ADVERTISEMENT

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം എന്നെ ഞെട്ടിക്കുന്നു എന്നതിനപ്പുറം, വല്ലാതെ ഭയപ്പെടുത്തുന്നു. നമ്മുടെ ക്യാംപസുകളിൽ ക്രിമിനൽ സ്വഭാവം കുത്തിനിറയ്ക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണു സിദ്ധാർഥനെന്നു തോന്നുന്നു. ഭാവനയും സർഗാത്മകതയും മനുഷ്യത്വവും വളരേണ്ട ക്യാംപസുകൾ ഇത്തരം സ്വഭാവത്തിലേക്കു മാറുന്നതു ഭയാനകമാണ്. ക്രിമിനൽ വാഴ്ചയാണ് ഇപ്പോൾ നമ്മുടെ പല ക്യാംപസുകളിലും നടക്കുന്നത്. 

ജെ.എസ്. സിദ്ധാർഥൻ
ജെ.എസ്. സിദ്ധാർഥൻ

പൂക്കോട്ട് നടന്നതിനെ ‘ആൾക്കൂട്ട വിചാരണ’ എന്നു വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ‘എസ്എഫ്ഐ വിചാരണ’ എന്നു വേണം പറയാൻ. ഒരു കുട്ടിയെ നാലു ദിവസം വളഞ്ഞിട്ടു മർദിക്കുക, നഗ്നനാക്കി നടത്തുക, അവന്റെ നീക്കങ്ങൾ നിരീക്ഷിച്ച് മുറിയിൽ പൂട്ടിയിടുക.... നമ്മൾ സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഇത്തരം ഭയാനക ക്രൂരതകൾ നമ്മുടെ ക്യാംപസിൽ പ്രാവർത്തികമാക്കിയിരിക്കുകയാണ് എസ്എഫ്ഐ. 

ഞാനും എസ്എഫ്ഐയിലൂടെയാണു വളർന്നു വന്നത്. റാഗിങ് ഇല്ലാതാക്കാൻ യത്നിച്ച ചരിത്രമാണു ഞങ്ങൾക്കുള്ളത്. സൗഹൃദങ്ങളായിരുന്നു ഞങ്ങളുടെ ശക്തി. അതിൽ നിന്നെല്ലാം മാറി ഈ നിലയിലേക്കു ക്യാംപസുകൾ അധഃപതിച്ചിരിക്കുന്നു. ഇത്തരക്കാരെ മുൻനിരയിലേക്കു കൊണ്ടുവരികയും അവരെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന നേതാക്കൾ തന്നെയാണ് ഈ ക്രിമിനൽവൽക്കരണത്തിനു വളമിട്ടു കൊടുക്കുന്നത്. 

സ്വന്തം മുന്നണിയിൽപെട്ട ആളാണെങ്കിൽപോലും എസ്എഫ്ഐക്കെതിരെ മിണ്ടിയാൽ ‘തല പോകും’ എന്നതാണു സ്ഥിതി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ചെയ്തത് എന്താണെന്നു നോക്കൂ. എംജി സർവകലാശാലയിലെ എഐഎസ്എഫ് വനിതാ നേതാവ് നിമിഷയ്ക്കെതിരെ എത്ര ക്രൂരമായ നിലപാടാണ് ആർഷോ സ്വീകരിച്ചത്. അതിനു പുറമേ എത്ര ക്രിമിനൽ കേസുകളാണ് ആർഷോയുടെ പേരിലുള്ളത്. എന്നിട്ടും ആർഷോയ്ക്കു സംഘടനയിലോ രാഷ്ട്രീയത്തിലോ എന്തെങ്കിലും സംഭവിച്ചോ? ആർഷോയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ലേ നേതാക്കളും സ്വീകരിച്ചത്. മാതൃക കാട്ടേണ്ട നേതൃത്വം തന്നെ ഇത്തരം പ്രവൃത്തികൾക്കു ചൂട്ടുപിടിക്കാൻ തുടങ്ങുമ്പോൾ പുതിയ തലമുറ ആരെ കണ്ടുപഠിക്കും? ഇത്തരം നേതാക്കളെ കണ്ടുപഠിക്കുന്ന യുവാക്കളുടെ മനസ്സ് ക്രിമിനൽ സ്വഭാവത്തിലേക്കു നീങ്ങിയില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടതുള്ളൂ. 

കെ.കെ.രമ (Photo: MT VIDHURAJ)
കെ.കെ.രമ (Photo: MT VIDHURAJ)

പൂക്കോട്ടെ ക്രൂരതയെ തള്ളിപ്പറയാൻപോലും അവിടെ കൂടിനിന്ന കുട്ടികൾ പേടിച്ചിരുന്നു എന്നതു സങ്കടകരമാണ്. തെറ്റുകൾ കണ്ടാൽ അതിനെതിരെ പ്രതികരിക്കുന്ന തലമുറയായിരുന്നു നമ്മുടെ ശക്തി. പക്ഷേ, ഇവിടെ മിണ്ടാൻപോലും അവർ ഭയന്നു, അല്ലെങ്കിൽ അവരെ ഭയപ്പെടുത്തി നിശ്ശബ്ദരാക്കി. പറഞ്ഞാൽ തലയുണ്ടാവില്ല എന്ന ഭീഷണിക്കു മുന്നിൽ അവർ പേടിച്ചു. പ്രതികരിക്കാൻ മനസ്സു വെമ്പിയിരുന്ന കുട്ടികൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നിരിക്കാം. അവരിൽ ചിലരാകാം സിദ്ധാർഥന്റെ മാതാപിതാക്കളോടു കാര്യങ്ങൾ പറഞ്ഞത്. 

പ്രതിപക്ഷമില്ലാത്ത ക്യാംപസുകളുടെ ദുരവസ്ഥ കൂടിയാണിത്. രാഷ്ട്രീയത്തെ ക്യാംപസിന്റെ പടിക്കു പുറത്തുനിർത്തുമ്പോൾ ഇങ്ങനെ ചിലതും മറുവശത്തു സംഭവിക്കും. അവിടെ ഊർജസ്വലമായ ചർച്ചകൾ നടക്കുന്നില്ല. ക്രിയാത്മക ചിന്തകൾ ഉണ്ടാകുന്നില്ല. ചോർത്തിയെടുക്കുന്ന ചോദ്യക്കടലാസുകളും വടിവാളുകളും കഠാരകളും ആണ് ഇപ്പോൾ ക്യാംപസുകൾ ഭരിക്കുന്നത്. അതിനു വളം വച്ചു കൊടുക്കുന്നതു രാഷ്ട്രീയ നേതൃത്വവും. കേരളത്തിലെ പൊതുസമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. 

എത്ര ദിവസം കഴിഞ്ഞാണ് സിദ്ധാർഥന്റെ മരണത്തിനുത്തരവാദികളായ ചിലരെങ്കിലും പിടിക്കപ്പെടുന്നത്. അവരൊന്നും യഥാർഥ പ്രതികളാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. നേതാക്കൾക്കു വേണ്ടി ബലിയാടുകളാകാൻ തയാറായ കുട്ടികളാണ് പിടിയിലായിരിക്കുന്നത്. സിദ്ധാർഥന്റെ മരണം ആത്മഹത്യയാക്കി മാറ്റാൻ എല്ലാ ശ്രമവും അവർ നടത്തുന്നുണ്ട്. ഇതു കൊലപാതകം തന്നെയാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 

കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങളിലേക്കു വഴിനടത്തുന്നതു നേതാക്കൾ തന്നെയാണെന്നാണ് എന്റെ വിശ്വാസം. അത്തരം നേതാക്കളെ ചുറ്റും കൂടി നിൽക്കുന്നവർ ഇരട്ടച്ചങ്കനെന്നും കാരണഭൂതനെന്നും വിശേഷിപ്പിക്കുമ്പോൾ മനഃസാക്ഷിയുള്ളവർ മൂക്കത്തു വിരൽവച്ചു പോകും. 

പൊലീസിന്റെയും കോളജ് അധികൃതരുടെയും അനാസ്ഥ എടുത്തുപറയാതെ വയ്യ. രാഷ്ട്രീയ നേതൃത്വത്തെ പേടിച്ചു നിൽക്കുന്നവരാണ് ഇവിടത്തെ കാക്കിയിട്ടവർ. അതു ഞാനും നേരിട്ട് അറി‍ഞ്ഞതാണ്. ടിപി വധത്തിൽ അന്നത്തെ യുഡിഎഫ് നേതൃത്വം ശക്തമായ നിലപാട് എടുത്തില്ലായിരുന്നെങ്കിൽ, പൊലീസിനു സ്വാതന്ത്ര്യം നൽകിയില്ലായിരുന്നെങ്കിൽ, ഇപ്പോഴുള്ള പ്രതികളൊന്നും പിടികൂടപ്പെടുമായിരുന്നില്ല. പൂക്കോട് സംഭവം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും പ്രധാനപ്പെട്ട പ്രതികളെയൊന്നും പിടിക്കാൻ പൊലീസിനു കഴിയാത്തത് രാഷ്ട്രീയ നേതൃത്വത്തിന്റെ കൂച്ചുവിലങ്ങുകൊണ്ടു മാത്രമാണ്. സമൂഹം പേടിക്കേണ്ടതും ഇത്തരം കൂച്ചുവിലങ്ങുകളെത്തന്നെ. 

ഈ സംഭവത്തെക്കുറിച്ചു കോളജിലെ ഉന്നതർക്കുൾപ്പെടെ അറിവുണ്ടായിരുന്നു എന്നത് ഏറെ വേദനിപ്പിക്കുന്നു. നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ് റാഗിങ്. ക്യാംപസുകളിൽ റാഗിങ് വിരുദ്ധ സമിതികളുമുണ്ട്. എന്നാൽ, ആ സമിതിയിൽ ഉണ്ടായിരുന്നവർ തന്നെയാണു പൂക്കോട്ടെ സംഭവത്തിനു പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. ഇക്കാര്യം അവിടത്തെ അധ്യാപകർക്ക് ഉൾപ്പെടെ അറിയാമായിരുന്നു. അവരും മിണ്ടിയില്ല എന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഈ അധ്യാപകർ എന്തു സന്ദേശമാണ് യുവതലമുറയ്ക്കു കൈമാറുന്നത് ? മൗനം പാലിച്ച അധ്യാപകർ ആ സ്ഥാനത്തു തുടരാൻ അർഹരല്ല.  അവരെ ഉടനടി പുറത്താക്കണം.

English Summary:

KK Rema about the death of student Siddharth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com