ADVERTISEMENT

പെൻഷൻ ഒൗദാര്യമല്ലെന്നും അവകാശമാണെന്നും തിരിച്ചറിയാത്ത സംവിധാനമാണു നമുക്കുള്ളതെന്നുവേണം വിചാരിക്കാൻ. പത്തു വർഷമായിട്ടും ഇപിഎഫ് മിനിമം പെൻഷൻതുക വർധിപ്പിക്കാത്തതും ശമ്പളത്തിന് ആനുപാതികമായുള്ള ഉയർന്ന പെൻഷൻ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നതും ഈ തിരിച്ചറിവ് ഇല്ലാത്തതുകെ‍ാണ്ടല്ലേ? 

ജോലിയിലിരിക്കെ ശമ്പളത്തിൽനിന്നു പ്രതിമാസ വിഹിതം നൽകിയിട്ടുപോലും ന്യായമായ പെൻഷൻ ലഭിക്കുന്നതിനായി തൊഴിലാളികൾ ഇത്രയും നീണ്ട നിയമയുദ്ധം നടത്തേണ്ടിവന്ന കഷ്ടസാഹചര്യം ലോകത്ത് മറ്റൊരിടത്തും ഉണ്ടായിക്കാണില്ല. വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും രാജ്യത്തെ പരമോന്നത കോടതിയും തൊഴിലാളികൾക്ക് അനുകൂലമായി പലതവണ വിധി നൽകിയിട്ടും അതിനെതിരെ പുനഃപരിശോധനാ ഹർജിയുമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) കോടതിയിലെത്തി. ഏറ്റവുമൊടുവിൽ, എല്ലാ ഹർജികളും ഒന്നിച്ചു തീർപ്പാക്കിക്കൊണ്ട് 2022 നവംബർ നാലിനു സുപ്രീം കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു. 

ആ അനുകൂലവിധി ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിൽ എത്രയുംവേഗം ആശ്വാസലേപനമായിത്തീരുമെന്നാണു രാജ്യം കരുതിയത്. ഉയർന്ന പെൻഷൻ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ മുന്നോട്ടുനീങ്ങുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച ആശയക്കുഴപ്പവും ആശങ്കയും ഇപ്പോഴും വിട്ടെ‍ാഴിഞ്ഞിട്ടില്ലെന്നതു നിർഭാഗ്യകരമാണ്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ അനുവദിക്കുന്നതിൽ ഇനിയുമേറെ വ്യക്തതയും സുതാര്യതയും വരേണ്ടതുണ്ട്. 

ഉയർന്ന പിഎഫ് പെൻഷനുമായി ബന്ധപ്പെട്ട്, തൊഴിൽദാതാക്കൾക്കു ജീവനക്കാരുടെ ശമ്പളവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ മേയ് 31 വരെ‌ കേന്ദ്രം സമയം നീട്ടിനൽകിയിരിക്കുകയാണ്. മൂന്നാം തവണയാണ് സമയം നീട്ടുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ, പെൻഷൻ പേയ്മെന്റ് ഓർഡർ (പിപിഒ) കൊടുത്തുതുടങ്ങിയിട്ടുമുണ്ട്. 

പിപിഒ ലഭ്യമാകുന്ന ആശ്വാസത്തിനിടയിലും, ഉയർന്ന പെൻഷനിൽ കുറവു വരുമോ എന്ന ആശങ്കയാണു പലർക്കുമുള്ളത്. ഹിമാചൽ പ്രദേശ് ടൂറിസം വികസന കോർപറേഷനിൽനിന്നു വിരമിച്ച ബി.ആർ.ചൗഹാന് ഷിംല ഇപിഎഫ്ഒ റീജനൽ ഓഫിസ് ഡിസംബർ അവസാനം നൽകിയ പിപിഒ ആണ് ഇതു സംബന്ധിച്ച ചർച്ചയ്ക്കു തുടക്കംകുറിച്ചത്. സുപ്രീം കോടതി വിധിയിൽ പറഞ്ഞ വ്യവസ്ഥകൾ പ്രകാരം കണക്കുകൂട്ടിയാൽ 23,700 രൂപയോളം പെൻഷൻ ലഭിക്കേണ്ട ഇദ്ദേഹത്തിന് 18,161 രൂപയാണ് ഇപിഎഫ്ഒ അനുവദിച്ചിരിക്കുന്നത്. 

സമാനസാഹചര്യം നേരിടുന്ന വേറെയും പെൻഷൻകാരുണ്ട്. ഉയർന്ന പെൻഷൻ പദ്ധതിയിലും പ്രോറേറ്റ (ആനുപാതിക) വ്യവസ്ഥ ബാധകമാണെന്നു പലരുടെയും വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ ഇപിഎഫ്ഒ വ്യക്തമാക്കുന്നുണ്ട്. പെൻഷൻ കുറയാൻ കാരണം ഇതാണെന്നാണു സംശയിക്കുന്നത്. എന്നാൽ, ഈ രീതിയിൽ കണക്കുകൂട്ടിയതിന്റെ വിശദമായ രേഖ ഇപിഎഫ്ഒ നൽകുന്നുമില്ല.

ഉയർന്ന പിഎഫ് പെൻഷനു തുകയടയ്ക്കാൻ ആവശ്യപ്പെട്ടുള്ള അറിയിപ്പ് കേരളത്തിലും പലർക്കും ലഭിച്ചുകെ‍ാണ്ടിരിക്കുന്നു. അറിയിപ്പു ലഭിച്ചവർ പിഎഫ് ഓഫിസിലെത്തി എത്ര രൂപ പെൻഷൻ കിട്ടുമെന്നു ചോദിച്ചാൽ വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നാണു പരാതി. ലക്ഷങ്ങൾ അടയ്ക്കാൻ ആവശ്യപ്പെടുമ്പോൾ എത്ര രൂപ പെൻഷൻ കിട്ടുമെന്നറിയാൻ പെൻഷൻകാർക്കു ന്യായമായും അവകാശമുണ്ടെന്നതു ബന്ധപ്പെട്ടവർ മറന്നുകൂടാ. 

ഉയർന്ന പെൻഷന് അർഹതയില്ലാത്ത ലക്ഷക്കണക്കിനു പിഎഫ് പെൻഷൻകാരുടെ നെഞ്ചിലെ സങ്കടംകൂടി ഇതോടെ‍ാപ്പം അധികൃതർ അറിയണം. മിനിമം പെൻഷനായി 2014ൽ അനുവദിച്ച തുകയാണ് ഇപ്പോഴും നിലവിലുള്ളത്. കുറഞ്ഞ പെൻഷൻ ആയിരം രൂപയിൽനിന്നു വർധിപ്പിക്കണമെന്ന അടിയന്തരാവശ്യം ഇപ്പോഴും തീരുമാനമാവാതെ നീളുന്നു. ഈ തുകതന്നെ മുഴുവനായി ഇപ്പോഴും പലർക്കും കിട്ടുന്നില്ല.

ന്യായമായ പെൻഷനുവേണ്ടി വർഷങ്ങളായി കാത്തിരുന്ന എത്രയോപേർ ഇതിനകം മരിച്ചുകഴിഞ്ഞു. ഇനിയെങ്കിലും അധികൃതർ കനിവു കാട്ടണം. വിരമിച്ചവരുടെയെങ്കിലും ഓപ്ഷൻ അപേക്ഷകളിൽ എത്രയുംവേഗം തീർപ്പാക്കി, പുതുക്കിയ പെൻഷൻ നൽകുന്നതിന് അടിയന്തര പ്രാധാന്യം നൽകിയേതീരൂ. സുപ്രീം കോടതി വിധിയുടെ അന്തഃസത്ത നഷ്ടപ്പെടുത്താത്തവിധം, അനുവദിച്ച പെൻഷനെങ്കിലും വെട്ടിക്കുറവു വരുത്താതെ നൽകാനുള്ള നടപടിയാണ് ഇപിഎഫ്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.  മിനിമം പെൻഷൻതുക കാലാനുസൃതം വർധിപ്പിക്കാനും ഇനിയും വൈകിക്കൂടാ.

English Summary:

Editorial about employees provident fund pension

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com