ADVERTISEMENT

ലോകത്തെ മുൻനിര രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ കൊരട്ടിയുടെയും പാലക്കാടിന്റെയും പങ്കെന്താണ്? അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, വിവിധ യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ തുടങ്ങി 18 രാജ്യങ്ങളിലേക്ക് മെഡിസിനൽ സപ്ലിമെന്റ്സ് കയറ്റുമതി നടത്തുന്ന മോളിക്യൂൾസ് എന്ന ബയോടെക്നോളജി കമ്പനിയുടെ ആസ്ഥാനം തൃശൂർ, കൊരട്ടിയിലെ കിൻഫ്രയിലാണ്.വാർഷിക വരുമാനം മൂന്നാം വർഷത്തിൽ 20കോടി പിന്നിട്ടു. ഈ വർഷം ലക്ഷ്യം 100 കോടി വിറ്റുവരവ്. അൻപതിലേറെ യുവാക്കൾക്ക് ജോലി നൽകി. ഈ വർഷം 30 പേർക്കു കൂടി തൊഴിൽ നൽകും.

ബെംഗളൂരു വഴി കേരളത്തിലേക്ക്

2020ൽ തൃശൂർ അന്നനാട് സ്വദേശി ശ്രീരാജ് ഗോപി, സഹോദരൻ ശ്രീരാഗ് ഗോപി, സുഹൃത്തുക്കളായ ഉണ്ണി കീരിക്കാട്ട് , രാജീവ് മേനോൻ എന്നിവർ ചേർന്ന് 2020ൽ ബെംഗളൂരുവിലാണ് മോളിക്യൂൾസ് തുടങ്ങിയത്. ഓർഗാനിക് കെമിസ്ട്രി, നാനോ ഡ്രഗ് ഡെലിവറി നാനോ ടെക്നോളജി എന്നിവയിൽ 3 ഡോക്ടറേറ്റ് നേടിയിട്ടുണ്ട് ശ്രീരാജ്. ശ്രീരാഗിനും നാനോ ടെക്‌നോളജിയിൽ ഡോക്ടറേറ്റുണ്ട്. ഇവർക്കൊപ്പം മാർക്കറ്റിങ്ങിൽ വൈദഗ്ധ്യമുള്ള ഉണ്ണിയും, ഓപ്പറേഷൻസിൽ രാജ്യാന്തര പരിചയമുള്ള രാജീവും ചേർന്നാണു സംരംഭം തുടങ്ങിയത്.പിന്നീട്, കിൻഫ്രയിൽ കമ്പനിയുടെ ഗവേഷണ വിഭാഗം ആരംഭിച്ചു. പാലക്കാട് മെഗാഫുഡ് പാർക്കിൽ ഇപ്പോൾ ഒരേക്കർ സ്ഥലം ഏറ്റെടുത്തു. പൂർണമായി പ്രവർത്തനം കേരളത്തിലേക്കു മാറ്റാനുള്ള ശ്രമത്തിലാണിപ്പോൾ.

ഇന്ത്യൻ വിപണിയിലേക്ക് കൂടുതൽ ഇടപെടൽ

ലൈപ്പസോമൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് വൈറ്റമിൻസ്, മിനറൽസ്, ഫൈറ്റോ കെമിക്കൽസ് തുടങ്ങിയ ഉൽപന്നങ്ങളാണു കയറ്റി അയയ്ക്കുന്നത്. വൈറ്റമിൻ സി, വൈറ്റമിൻ ഡി3, വൈറ്റമിൻ കെ2 ഡി3, മഞ്ഞളിൽ നിന്ന് കുർക്കുമിൻ, മുന്തിരിയുടെ കുരുവിൽ നിന്ന് റെസ്‌വരട്രോൾ തുടങ്ങിയവയാണ് ഉൽപന്നങ്ങൾ.

ഉൽപാദനത്തിന്റെ 95% വിദേശരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുകയാണ്. ഈ വർഷം അബോട്ട് എന്ന ഫാർമസ്യൂട്ടിക്കൽ ഭീമനുമായി ധാരണയിലെത്തിയതിനാൽ ഇന്ത്യൻ വിപണിയിലെ സാന്നിധ്യം നിലവിലെ 5ൽ നിന്ന് നിന്ന് 15% വരെ ഉയരുമെന്നും ഇവർ കണക്കുകൂട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com