ADVERTISEMENT

അധികാരം ആളുകളെ ഉന്മത്തരാക്കുന്നതു പുതിയ കാര്യമല്ല. എന്നാൽ, അധികാരത്തിന്റെ മുഷ്ക്കിൽ സ്വയം കോടതിയാവാനും നടപടി എടുക്കാനുമെ‍ാക്കെ പുറപ്പെടുന്നവർ നാടിനെയാണു നാണംകെടുത്തുന്നത്. ക്രമസമാധാന പാലനവും നീതിന്യായവ്യവസ്ഥയും ഉറപ്പാക്കേണ്ട ജനാധിപത്യ സ്ഥാനങ്ങളിൽ ഇരിക്കുന്നവർതന്നെ അതിന്റെ എതിർവഴിയിലിറങ്ങി അധികാരധാർഷ്ട്യത്തോടെ തേർവാഴ്‌ച നടത്തുമ്പോൾ നമ്മുടെ നിയമവാഴ്‌ച നോക്കുകുത്തിയാവുന്നു. കഴിഞ്ഞദിവസം രാത്രി തിരുവനന്തപുരം നഗരത്തിലെ നടുറോഡിൽ മേയറും എംഎൽഎയും നടത്തിയത്, അതിന്റെ ന്യായാന്യായങ്ങൾക്കപ്പുറത്ത്, അതിരുവിട്ട അധികാരപ്രകടനമായി മാറുന്നതും അതുകെ‍‍ാണ്ടുതന്നെ.

സച്ചിൻദേവ് എംഎൽഎയും ഭാര്യയും തിരുവനന്തപുരം മേയറുമായ ആര്യ രാജേന്ദ്രനും ബന്ധുക്കളും നടുറോഡിൽ കാർ കുറുകെയിട്ട് കെ എസ്ആർടിസി ബസ് തടഞ്ഞ വിവാദസംഭവം ഗൗരവമുള്ള പല ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. അമിതാധികാരപ്രയോഗം തന്നെയാണ് അതിൽ പ്രധാനം. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനുനേർക്ക് അശ്ലീല ആംഗ്യം കാണിച്ചുവെന്ന മേയറുടെ പരാതിയിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കാറിലുള്ളവരുടെ നേർക്ക് ഡ്രൈവർ അപമര്യാദയോടെ ചേഷ്ട കാണിച്ചിട്ടുണ്ടെങ്കിൽ അതു വലിയ തെറ്റുതന്നെയാണ്. വ്യവസ്ഥാപിത മാർഗത്തിലൂടെ പരാതി നൽകി അതിൽ ഉചിതനടപടി ആവശ്യപ്പെടുകയും വേണം. ഇത്തരം സാഹചര്യങ്ങളിൽ മാതൃകാപരമായി പ്രതികരിക്കേണ്ടവരാണ് എംഎൽഎയും മേയറും എന്നിരിക്കെ, അതിനുപകരം അധികാരധാർഷ്ട്യത്തോടെ പ്രവർത്തിക്കാൻ ഇവർക്കെന്താണ് അവകാശമെന്ന ചോദ്യത്തിന് ഉത്തരമുണ്ടാവുകയും വേണം.

ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നും ബസ് തടഞ്ഞു യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടെന്നും കാണിച്ച് ഡ്രൈവർ എൽ.എച്ച്.യദു പൊലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാതിരുന്നതും സംശയമുണ്ടാക്കുന്നു. തർക്കത്തിനിടെ, ബസിൽ കയറി എല്ലാവരും ഇറങ്ങണമെന്ന് എംഎൽഎ ആവശ്യപ്പെട്ടതിനെത്തുടർന്ന് യാത്രക്കാർക്കു രാത്രിയിൽ അവിടെയിറങ്ങേണ്ടിവന്നതും ഗൗരവമുള്ള കാര്യമാണ്. ഡ്രൈവർക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം കാരണമാണു ബസ് തടഞ്ഞതെന്നാണ് പൊലീസിന്റെ വാദം. എന്നാൽ, യാത്ര ചെയ്യാനാകാത്ത അപകടമാണെങ്കിൽ മാത്രമാണ് യാത്രക്കാരെ വഴിയിലിറക്കുക. മറ്റേതു സാഹചര്യത്തിലും യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കാതെ സ്ഥലത്ത് എത്തിക്കണമെന്നാണു വ്യവസ്ഥ. യാത്ര തുടരാനനുവദിക്കുകയും അധികൃതരെ വിവരമറിയിച്ച് യാത്രാവസാനം ആവശ്യമായ നടപടിയിലേക്കു കടക്കുകയുമാണു വേണ്ടിയിരുന്നത് എന്ന കാര്യത്തിൽ സംശയമില്ല.

ബസിനുള്ളിൽനിന്നു ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ യാത്രക്കാരനെക്കൊണ്ട് എംഎൽഎ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും ഡ്രൈവർ പറയുന്നുണ്ട്. തങ്ങളുടെ പക്ഷത്താണു ന്യായമെന്ന എംഎൽഎയുടെയും മേയറുടെയും വാദം ശരിയാണെങ്കിൽ നിർണായക തെളിവാകാവുന്ന ദൃശ്യങ്ങൾ ഇങ്ങനെ നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിക്കേണ്ടതുണ്ടോ ? ഗ്രീൻ സിഗ്നൽ എത്തി ബസ് മുന്നോട്ടെടുക്കാൻ തുടങ്ങവേയാണ് കാർ കുറുകെയിട്ടു തടഞ്ഞതെന്നും ബസിന്റെ ഹൈഡ്രോളിക് ഡോർ എംഎൽഎ വലിച്ചുതുറക്കാൻ ശ്രമിച്ചെന്നും പറയുന്ന ഡ്രൈവർ ഇങ്ങനെയും ചോദിക്കുന്നു: ‘ഇതൊരു സാധാരണക്കാരൻ ചെയ്തിരുന്നെങ്കിൽ എന്തൊക്കെ നടപടി എടുത്തേനെ?’ അതെ. അതാണ് ഇപ്പോൾ കേരളത്തിന്റെയും ചോദ്യം.

ബസ് തടഞ്ഞിട്ടില്ലെന്ന മേയറുടെ വാദം തെറ്റെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളാണു പുറത്തുവന്നത്. ബസിനു കുറുകെ സീബ്രാ ലൈനിൽ കയറ്റി മേയറുടെ കാർ നിർത്തിയിട്ടിരിക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തം. ഡ്രൈവർ ലഹരി ഉപയോഗിച്ചെന്നും തർക്കത്തിനിടെ കവർ വലിച്ചെറിഞ്ഞെന്നും മേയർ ആരോപിച്ചിരുന്നുവെങ്കിലും അറസ്റ്റിനുശേഷം പൊലീസ് നടത്തിയ വൈദ്യപരിശോധനയിൽ, മദ്യപിച്ചിട്ടില്ലെന്നു തെളിഞ്ഞു. പൊലീസ് കേസെടുത്തതിനു പിന്നാലെ ഡ്രൈവറെ കെഎസ്ആർടിസിയിലെ ജോലിയിൽനിന്നു മാറ്റിനിർത്തിയിരിക്കുകയാണ്. 

ആരെങ്കിലും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെങ്കിൽ അതിനെതിരെ കർശന നടപടികൾ വ്യവസ്ഥ ചെയ്യുന്ന നാടാണു നമ്മുടേത്. എന്നാൽ, സ്വന്തമായി നിയമം കയ്യിലെടുക്കാനും നടപടികളെടുക്കാനും ഇവിടെ ഒരു മേയർക്കോ എംഎൽഎയ്ക്കോ മുഖ്യമന്ത്രിക്കുപോലുമോ അധികാരമോ അവകാശമോ ഇല്ല. ഇല്ലാത്ത അധികാരം ഉണ്ടെന്നു സ്വയം സങ്കൽപിച്ച്, ജനപ്രതിനിധികൾ കാണിക്കുന്ന ധാർഷ്ട്യത്തിനു സർക്കാരിന്റെ പിന്തുണ ഉണ്ടാകാനും പാടില്ല. 

അമിതാധികാരബോധത്താൽ തോന്നിയപടി ചെയ്യുന്നവർ ജനങ്ങളോട് ഉത്തരം പറയേണ്ടിവരുമെന്ന ചരിത്രസത്യം ഇടയ്ക്ക് ഓർക്കുന്നതും നന്ന്.

English Summary:

Editorial about KSRTC driver yadhu and Arya Rajendran issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com