കേരളത്തിന്റെ ഭക്ഷ്യവസ്തു കയറ്റുമതി കുതിക്കുന്നു
Mail This Article
കൊച്ചി ∙ ഈ വർഷം ആദ്യ 3 മാസത്തിനിടെ കേരളത്തിലെ 4 വിമാനത്താവളങ്ങൾ മുഖേന കയറ്റി അയച്ചതു മത്സ്യവും പച്ചക്കറികളും പഴവർഗങ്ങളും മുട്ടയും ഉൾപ്പെടെ 13949.75 ടൺ ഭക്ഷ്യ ഉൽപന്നങ്ങൾ. ജനുവരിയിൽ 4392.38 ടണ്ണും ഫെബ്രുവരിയിൽ 4291.86 ടണ്ണും കയറ്റുമതി ചെയ്തപ്പോൾ മാർച്ചിൽ വിമാനം കയറിയത് 5265.50 ടൺ. കോവിഡ് ദുരിത കാലത്തിനു ശേഷം കേരളത്തിൽ നിന്നു സംസ്കരിക്കാത്ത ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതിയിൽ ഘട്ടം ഘട്ടമായ വർധന പ്രകടമാണ്.
കയറ്റുമതിയുടെ കണക്കിൽ മുന്നിൽ കൊച്ചി രാജ്യാന്തര വിമാനത്താവളമാണ്. ആകെ 5807.947 ടൺ. തിരുവനന്തപുരം – 3520.11, കോഴിക്കോട് – 3645.88, കണ്ണൂർ – 975.80 ടൺ എന്നിങ്ങനെയാണു മറ്റു വിമാനത്താവളങ്ങളുടെ പച്ചക്കറി, പഴവർഗ കയറ്റുമതി സംഭാവന. പ്രധാനമായും കൊച്ചി വഴിയാണു മത്സ്യ – മുട്ട കയറ്റുമതി. ഗൾഫ് രാജ്യങ്ങളാണു പ്രധാന വിപണിയെങ്കിലും ദുബായിൽ എത്തിച്ച ശേഷം യുകെ, അയർലൻഡ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കും അയയ്ക്കാറുണ്ട്. ഗുണനിലവാര പരിശോധനാ ലാബുകളും കേടു കൂടാതെ സൂക്ഷിക്കാൻ ആവശ്യമായ കോൾഡ് സ്റ്റോറേജുകളും ഇല്ലാത്തതാണു കയറ്റുമതി വ്യവസായികൾ നേരിടുന്ന വലിയ പ്രതിസന്ധി.
എൻഎബിഎൽ (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലാബ്സ്) അംഗീകാരമുള്ള ലാബുകളുടെ സേവനത്തിനായി ചെന്നൈ അല്ലെങ്കിൽ ബെംഗളൂരുവിനെ ആശ്രയിക്കണം. പരിശോധനാ ഫലം വരുമ്പോഴേക്കും ഇവിടെ പച്ചക്കറിയും മറ്റും ചീഞ്ഞു തുടങ്ങും. എക്സ്പോർട് ഇൻസ്പെക്‌ഷൻ ഏജൻസി (ഇഐഎ) സൗകര്യം കേരളത്തിൽ ആരംഭിക്കണമെന്നാണു കയറ്റുമതി സമൂഹം ആവശ്യപ്പെടുന്നത്. വിമാനത്താവളങ്ങളിലും പരിസരത്തും വിപുലമായ സൗകര്യങ്ങളുള്ള കോൾഡ് സ്റ്റോറേജുകൾ ഇല്ലാത്തതാണു മറ്റൊരു തിരിച്ചടി.