ADVERTISEMENT

അറിയാത്ത അദ്ഭുതങ്ങൾ ഒളിച്ചുവയ്ക്കുന്ന ആഴക്കടലിനോട് ഉപമിക്കാവുന്നതാണു നമ്മുടെ തലച്ചോർ. അതുകെ‍ാണ്ടുതന്നെ, മനുഷ്യമസ്തിഷ്കത്തിലേക്കുള്ള പ്രധാനപ്പെട്ടൊരു താക്കോൽ കയ്യരികിലെത്തിയെന്നു ശാസ്ത്രലോകം അവകാശപ്പെടുമ്പോൾ അതു തരുന്ന പ്രതീക്ഷ ചെറുതല്ല. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ന്യൂറലിങ്ക് കമ്പനി മനുഷ്യമസ്തിഷ്കത്തിലാദ്യമായി വയർലെസ് ചിപ് (ഇംപ്ലാന്റ്) സ്ഥാപിച്ചുവെന്ന വാർത്തയിലുള്ളത് ആ പ്രതീക്ഷയാണ്; മനുഷ്യജീവിതത്തിനു കൂടുതൽ ബലവും ആത്മവിശ്വാസവും പകരാൻ ഈ ശാസ്ത്രനേട്ടത്തിനു സാധിച്ചേക്കാമെന്ന പ്രത്യാശ.

മനുഷ്യമസ്തിഷ്കത്തെ കംപ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളുമായി ബന്ധിപ്പിക്കുന്ന ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫെയ്സ് എന്ന ആശയത്തിലൂന്നി 2016 മുതൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ന്യൂറലിങ്ക്. കീബോർഡിലോ കീപാഡിലോ ടൈപ് ചെയ്യാതെ, ചിന്തിക്കുമ്പോൾത്തന്നെ അതിനനുസരിച്ചു പ്രവർത്തിക്കുന്ന കംപ്യൂട്ടറും മൊബൈൽ ഫോണും യാഥാർഥ്യമാകുന്നുവെന്നാണ് കമ്പനി അവകാശപ്പെട്ടിരിക്കുന്നത്. പരീക്ഷണത്തിന്റെ ആദ്യഘട്ടം വിജയമാണെന്നും ചിപ് സ്വീകരിച്ചയാൾ സുഖം പ്രാപിച്ചുവരുന്നതായും മസ്ക് അറിയിച്ചിട്ടുണ്ട്. 6 വർഷം നീളുന്ന പഠനത്തിനുശേഷമാവും ഇതിന്റെ ഫലം ഉറപ്പാക്കുക.

നമുക്കു ചിന്തിക്കാനും കാണാനും കേൾക്കാനും മനസ്സിലാക്കാനുമൊക്കെ സാധിക്കുന്നതു തലച്ചോറിലെ എണ്ണമറ്റ ന്യൂറോണുകൾ വഴിയാണ്. ശരീരത്തിലെ പ്രവർത്തനങ്ങളുടെ ഏകോപനമാണു ന്യൂറോണുകൾ സാധിച്ചെടുക്കുന്നത്. ഈ ഏകോപനത്തിന്റെ താളംതെറ്റലാണു ഗുരുതരമായ പല മസ്തിഷ്കരോഗങ്ങളുടെയും കാരണം. ഇക്കൂട്ടത്തിലുള്ള പല രോഗങ്ങൾക്കും പരിഹാരം കാണാൻ ന്യൂറലിങ്ക് പര്യാപ്തമാണെന്നാണ് അവകാശവാദം. പൂർണമായും വയർലെസ് ആയ സംവിധാനമാണിത്. തലച്ചോറിലെ ന്യൂറോണുകളിൽനിന്നുള്ള സിഗ്‌ന‍ലുകൾ ഒപ്പിയെടുത്ത്, അവ മനസ്സിലാക്കുകയെന്നതാണ് ഈ സംവിധാനത്തിന്റെ അടിസ്ഥാനം.

ഉപകരണവും തലച്ചോറുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞാൽ അത് ഉപയോഗിച്ച് മറ്റു പലതരം ബാഹ്യഉപകരണങ്ങളെ ആവശ്യാനുസരണം നിയന്ത്രിക്കാനാകുമെന്നാണു കരുതുന്നത്. കൈകൊണ്ട് കംപ്യൂട്ടറും ഫോണും പ്രവർത്തിപ്പിക്കാൻ കഴിയാത്തവർക്കാകും ‘ടെലിപ്പതി’ എന്നു പേരിട്ട ഈ സാങ്കേതികവിദ്യയുടെ പ്രയോജനം ആദ്യം ലഭിക്കുക. മോട്ടർ ന്യൂറോൺ രോഗം മൂലം വീൽചെയറിലായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനു മികച്ച ടൈപ്പിസ്റ്റിനെക്കാൾ വേഗത്തിൽ ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഇതോടു ചേർത്തു സങ്കൽപിക്കാൻ പറയുന്നുണ്ട് ഇലോൺ മസ്ക്. മസ്തിഷ്ക രോഗങ്ങൾ, നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ, പരുക്കുകൾ എന്നിവ ചികിത്സിക്കുന്നതിനാണ് ന്യൂറലിങ്കിൽ ഗവേഷണം പുരോഗമിക്കുന്നത്.

രണ്ടുപേരുടെ തലച്ചോറുകളെ ഇന്റർനെറ്റ് വഴി ബന്ധിപ്പിക്കുന്നതിൽ ശാസ്ത്രജ്ഞർ ആദ്യമായി വിജയിച്ചത് 11 വർഷംമുൻപാണ്. ഇതുവഴി ഒരാൾക്ക് മറ്റൊരാളുടെ ചലനങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നും കണ്ടെത്തുകയുണ്ടായി. വാഷിങ്ടൻ സർവകലാശാലയിലെ, ഇന്ത്യൻ വംശജൻ ഉൾപ്പെടുന്ന ശാസ്ത്രസംഘമായിരുന്നു ആ നേട്ടത്തിനു പിന്നിൽ. പിറ്റേ വർഷം, മസ്തിഷ്‌കത്തിന്റെ സ്ഥലദിശാസൂചി കണ്ടെത്തിയ മൂന്നു ഗവേഷകർക്കു വൈദ്യശാസ്ത്ര നൊബേൽ സമ്മാനം കിട്ടിയതുകൂടി ഓർമിക്കാം. ഒരു വ്യക്തി നിൽക്കുന്ന ഇടവും അവിടേക്ക് എത്താനുള്ള വഴികളും തനതായെ‍ാരു ‘ജിപിഎസി’ലൂടെ മസ്തിഷ്കം തിരിച്ചറിയുന്നതെങ്ങനെ എന്ന കണ്ടെത്തലിനായിരുന്നു നെ‍‍ാബേൽ.

സങ്കൽപാതീത രഹസ്യങ്ങൾ സൂക്ഷിക്കുന്ന മസ്തിഷ്കത്തിലേക്കുള്ള വഴിത്താരയിൽ നമുക്ക് ഒരു ചുവടുകൂടി മുന്നേറാനാവുന്നത് അമൂല്യനേട്ടമാണ്. ന്യൂറലിങ്കിനെച്ചെ‍ാല്ലി ഇലോൺ മസ്ക് പറയുന്ന അവകാശവാദങ്ങളിൽ ചിലതെങ്കിലും യാഥാർഥ്യമായാൽത്തന്നെ അവ ഏറെ നിർണായകമാവും; മാനവരാശിക്ക് അതുകെ‍ാണ്ടു വലിയ പ്രയോജനമുണ്ടാവുകയും ചെയ്യും. റോബട്ടിന്റെ സഹായത്തോടെ തലച്ചോറിൽ ഘടിപ്പിക്കുന്ന, നാണയ വലുപ്പമുള്ള ആ ചിപ് അതുകെ‍ാണ്ടാണ് ലോകത്തിന്റെയാകെ പ്രതീക്ഷയായി മാറുന്നത്.

അതേസമയം, മനുഷ്യനു സ്വകാര്യതയുള്ളത് സ്വന്തം മനസ്സിൽ മാത്രമാണെന്നും ന്യൂറലിങ്കിന്റെ പരീക്ഷണം ഇതുകൂടി ഇല്ലാതാക്കുമെന്നും വിമർശകർ പറയുന്നുണ്ട്. അതുകെ‍ാണ്ടുതന്നെ, ധാർമികതയെ ഒപ്പം നിർത്തിയുള്ള ശാസ്ത്രമുന്നേറ്റമാകണം ഇലോൺ മസ്കിന്റെ വഴി.

English Summary:

Editorial about Neuralink brain chip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com