ADVERTISEMENT

നാട്ടിലെ ഏറ്റവും സുന്ദരിയും ശാലീനയുമായ പെണ്ണിനെ വളച്ചെടുക്കുക, മതിമറന്നു പ്രേമിക്കുക, പിന്നാലെ നടന്നു യുഗ്മഗാനം പാടുക, അവളെ ശല്യപ്പെടുത്തുന്ന ലോക്കൽ റൗഡിയെ പിടികൂടി മർദിക്കുക, ഇടയ്ക്കു സമയം കിട്ടുമ്പോൾ അവളുടെ കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കുക.

Read Also: അന്ന് തമ്പി പറഞ്ഞു, ‘ആ പാട്ട് എന്റെ പേരിൽ പറയരുത്. അതിലെ ഒരു വാക്കുപോലും എന്റേതല്ല’!...

ഇതൊക്കെയായിരുന്നു ഒരു കാലത്ത് നമ്മുടെ സിനിമയിലെ സിഐഡിമാരുടെ മുഖ്യ ദൗത്യം. തലനാരിഴ കീറിയുള്ള കുറ്റാന്വേഷണത്തിനിടയിൽ  നാട്ടിലെമ്പാടും അലഞ്ഞുനടന്നു പ്രേമിക്കാൻ എങ്ങനെ സമയം കിട്ടുന്നു എന്ന് ചോദിച്ചാൽ കമുകറ പുരുഷോത്തമന്റെ ശബ്ദത്തിൽ "കണ്ണൂർ ഡീലക്സി"ലെ  സിഐഡി പാടും: "മറക്കാൻ കഴിയുമോ പ്രേമം മനസ്സിൽ വരയ്ക്കും വർണ്ണചിത്രങ്ങൾ  മായ്ക്കാൻ കഴിയുമോ?"

സത്യം. ഇത്രയും റൊമാന്റിക് ആയ സിഐഡിമാരെ മറ്റേതു നാട്ടിൽ കാണാൻ കിട്ടും? പ്രേംനസീറിനെ പോലെ സുന്ദരന്മാർ; നിമിഷകവികൾ; യേശുദാസിന്റെയും ജയചന്ദ്രന്റെയും സ്വരത്തിൽ പാടുന്ന ഗന്ധർവന്മാർ. മുഷ്ടിയുദ്ധത്തിലും ആയോധനകലകളിലും പ്രവീണർ. സർവോപരി പ്രണയകലാവല്ലഭന്മാർ. തമാശക്കാർ.

മറ്റൊരു പൊതു ഘടകം കൂടിയുണ്ട് ഈ കാല്പനിക ജെയിംസ് ബോണ്ടുമാർക്ക്: പാടുന്നതേറെയും ശ്രീകുമാരൻ തമ്പിയുടെ ക്ലാസ്സിക് ഗാനങ്ങൾ.   സംഗീതം എം.കെ.അർജ്ജുനന്റെയോ ദക്ഷിണാമൂർത്തിയുടേയോ ദേവരാജന്റെയോ എം.എസ്.വിശ്വനാഥന്റെയോ ആർ.കെ.ശേഖറിന്റെയോ ആകട്ടെ, വിഷയം പ്രണയമോ, വിരഹമോ, വിഷാദമോ, ഭക്തിയോ, തത്വചിന്തയോ എന്തുമാകട്ടെ, രചന തമ്പിയുടേതു തന്നെ. വൈവിധ്യമാർന്ന ഭാവങ്ങൾ ഉൾക്കൊള്ളുന്ന മനോഹര ഗാനങ്ങൾ.

ശ്രീകുമാരൻ തമ്പി സാറിന്റെ ഭാഗ്യമെന്നോ നിർഭാഗ്യമെന്നോ പറയാം. വിശ്രുത സാഹിത്യ രചനകളുടെയും വടക്കൻപാട്ടുകളുടേയുമൊക്കെ  ചലച്ചിത്രഭാഷ്യങ്ങൾക്ക് പാട്ടെഴുതാൻ മഞ്ഞിലാസിനെയും ഉദയായെയുംപോലുള്ള വൻകിട ബാനറുകൾ വയലാറിനെ തേടിപ്പോയപ്പോൾ റൊമാന്റിക് കോമഡികൾക്കും കുറ്റാന്വേഷണ ചിത്രങ്ങൾക്കുമാണ് തമ്പി അക്കാലത്ത് അധികവും പാട്ടെഴുതിയത്. വേണു, ശശികുമാർ, എ.ബി.രാജ്, മല്ലികാർജുന റാവു തുടങ്ങിയ സംവിധായകരുടെ സൃഷ്ടികൾ. കലാമൂല്യം പ്രതീക്ഷിച്ചുകൂടാത്ത ഈ പടങ്ങളിൽ പാട്ടുകൾ മാത്രം ഉന്നത നിലവാരം പുലർത്തി; ജനം അവ ഏറ്റുപാടി. ആ പടങ്ങളിൽ പലതും നാമിന്ന് ഓർക്കുന്നത് പോലും തമ്പിയുടെ കാവ്യഭംഗിയാർന്ന പാട്ടുകളിലൂടെയാകും. 

ജന്മനാ കാമുകരും കവികളുമാണ് അക്കാലത്തെ മിക്ക സിഐഡിമാരും. അതുകൊണ്ടാണ് തിരക്കുപിടിച്ച കുറ്റാന്വേഷണത്തിനിടക്കും "നിൻ മണിയറയിലെ നിർമലശയ്യയിലെ നീലനീരാളമായി മാറാൻ" സിഐഡി നസീർ മോഹിക്കുന്നത്. മാത്രമല്ല, പ്രണയിനിയുടെ നീരാട്ടുകടവിൽ  ഇന്ദീവരങ്ങളായി വിടരാനും കൊതിക്കുന്നു കുസൃതിക്കാരനായ ആ സിഐഡി. "ടാക്സി കാറി"ലെ സിഐഡിയാകട്ടെ, വിജയശ്രീയ്ക്ക് മുന്നിൽ  പ്രണയവിവശനും നിരായുധനുമാകുന്നു: "പൂവായ് ഓമന വിടരാമോ, പുൽകാം ഞാനൊരു ജലകണമായ്, പുഴയായ് ഓമന ഒഴുകമോ പുണരാം ഞാനൊരു കുളിർകാറ്റായ്" (താമരപ്പൂ നാണിച്ചു നിന്റെ തങ്കവിഗ്രഹം മോഹിച്ചു). ബ്രഹ്മാനന്ദന്റെ ശബ്ദത്തിൽ അനശ്വരമായ ഗാനം. 

Read Also: എന്നിൽ അസാധാരണത്വം കണ്ടവർ എന്നെ ഭയപ്പെട്ടു, തിരസ്കാരങ്ങളേക്കാൾ അനുഭവിച്ചത് അവഗണന: ശ്രീകുമാരൻ തമ്പി


ശ്രീകുമാരൻ തമ്പി ∙ചിത്രം മനോരമ
ശ്രീകുമാരൻ തമ്പി ∙ചിത്രം മനോരമ

"ലങ്കാദഹന"ത്തിലെ സിഐഡി അല്പം വ്യത്യസ്തനാണ്. ദാർശനികന്റെ കണ്ണുകളിലൂടെ സമൂഹത്തെ നോക്കിക്കാണുന്നു അദ്ദേഹം. മഹത്തായ ഒരാശയം കഥാരൂപത്തിൽ സംഗീതാത്മകമായി അവതരിപ്പിക്കുന്നുമുണ്ട് ആ സിഐഡി: "ഈശ്വരനൊരിക്കൽ വിരുന്നിനു പോയി  രാജകൊട്ടാരത്തിൽ വിളിക്കാതെ, കന്മതിൽ ഗോപുര വാതിലിനരികിൽ കരുണാമയനവാൻ കാത്തുനിന്നു..." പാട്ടു പഠിപ്പിക്കുന്ന അപ്പുണ്ണിമാഷായി വേഷം മാറി വരുന്ന സിഐഡി, കൊള്ളസങ്കേതത്തിലിരുന്ന് "സ്വർഗനന്ദിനി സ്വപ്നവിഹാരിണി" (ശ്രീകുമാരൻ തമ്പി -- എംഎസ്‌വി)  എന്ന മുഴുനീള ശാസ്ത്രീയ ഗാനം സ്വരങ്ങളുടെ അകമ്പടിയോടെ പാടിക്കേൾക്കുമ്പോൾ കുറ്റാന്വേഷണത്തേക്കാൾ  അദ്ദേഹത്തിന് ഇണങ്ങുക കച്ചേരിവേദി തന്നെ എന്ന് തോന്നിപ്പോകും നമുക്ക്; തോക്കിനേക്കാൾ തംബുരുവും. 

കേരളത്തിന്റെ മഹത്തായ കലാസാംസ്‌കാരിക പാരമ്പര്യം  ഉൾക്കൊള്ളുന്നയാളാണ് "ഡേഞ്ചർ ബിസ്കറ്റി"ലെ സിഐഡി. പ്രശസ്തരായ കഥകളി കലാകാരന്മാരെ കൂടി ഉത്തരാസ്വയംവരം എന്ന പാട്ടിൽ പരാമർശിക്കുന്നു അദ്ദേഹം. "കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്നളയായ് ഹരിപ്പാട്ട് രാമകൃഷ്ണൻ വലലനായി, ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു വാരണാസി തൻ ചെണ്ട ഉണർന്നുയർന്നൂ." കഥകളിഭ്രാന്തനാകാമല്ലോ ഏതു സിഐഡിക്കും.

"പ്രേതങ്ങളുടെ താഴ്‌വര"യിൽ പ്രേംനസീറല്ല, രാഘവനാണ് സിഐഡി. എങ്കിലും പാട്ടുകളുടെ കാവ്യഭംഗിക്ക് കുറവൊന്നുമില്ല. ഗ്രാമ്യവിശുദ്ധിയുടെ ഇളനീർമധുരമുള്ള പാട്ടുകളോടാണ് സിഐഡി ആനന്ദിന് പ്രിയം. സൗന്ദര്യവർണ്ണനയിൽ പോലും കടന്നുവരിക പ്രകൃതിയുടെ ഗ്രാമ്യഭാവം: "മലയാളഭാഷ തൻ മാദകഭംഗി നിൻ മലർമന്ദഹാസമായ് വിരിയുന്നു, കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലി നിൻ പുളിയിളക്കര മുണ്ടിൽ തെളിയുന്നു." ഭാഷയുടെ മാത്രമല്ല കവിതയുടേയും ആരാധകനാണ് "മന്ത്രകോടി"യിലെ സി ഐ ഡി വേണു. "മലരമ്പനെഴുതിയ മലയാള കവിതേ, മാലേയ കുളിർ താവും മായാശിൽപ്പമേ, കവിതേ കവിതേ കന്യകേ..." എന്നാണല്ലോ  ജയചന്ദ്രന്റെ കാൽപ്പനിക ശബ്ദത്തിൽ അദ്ദേഹം പാടുന്നത്. 

"അജ്ഞാതവാസ"ത്തിലെ സിഐഡി ആധുനികനാണ്. അന്നത്തെ "ന്യൂജൻ" കാമുകസങ്കല്പങ്ങളോട് ഇണങ്ങിച്ചേർന്നു നിന്ന സിഐഡി. അതുകൊണ്ടുതന്നെ ഹിപ്പിയുടെ വേഷഭൂഷാദികളണിഞ്ഞു നൃത്തം ചെയ്തുകൊണ്ട് താളക്കൊഴുപ്പാർന്ന ഒരു പാട്ട് പാടിത്തകർക്കുന്നു അദ്ദേഹം: "മുത്തു കിലുങ്ങീ മണിമുത്തു കിലുങ്ങീ, മുന്തിരിത്തേൻകുടം തുളുമ്പീ എൻ ചിന്തയിൽ കവിതകൾ വിളമ്പീ.." അന്നത്തെ ക്യാംപസുകൾ ഏറ്റെടുത്ത വരികൾ: "ഓമനയൊരുവട്ടം പുഞ്ചിരിച്ചാല്‍ ഒരുനൂറിതളുള്ള പൂവിരിയും, ഓരോ ഇതളും വസന്തമാകും ഓരോ വസന്തവും കഥപറയും, കഥപറയും പ്രേമകഥപറയും..." പാട്ടിലൂടെ സ്വയം മറന്നൊഴുകുകയാണ് ജയചന്ദ്രൻ. 

തീർന്നില്ല, കാവ്യഭംഗിയാർന്ന പദങ്ങളും ഇമേജറികളും കൊണ്ട് സമൃദ്ധമാണ് "പഞ്ചവടി"യിലേയും "പഞ്ചാമൃത"ത്തിലേയും "പട്ടാഭിഷേക"ത്തിലേയുമൊക്കെ സിഐഡി പാട്ടുകൾ. ശ്രീകുമാരൻ തമ്പിയുമായി അർജ്ജുനനും ദേവരാജനും ശേഖറുമൊക്കെ ചേരുമ്പോഴത്തെ മാജിക് ഈ പാട്ടുകളിലും തൊട്ടറിയുന്നു നാം: പൂവണിപ്പൊന്നും ചിങ്ങം വിരുന്നു വന്നു പൂമകളേ നിന്നോർമകൾ പൂത്തുലഞ്ഞു കാറ്റിലാടും തെങ്ങോലകൾ കളി പറഞ്ഞു കളി വഞ്ചിപ്പാട്ടുകളെൻ ചുണ്ടിൽ വിരിഞ്ഞു (പഞ്ചവടി;  അർജ്ജുനൻ-യേശുദാസ്) ആവണിപ്പൊൻപുലരി  ആനന്ദനീഹാര രത്നബിന്ദുക്കളാൽ ആലിംഗനം ചെയ്ത പൂവേ, അരുണന്റെ രശ്മികൾ നിന്നെ തലോടുമ്പോൾ ആലസ്യമെന്തിനായി (പഞ്ചതന്ത്രം; ദേവരാജൻ-യേശുദാസ്), താരകേശ്വരി നീ തങ്കവിഗ്രഹം നീ എന്റെ മനസ്സാം താമരമലരിൻ പുഞ്ചിരിയായ മഹാലക്ഷ്മി നീ (പട്ടാഭിഷേകം; ആർ.കെ.ശേഖർ-യേശുദാസ്, വസന്ത). 

ശ്രീകുമാരൻ തമ്പി. ചിത്രം: മനോരമ
ശ്രീകുമാരൻ തമ്പി. ചിത്രം: മനോരമ

ഇടയ്ക്കൊരിക്കൽ സിഐഡി ഗായകനായ പ്രേംനസീറിനെ തന്നെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ പാട്ടിൽ അവതരിപ്പിച്ചു ശ്രീകുമാരൻ തമ്പി. "പദ്‌മവ്യൂഹ"ത്തിലെ" പഞ്ചവടിയിലെ വിജയശ്രീയോ" എന്ന പാട്ടിന്റെ ചരണം ഇങ്ങനെ: "ഇമകളടഞ്ഞപ്പോള്‍ കണ്ണൂര്‍ ഡീലക്സിലെ കനവുകളെന്‍ കണ്ണില്‍ തെളിഞ്ഞു, ഞാനിന്നു പ്രേംനസീറായ്, സിഐഡി ഗായകനായി, തൈപ്പൂയക്കാവടിയാട്ടം തങ്കമയില്‍പ്പീലിയാട്ടം മാരമഹോത്സവത്തിന്‍ തേരോട്ടം.."

അദ്ഭുതം തോന്നാം. മലയാളത്തിലെ എക്കാലത്തെയും മികച്ച, കാലത്തിനപ്പുറത്തേക്ക് വളർന്ന ഗാനങ്ങൾ പലതും നാം കേട്ടത് സിഐഡി പടങ്ങളിലാണ്. മറക്കാനാവാത്ത ഒരു കാലം മുഴുവൻ തുടിച്ചു നിൽക്കുന്നു ആ പാട്ടുകളിൽ. പണ്ടൊക്കെ സിഐഡി പടങ്ങളിൽ പാട്ടുകൾ വന്നാൽ അരിശമായിരുന്നു; സ്റ്റണ്ടും കോമഡിയുമൊക്കെയാണല്ലോ കുട്ടിക്കാലത്തെ ഹരങ്ങൾ. ഇടക്ക് രസംകൊല്ലികളായി പാട്ടുകൾ കയറിവരുമ്പോൾ രോഷം തോന്നുന്നത് സ്വാഭാവികം. എന്നാൽ അതേ സിനിമകൾ ഇന്നു കാണുമ്പോൾ പാട്ടുരംഗങ്ങൾ കാണാനാണ് തിടുക്കം. മറ്റെല്ലാം അസഹനീയം. 

"ധനുമാസത്തിൻ ശിശിരക്കുളിരിൽ തളിരുകൾ മുട്ടിയുരുമ്മുമ്പോൾ, മധുരമനോഹര മാധവ ലഹരിയിൽ മുഴുകാൻ ലതികകൾ വെമ്പുമ്പോൾ, തളിരണിയട്ടേ നിൻ ഭാവനകൾ മലരണിയട്ടേ നിൻ വനികൾ" എന്നു പാടുന്ന ഒരു കാമുകകവിയെ ഇനിയെന്നെങ്കിലും സിഐഡി വേഷത്തിൽ വെള്ളിത്തിരയിൽ കണ്ടുമുട്ടാൻ ഭാഗ്യമുണ്ടാകുമോ നമുക്ക്?

English Summary:

Ravi Menon opens up about Sreekumaran Thampi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com