ADVERTISEMENT

ഗായകൻ നിക് ജൊനാസിനെയും നടി പ്രിയങ്ക ചോപ്രയെയും കുറിച്ച് വാചാലയായി നടിയും മോഡലുമായ മന്നാര ചോപ്ര. തന്റെ പിറന്നാൾ ആഘോഷമാക്കിയതിന് കുടുംബത്തോടു നന്ദി പറയുന്നതിനൊപ്പമാണ് നിക്കിന്റെയും പ്രിയങ്കയുടെയും പേരുകൾ നടി പ്രത്യേകം പരാമർശിച്ചത്. നിക്കിനെ അളിയന്‍ എന്നർഥം വരുന്ന ‘ജീജു’ എന്നാണ് മന്നാര അഭിസംബോധന ചെയ്തത്. നിക്കിന്റെയും പ്രിയങ്കയുടെയും സാന്നിധ്യം തന്റെ പിറന്നാൾ വളരെ സ്പെഷൽ ആക്കിയെന്നും ഇരുവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണെന്നും മന്നാര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പ്രിയങ്ക ചോപ്രയുടെ അടുത്ത ബന്ധുവാണ് മന്നാര. 

മാർച്ച് 29നായിരുന്നു മന്നാര ചോപ്രയുടെ 33 ം ജന്മദിനം. ഹോളി ആഘോഷത്തിനു വേണ്ടി ഇന്ത്യയിലെത്തിയ നിക്കും പ്രിയങ്കയും മന്നാരയുടെ പിറന്നാളാഘോഷത്തിലും സജീവസാന്നിധ്യമായിരുന്നു. നിശാവിരുന്നിൽ പങ്കെടുക്കാനെത്തിയ ഇരുവരുടെയും ചിത്രങ്ങൾ നേരത്തേ തന്നെ ഫാൻ പേജുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ, കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ കോർത്തിണക്കി മന്നാര പങ്കുവച്ച വിഡിയോയിലും നിറസാന്നിധ്യമായി താരദമ്പതികളെ കാണാം. 

പ്രിയങ്ക ചോപ്രയുമായുള്ള വിവാഹം കഴിഞ്ഞതോടെയാണ് നിക് ജൊനാസ് ഇന്ത്യയിലെ പതിവു സന്ദർശകനായത്. കുടുംബാഘോഷങ്ങളിൽ പങ്കെടുക്കാൻ നിക്കും പ്രിയങ്കയും എല്ലായ്പ്പോഴും ഒരുമിച്ചെത്താറുണ്ട്. നിക്കിനെ വിദേശിയായി കാണുന്നില്ലെന്നും കുടുംബത്തിലെ അംഗത്തെപ്പോലെയാണെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു. അടുത്തിടെ നിക്കും പ്രിയങ്കയും മകൾ മാൾട്ടി മേരിക്കുമൊപ്പം അയോധ്യ രാമക്ഷേത്രം സന്ദർശിച്ചതു വലിയ വാർത്തയായിരുന്നു. 

2018 ഡിസംബർ ഒന്നിനാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും വിവാഹിതരായത്. മൂന്നു ദിവസം നീണ്ട, രാജകീയ പ്രൗഢി നിറയുന്ന ആഘോഷങ്ങളോടെയായിരുന്നു ഇന്ത്യൻ പാരമ്പര്യമനുസരിച്ചുള്ള വിവാഹം. പിന്നീട് നിക്കിന്റെ രാജ്യമായ അമേരിക്കയിൽ വച്ചും ചടങ്ങുകൾ നടത്തി. 2022 ജനുവരി 22ന് നിക്കിനും പ്രിയങ്കയ്ക്കും പെൺകു‍ഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മാൾട്ടിക്കും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറെയുണ്ട്.

English Summary:

Mannara Chopra expresses gratitude to Priyanka Chopra and Nick Jonas at birthday party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com