ADVERTISEMENT

കൊച്ചി ∙ ഓഹരി വിപണിയിലെ ദീപാവലി മുഹൂർത്ത വ്യാപാരം തിരി കൊളുത്തിയതു വലിയ പ്രതീക്ഷകൾക്ക്. ഓഹരി വില സൂചികകളിൽ 0.5% ഉയർച്ച നേടിയ ശുഭദിനത്തിൽ നിക്ഷേപകരുടെ ആസ്തി മൂല്യത്തിലുണ്ടായ വർധന 1.93 ലക്ഷം കോടി രൂപ. ‘കാഷ് മാർക്കറ്റ്’ വിറ്റുവരവു മുൻ വർഷത്തെ മുഹൂർത്ത വ്യാപാര ദിവസത്തെക്കാൾ 21% വർധിച്ചു 11,535 കോടി രൂപയിലേക്കെത്തിയതിനും വിപണി സാക്ഷ്യം വഹിച്ചു. ഡീസൽ, പെട്രോൾ എന്നിവയുടെ എക്സൈസ് തീരുവ കുറച്ച കേന്ദ്ര സർക്കാർ നടപടി പകർന്ന ആവേശത്തിലാണു വ്യാപാരം ആരംഭിച്ചത്. കേന്ദ്ര നടപടി പണപ്പെരുപ്പ നിയന്ത്രണത്തിനു സഹായകമാകുമെന്ന വിശ്വാസമാണു വിപണിക്കുള്ളത്. 

കോർപറേറ്റ് മേഖലയിൽനിന്നു പുറത്തുവരുന്ന കണക്കുകൾ നിക്ഷേപകർക്കു നൽകുന്ന പ്രതീക്ഷകളുടെ പ്രതിഫലനവും വിപണിയിൽ പ്രകടമായിരുന്നു.  ഹിന്ദു കലണ്ടർ പ്രകാരമുള്ള സംവത് 2078 വർഷത്തിന്റെ ആദ്യ ദിനത്തിൽ ലക്ഷ്മിപൂജയ്ക്കു ശേഷം അരങ്ങേറിയ ഒരു മണിക്കൂർ മാത്രമുള്ള മുഹൂർത്ത വ്യാപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 295.70 പോയിന്റ് ഉയർന്ന് 60,067.62 ൽ എത്തി. നിഫ്റ്റി 87.60 പോയിന്റ് ഉയർന്നു. അവസാന നിരക്ക് 17,916.80 പോയിന്റ്. ആദ്യ ദിന വ്യാപാരത്തിലെ നേട്ടം വർഷാവസാനം വരെ ആവർത്തിക്കുമെന്നാണു വിശ്വാസം. സംവത് 2077 ൽ സെൻസെക്സിൽ 37 ശതമാനവും നിഫ്റ്റിയിൽ 39.6 ശതമാനവും ഉയർച്ച നേടുകയുണ്ടായി. 

അടുത്ത ദീപാവലി എത്തുമ്പോഴേക്കു വിപണി 20 – 30 ശതമാനമെങ്കിലും ഉയർച്ച നേടുമെന്നാണു പ്രവചനങ്ങൾ. ദീപാവലിയും ദീപാവലി ബലിപ്രതിപദയും പ്രമാണിച്ചുള്ള അവധി വാരാന്ത്യത്തോടു ചേർന്നുവന്നതിനാൽ വിപണിയിൽ തിങ്കളാഴ്ച മാത്രമേ വ്യാപാരം പുനരാരംഭിക്കുകയുള്ളൂ. മൾട്ടി കമോഡിറ്റി എക്സ്ചേഞ്ച് (എംസിഎക്സ്), നാഷനൽ കമോഡിറ്റീസ് ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (എൻസിഡെക്സ്) എന്നീ ഉൽപന്ന വിപണികളിലും ദീപാവലിയോടനുബന്ധിച്ചു മുഹൂർത്ത വ്യാപാരമുണ്ടായിരുന്നു. വെളിച്ചെണ്ണയുടെ മുഹൂർത്ത വ്യാപാരത്തിനു കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ വേദിയൊരുക്കുകയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com