ADVERTISEMENT

കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണയ്ക്കെതിരെ ചില ഗായകർ‌ നടത്തുന്ന നീക്കത്തെ വിമർശിച്ച് മദ്രാസ് മ്യൂസിക് അക്കാദമി. അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം കൃഷ്ണയ്ക്ക് നൽകുമെന്നു പ്രഖ്യാപിച്ചതിനെ തുടർന്നാണ്, സാമൂഹിക പരിഷ്കർത്താവ് പെരിയാർ ഇ.വി.രാമസ്വാമിയുടെ ആശയങ്ങളെ പിന്തുണയ്ക്കുന്ന കൃഷ്ണയ്ക്കെതിരെ ചില ഗായകർ രംഗത്തെത്തിയത്. കൃഷ്ണയുടെ നിലപാടുകൾ ബ്രാഹ്മണ വിരുദ്ധമാണെന്നും കർണാടക സംഗീതത്തിന്റെ പരിശുദ്ധിയും ആഭിജാത്യവും ഇല്ലാതാക്കാൻ അദ്ദേഹം ശ്രമിച്ചെന്നുമാണ് ഗായകരായ രഞ്ജിനി, ഗായത്രി സഹോദരിമാർ ആരോപിച്ചത്. തുടർന്ന് അക്കാദമിയുടെ പരിപാടികളിൽനിന്നു പിന്മാറുകയാണെന്ന് തൃശൂർ ബ്രദേഴ്സ്, ദുഷ്യന്ത് ശ്രീധർ, വിശാഖാ ഹരി തുടങ്ങിയ ഗായകരും അറിയിച്ചിരുന്നു.

അതേസമയം, കൃഷ്ണയ്ക്കെതിരെ ഗായകരായ രഞ്ജിനി, ഗായത്രി സഹോദരിമാർ ഉന്നയിച്ച ആരോപണങ്ങൾ മദ്രാസ് മ്യൂസിക് അക്കാദമി തള്ളി. പരാതി അറിയിച്ച് തനിക്കയച്ച കത്തിന്റെ മറുപടിക്കു കാത്തു നിൽക്കാതെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവരുടെ ഉദ്ദേശ്യശുദ്ധി ശരിയല്ലെന്ന് പ്രസിഡന്റ് എൻ.മുരളി പറഞ്ഞു. ഗായികമാർ ഉപയോഗിച്ച ‘ദുഷിച്ച’ വാക്കുകളിൽ നടുക്കം പ്രകടിപ്പിച്ച അദ്ദേഹം, ഇഷ്ടമില്ലാത്ത ആൾക്ക് പുരസ്കാരം ലഭിച്ചതിലുള്ള അസഹിഷ്ണുതയാണ് വ്യക്തമാകുന്നതെന്നും പറഞ്ഞു.

അത‌േസമയം, ഗായിക ചിന്മയി ശ്രീപദ, ഡിഎംകെ നേതാവ് കനിമൊഴി തുടങ്ങിയവർ കൃഷ്ണയ്ക്കു പിന്തുണയറിയിച്ചിട്ടുണ്ട്. കൃഷ്ണയ്ക്കു പുരസ്കാരം നൽകുന്നതിനെതിരെ കാട്ടുന്ന ആവേശം കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുമ്പോൾ കാണിക്കാത്തത് എന്തുകൊണ്ടാണെന്നു ചിന്മയി ശ്രീപദ ചോദിച്ചു.

കൃഷ്ണയെ എതിർത്ത സംഗീതജ്ഞര്‍ക്ക് ബിജെപി പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൃഷ്ണയ്ക്കു പുരസ്‌കാരം നല്‍കിയത് മ്യൂസിക് അക്കാദമിയുടെ പവിത്രത തകര്‍ക്കാനുള്ള ശ്രമമാണെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈ പറഞ്ഞു. ‘കര്‍ണാടക സംഗീതത്തില്‍ വെറുപ്പിനും വിഭജനത്തിനും ഇടംനല്‍കാന്‍ അനുവദിക്കില്ല. അക്കാദമിയുടെ ഡിസംബറില്‍ നടക്കാനിരിക്കുന്ന വാര്‍ഷിക സംഗീതോത്സവം ബഹിഷ്‌കരിക്കുമെന്നറിയിച്ച സംഗീതജ്ഞരെ പൂർണമായും പിന്തുണയ്ക്കുന്നു’–അണ്ണാമലൈ വ്യക്തമാക്കി.

English Summary:

Music academy and Chinmayi support musician TM Krishna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com