പ്രവാസിപ്പണം ഇനി കുറഞ്ഞ ചെലവിൽ നാട്ടിലെത്തും
Mail This Article
ദുബായ്∙ ദിർഹവും രൂപയും കൈകോർക്കുമ്പോൾ നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്കും നേട്ടമാകും. ഡോളറുമായുള്ള വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിൽ ഇനി ബാധിക്കില്ല.എക്സ്ചേഞ്ചിനു വേണ്ടിവരുന്ന ചെലവു കുറയുകയും പണം വേഗം നാട്ടിലെത്തുകയും ചെയ്യും. ദിർഹം ഡോളറിലേക്കു മാറി ഡോളറിൽ നിന്ന് രൂപയിലേക്കു മാറ്റുന്നതിനു പകരം ദിർഹം നേരിട്ടു രൂപയായി ഇന്ത്യയിൽ എത്തും. മണി എക്സ്ചേഞ്ചുകൾ ഈടാക്കുന്ന സർവീസ് ചാർജ് കുറഞ്ഞില്ലെങ്കിലും അയയ്ക്കുന്ന പണം കാര്യമായ ചോർച്ചയില്ലാതെ അക്കൗണ്ടിൽ എത്തുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇരു രാജ്യങ്ങളിലും നിക്ഷേപം ആഗ്രഹിക്കുന്നവർക്കും പുതിയ തീരുമാനം ഗുണം ചെയ്യും. യുഎഇയിൽ ഭൂമിയോ വീടോ വാങ്ങണമെന്നാഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ദിർഹത്തിനു തുല്യമായ രൂപ നൽകി ഇടപാട് നടത്താം. ബിസിനസുകാർക്ക് സെറ്റിൽമെന്റും എളുപ്പമാകും. ഇൻവോയ്സുകൾ പ്രാദേശിക നാണയത്തിൽ വരുന്നതോടെ വ്യാപാരച്ചെലവിൽ കുറവുണ്ടാകും. ഡോളറിന്റെ ഊഹക്കച്ചവടം, രൂപയുടെ മൂല്യത്തിലെ ഏറ്റക്കുറച്ചിൽ ഉൾപ്പെടെ സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതകളും ഇല്ലാതാകും. കറൻസി റേറ്റിലെ സ്ഥിരത ബിസിനസ് അന്തരീക്ഷം കൂടുതൽ സുരക്ഷിതമാക്കുന്നതു നിക്ഷേപകരെയും സഹായിക്കും.
പുതിയ കരാർ നിലവിൽ വന്നതോടെ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലെ വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടും. ഇന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന പല സംരംഭങ്ങൾക്കും യുഎഇ വിപണി തുറന്നു കിട്ടും. യുഎഇയിലെ സംരംഭങ്ങൾക്കായി ഇന്ത്യൻ വിപണിയും തുറക്കും. യുഎഇയിലേക്കുള്ള കയറ്റുമതി വർധിക്കുകയും പരസ്പര നിക്ഷേപത്തിനുള്ള കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും.
ഇന്ത്യയിലേക്ക് പെട്രോളിയം കയറ്റിയയയ്ക്കുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനവും, എൽപിജി, എൽഎൻജി എന്നിവ കയറ്റി അയയ്ക്കുന്നതിൽ രണ്ടാം സ്ഥാനവും യുഎഇയ്ക്കാണ്. റഷ്യ – യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ഡോളർ വിലയിലുണ്ടായ കുതിച്ചചാട്ടമാണ് ബദൽ മാർഗത്തിലേക്ക് ചിന്തിക്കാൻ ഇരുരാജ്യങ്ങളെയും പ്രേരിപ്പിച്ചത്. ഇന്ത്യ അടക്കം വിവിധ രാജ്യങ്ങൾ പ്രാദേശിക കറൻസിയിൽ രാജ്യാന്തര വ്യാപാരം തുടങ്ങിക്കഴിഞ്ഞു.