ADVERTISEMENT

വരകളുടെ വരംകെ‍ാണ്ട ആ വിരലുകൾ ഇനി മലയാളത്തിന്റെ നിത്യസ്മൃതിയിൽ. കടലാസിൽ മാത്രമല്ല, മണ്ണിലും മരത്തിലും ശിലയിലും ലോഹത്തിലും ഒരുപോലെ വിരലടക്കമുണ്ടായിരുന്ന മഹാപ്രതിഭാശാലി ഇന്നലെ മണ്ണിലേക്കു മടങ്ങി; കാലം കൈകൂപ്പുന്ന പൂർണജന്മത്തിന് വിരാമചിഹ്നം വീഴുന്നു.

സർഗാത്മകതയുടെ ആകാശം തെ‍ാട്ട, രാജ്യത്ത് ഏറ്റവും അറിയപ്പെട്ട രേഖാചിത്രകാരന്റെ വേർപാട‍ാണിത്. സ്വന്തമായി രൂപപ്പെടുത്തിയ ശൈലിയിൽ, മെലിഞ്ഞ വരകളിലൂടെ, മറ്റൊന്നിന്റെയും പകർപ്പല്ലാത്ത ദൃശ്യലോകമാണു കെ.എം.വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരി തീർത്തത്. എഴു പതിറ്റാണ്ടിലേറെ നീണ്ട സപര്യയിലൂടെ അദ്ദേഹം മലയാളിയുടെ ചിത്രബോധത്തിന്റെ നിലവാരമുയർത്തി. 

ആയുസ്സിന്റെ ഏറിയ പങ്കും സാഹിത്യകൃതികൾക്കു ചിത്രം വരയ്‌ക്കുകയായിരുന്നു നമ്പൂതിരി. അക്ഷരങ്ങൾ കൊണ്ടെഴുതിയ മഹത്തായ സാഹിത്യസൃഷ്ടികൾക്ക് ഒപ്പം നിൽക്കുന്നവയാണു രേഖകളിൽ അദ്ദേഹമെഴുതിയ ചിത്രങ്ങൾ. എഴുത്തും വരയും തമ്മിലുള്ള പാരസ്പര്യത്തിന്റെ നിറവുണ്ട് നമ്പൂതിരിച്ചിത്രങ്ങൾക്ക്. എം.ടി.വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ ഇതിനു മനോഹരമായെ‍ാരു ഉദാഹരണമാണ്. എസ്.കെ.പൊറ്റെക്കാട്ട്, തകഴി, തിക്കോടിയൻ, ഒ.വി.വിജയൻ, വികെഎൻ, മാധവിക്കുട്ടി, എം. മുകുന്ദൻ, പുനത്തിൽ കുഞ്ഞബ്ദുല്ല തുടങ്ങി എത്രയോ എഴുത്തുകാരുടെ കഥാപാത്രങ്ങളെ നമ്പൂതിരി വരച്ചു. തങ്ങളുടെ മനസ്സിൽ പൂർണതയില്ലാതിരുന്ന കഥാപാത്രങ്ങൾക്കുപോലും വരകളിൽ മൂർത്തരൂപം കൈവരുന്നതു കണ്ട് അദ്ഭുതപ്പെട്ട എഴുത്തുകാരുമുണ്ട്.

എത്രയെത്ര സാഫല്യങ്ങളിലൂടെ ആ ജീവിതം കടന്നുപോയി! പ്രസിദ്ധീകരണങ്ങളുടെ താളുകളിൽ, സാഹിത്യകൃതികളോടു ചിത്രങ്ങളെ സംഗീതാത്മകമായി ലയിപ്പിക്കുകയായിരുന്നു നമ്പൂതിരി. ഈ വരകളില്ലായിരുന്നെങ്കിൽ എത്ര വിരസവും ദരിദ്രവുമാകുമായിരുന്നു ആനുകാലികങ്ങളുടെ താളുകൾ; അപൂർണമായിപ്പോകുമായിരുന്നു ചില സാഹിത്യരചനകളെങ്കിലും. ഒരു ചിത്രം കണ്ടാൽ അതാരുടേതാണെന്ന് ആളുകൾക്കു മനസ്സിലാകുന്നിടത്താണു കലാകാരൻ സ്വയം അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം എപ്പോഴും പറഞ്ഞു. അതുകെ‍ാണ്ടുതന്നെ നമ്പൂതിരിരേഖകൾ എന്നും വേറിട്ടതായി. അത്രമേൽ പരിചിതമായ ആ കയ്യെ‍ാപ്പു നോക്കാതെതന്നെ അതു വരച്ച വിരലുകൾ ആരുടേതെന്ന് മലയാളം തിരിച്ചറിയുകയും ചെയ്തു.

കെ.സി.എസ്. പണിക്കരെയും ടി.കെ.പത്മിനിയെയുംപോലെ, പെ‍ാന്നാനിച്ചായംകൊണ്ടു വരച്ച് കൈരളിക്കു യശസ്സാവുകയായിരുന്നു ആർട്ടിസ്‌റ്റ് നമ്പൂതിരിയും. പൊന്നാനിയിലെ തറവാടായ കരുവാട്ടു മനയുടെ മുറ്റം തന്നെയായിരുന്നു നമ്പൂതിരിയുടെ ആദ്യ ചിത്രമെഴുത്തുഭൂമിക. തീരദേശമായതിനാൽ മഴപെയ്തു കഴിഞ്ഞാൽ മണലിൽ വൃത്തിയുള്ളൊരു പശ്ചാത്തലം രൂപപ്പെടും. അതിൽ ഈർക്കിൽ കൊണ്ടു വരച്ചുതുടങ്ങിയ അദ്ദേഹത്തിന്റെ ഒരെ‍ാപ്പു പതിഞ്ഞ ചിത്രത്തിനുവേണ്ടി പിൽക്കാലത്ത് പ്രശസ്തരടക്കം കാത്തിരുന്നു. മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിലെ പഠനകാലത്ത്, റോയ് ചൗധരിക്കെ‍ാപ്പം അവിടെ അധ്യാപകനായിരുന്ന കെ.സി.എസ്.പണിക്കരുടെ നിർദേശപ്രകാരമാണ് നമ്പൂതിരി രേഖാചിത്രരചനയിലേക്കു കടന്നത്. കെസിഎസിനെ അദ്ദേഹം എപ്പോഴും നന്ദിപൂർവം ഓർമിച്ചു: ‘ആ വലിയ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ഞാനെ‍ാരു ശാന്തിക്കാരനോ ദേഹണ്ണക്കാരനോ ആയേനെ’.  

കേരളീയരുടെ സാമൂഹികവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളും വേഷവിധാനങ്ങളിലെ സവിശേഷതകളുമെല്ലാം നമ്പൂതിരിച്ചിത്രങ്ങളിൽ സൂക്ഷ്മതയോടെ ആവിഷ്‌കരിക്കപ്പെടുകയായിരുന്നു. മനുഷ്യരൂപങ്ങളെ ഒരിക്കലും യഥാതഥമായി വരയ്ക്കാൻ അദ്ദേഹം ശ്രമിച്ചില്ല. മറിച്ച്, സമാന്തരമായി മറ്റൊരു മലയാളി മനുഷ്യസമൂഹത്തെയാണു രേഖാചിത്രങ്ങളിലൂടെ സൃഷ്ടിച്ചത്. പെയിന്റിങ്ങിനില്ലാത്ത കരുത്തുണ്ട് രേഖകൾക്കെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം പറഞ്ഞു: സംഗീതത്തിൽ സ്വരങ്ങൾ പോലെയാണ് വരയിൽ രേഖകൾ!

എന്നും മലയാള മനോരമയുടെ ആത്മസുഹൃത്തായിരുന്നു അദ്ദേഹം. മനോരമയുടെ പല പ്രസിദ്ധീകരണങ്ങൾക്കും ആർട്ടിസ്റ്റ് നമ്പൂതിരിയുടെ കയ്യെ‍ാപ്പു പതിഞ്ഞ രേഖാചിത്രങ്ങൾ സമ്മാനിക്കപ്പെട്ടതു ധന്യതയോടെ ഞങ്ങൾ ഓർമിക്കുന്നു. ‘ഭാഷാപോഷിണി’യിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ ആത്മകഥ (‘രേഖകൾ’) ഒരു ചിത്രകാരൻ തന്റെ ഓർമകൾ എഴുതുകയും വരയ്ക്കുകയും ചെയ്ത അപൂർവ ജീവിതരേഖയായി മലയാളം കാത്തുവയ്ക്കുന്നു.

ജീവിതത്തിന്റെ ക്രൗര്യത്തിനുനേരെ നോക്കി ഇതും മനുഷ്യാവസ്ഥയാണല്ലോ എന്നു പറഞ്ഞു ചിരിക്കുന്നതാണ് നമ്പൂതിരിയുടെ സ്വഭാവമെന്നു നിരീക്ഷിച്ചിട്ടുണ്ട് എം.ടി.വാസുദേവൻ നായർ. അത്രമേൽ നിർമലവും നിഷ്കളങ്കവുമായിരുന്നു ആ ചിരി. ലളിതവും ശാന്തവുമായി ജീവിച്ചു. ‍‍‍‍‘ഞാൻ ആരുമല്ല’ എന്നു സ്വയംനിർവചിച്ചു. പതിയെ വീശുന്നെ‍ാരു പാതിരാക്കാറ്റുപോലെ യാത്രയായി. 

കാലാതീതമായ ആ വിരലുകളുടെ മാന്ത്രികതയ്ക്കു മലയാള മനോരമയുടെ പ്രണാമം.

English Summary : Editorial about artist Namboothiri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com