത് എത്ര യൗവനങ്ങൾ! ശ്രീകോവിലിൽ ദീപാരാധനയുടെ പുണ്യം മനം നിറയ്ക്കാനായുണ്ടെങ്കിലും ആ വിവശകാമുകന്റെ നെഞ്ചു തുടിച്ചത് പ്രണയിനിയുടെ മിഴിയിണകളിൽ തിളങ്ങിയ ദീപകാന്തിയെ തൊഴാനായിരുന്നു. പങ്കുവയ്ക്കപ്പെട്ട ഹൃദയങ്ങളുടെ പതിവുചര്യകൾക്ക് ഏതുകാലത്ത് ഒരു പരിണാമം ഉണ്ടാവാൻ!

".....ദേവികേ നീയൊരു കവിത,

തൃസന്ധ്യയെഴുതിയ കവിത." (പല്ലവി) ദേവീക്ഷേത്ര നടയിലെ ദീപാരാധനയ്ക്ക് ദീപങ്ങൾ തെളിയിക്കുന്ന സുന്ദരി പരത്തുള്ളിക്കു മാത്രമാണോ ഒരു കവിതയായി തെളിഞ്ഞത്? ആയിരവല്ലിയുടെ തിരുനടയിൽ ആയിരം ദീപങ്ങൾ മിഴിതുറന്ന അതീവ ഹൃദ്യമായൊരു കാഴ്ചയെ ഭരണിക്കാവ് ശിവകുമാറാണ് വരച്ചിട്ടത് (ആശീർവാദം). പ്രാകൃതിക ഭാവങ്ങളെ മാനുഷിക ഭാവങ്ങളോട് ചേർത്തുവയ്ക്കാൻ ആ കവിത്വത്തിന് അനായാസമായപ്പോൾ വരികളിൽ തുളുമ്പിയ പ്രണയത്തിന് വാക്കുകൾക്കുമപ്പുറത്തേക്ക് മിഴിവേറുന്നു. മഞ്ഞിൽ കുളിച്ച്, ഈറൻ മുടിയൊക്കെ അഴിച്ചിട്ട പ്രണയിനി ഒരു മഞ്ജുള പൗർണമിയായി തൊഴുതു നിൽക്കുമ്പോൾ കേൾവികൾക്കും ഒരു കുളിരുണ്ടാവുകയല്ലേ. അല്ലിമലർക്കാവിലെ തിരുനടയിൽ മല്ലികപ്പൂവമ്പൻ വച്ച മണിവിളക്കോ (കണ്ണപ്പനുണ്ണി) എന്ന് മാമംഗലം പൊന്നിയെ കണ്ട ഭാസ്കരൻ മാഷിലെ കാമുകൻ ചോദിച്ചതും മലയാളം മറന്നിട്ടില്ല.

അമ്പലമുറ്റത്തെ ആൽത്തറകൾക്ക് പ്രണയവുമായി അഭേദ്യമായ ഒരു ബന്ധം ഉണ്ടായിരുന്നുവോ... അമ്പലനടയിലെ അരയാൽ ചുവട്ടിൽ ആത്മസഖീ നീ വന്നു (സീമന്തിനി) എന്ന് ബിജു പൊന്നേത്ത് പറയുന്നതും "..... ആയിരം ദാഹം നമ്മിലുണര്‍ന്നു

രോമഹർഷത്താല്‍ കോരിത്തരിച്ചു."- എന്ന് പിന്നാലെ കുറിച്ചതും കേട്ട് കോരിത്തരിച്ചത് എത്രവട്ടം!

ഊർജപ്രദായകങ്ങളായ അരയാലിലകൾക്ക് പ്രണയത്തെ ഉണർത്താനും ആവുമോ - സംശയിക്കണം? അല്ലിമലർക്കാവിൽ പൂരം കാണാൻ പോയവർ ആൽമരച്ചോട്ടിലിരുന്നായിരുന്നു മാരിവിൽ ഗോപുര മാളിക തീർത്തത്. ആ മാളികയിൽ അവരെ ആടിപ്പാടി നടത്തിക്കാനും ഒഎൻവി അന്ന് മറന്നിരുന്നില്ല (മിഥുനം).

കാഴ്ചകൾ..... കാഴ്ചകളിങ്ങനെ തലമുറ ഭേദമില്ലാതെ കേൾവികളെ വട്ടം പുണർന്ന് പാടിപ്പരക്കുകയാണ്. ഇഷ്ടങ്ങളെ കുറിയണിയിച്ച വരിയഴകുകളിൽ പ്രണയം അഞ്ജലി കൂപ്പി നിൽക്കുന്നു. റേഡിയോയിൽ ഭാവഗായകന്റെ പ്രണയമധുരം പിന്നെയും ഒഴുകുന്നു- 

"ഉത്സവ കൊടിയേറ്റക്കേളി എന്റെ ഉല്ലാസ ദേവാലയത്തിൽ

ശിൽപങ്ങൾ പോലുമിന്നാടും നിന്റെ സ്വപ്നത്തിൻ കൂത്തമ്പലത്തിൽ ......"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com