ADVERTISEMENT

ഭൂപടത്തിൽ നോക്കുമ്പോൾ കണ്ണൊന്നു തെറ്റിയാൽ ഉത്തര കൊറിയയിൽനിന്നു ദക്ഷിണ കൊറിയയിലേക്കു വീണുപോകാൻ സാധ്യത ഏറെയാണ്. മുകളിലേക്കു നോക്കിയാൽ ഉത്തര കൊറിയ; തൊട്ടുതാഴെ ദക്ഷിണ കൊറിയ.

ഉത്തര കൊറിയ വികസനത്തിന്റെയും ജനാധിപത്യത്തിന്റെയും ഉത്തമ മാതൃകയാണെന്ന് ഉച്ചത്തിൽ പ്രസംഗിച്ചുപോന്നവരാണ് നമ്മുടെ പിണറായി മുഖ്യനും പൊളിറ്റ്ബ്യൂറോ സർവീസിൽനിന്ന് അടുത്തകാലത്തു വിരമിച്ച എസ്ആർപി എന്ന എസ്.രാമചന്ദ്രൻപിള്ളയുമൊക്കെ. 

ഉത്തര കൊറിയ എന്ന് ആവർത്തിച്ചു പറയേണ്ടി വരുമ്പോൾ കൊറിയയ്ക്കു മുൻപൊരു ഉ ചേർത്തു കുത്തിടുന്നതാണു രീതി – ഉ.കൊറിയ. ഏതു സമയത്തും ഉ കൊഴിഞ്ഞുപോകാം. ബാക്കിയാവുന്നതു വെറും കൊറിയ.

കേരളത്തിൽ വേഗ റെയിൽപാത കൊണ്ടുവരാൻ സ്ഥാപിച്ച കെ–റെയിലിന്റെ കാര്യത്തിൽ  കൊഴിച്ചിൽ സംഭവിച്ചുവെന്നാണ് അപ്പുക്കുട്ടൻ മനസ്സിലാക്കുന്നത്.

കെ–റെയിൽ എന്ന പേര് നാം ഇവിടെ, തിരുവനന്തപുരത്തിരുന്നുണ്ടാക്കിയതാണെന്നു തോന്നുമെങ്കിലും സംഗതി മെയ്ഡ് ഇൻ കൊറിയയാണ്. 

പാർട്ടിയുടെയും സർക്കാരിന്റെയും അധിപന്മാർ സ്തുതിച്ചുപോന്നത് ഉ.കൊറിയയെയാണെങ്കിലും കെ–റെയിൽ എന്ന പേര് നാം മോഷ്ടിച്ചതു ദക്ഷിണ കൊറിയയിൽനിന്നാകുന്നു. കെ–റെയിൽ എന്നതു ദ.കൊറിയയിലെ ദേശീയ റെയിൽവേയുടെ പേരാണ്; കെ ഫോർ കൊറിയ. 

കടലിൽ കപ്പിത്താനും കരയിൽ എഴുത്തുകാരനുമായ ഗോവിന്ദൻ എന്ന സുഹൃത്ത് കൊറിയയിൽനിന്ന് അയച്ചുതന്ന കെ–റെയിൽ ചിത്രം ഇതോടൊപ്പം ചേർക്കുന്നുണ്ട്. 

ന്യൂസീലൻഡിൽ പണ്ടേ പ്രചാരത്തിലുണ്ടായിരുന്ന ദൈവത്തിന്റെ സ്വന്തം നാട് (God's Own Country) എന്ന അലങ്കാരവാക്യം നാം മോഷ്ടിച്ചു സ്വന്തമാക്കിയതുപോലെ കെ–റെയിൽ കണ്ടുപിടിച്ചതു നമ്മളാണെന്നു പറയാൻ ഒരു തടസ്സവുമില്ല. ദൈവത്തിന്റെ സ്വന്തം നാട് മുദ്രാവാക്യത്തിന്റെ ഉടമസ്ഥത അവകാശപ്പെടുന്ന പലരും അതു ഞമ്മളാ എന്നു പറഞ്ഞ് ഇപ്പോഴും നമ്മുടെ നാട്ടിൽ ജീവിച്ചിരിപ്പുണ്ട്. 

ദൈവത്തിന്റെ സ്വന്തം നാട് എന്ന പ്രയോഗം പ്രചാരത്തിലാക്കിയതിന്റെ ക്രെഡിറ്റ് ന്യൂസീലൻഡിൽ ഏറെക്കാലം പ്രധാനമന്ത്രിയായിരുന്ന റിച്ചഡ് ജോൺ സെഡന് അവകാശപ്പെട്ടതാണ്. 1893 മുതൽ 1906 വരെ അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. 1906 ജൂൺ 10ന് ആയിരുന്നു മരണം. ആ ദിവസം അദ്ദേഹം അയച്ച ഒരു ടെലിഗ്രാമിലുമുണ്ടായിരുന്നു ആ ചൊല്ല് – ദൈവത്തിന്റെ സ്വന്തം നാട്. 

ദക്ഷിണ കൊറിയയുടെ കെ–റെയിൽ പേര് പുതിയ പെയിന്റടിച്ചു കേരളത്തിലേക്ക് ഇറക്കുമതി ചെയ്തവരെ സ്വന്തം നാട്ടിലെ ദൈവം അനുഗ്രഹിക്കട്ടെ.

ആമേൻ.

Content Highlights: Tharangangalil panachi, K Rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com