ന്യൂഡൽഹി ∙ ഉന്നത വിദ്യാഭ്യാസ മേഖലയിലെ 15 ലക്ഷം അധ്യാപകരുടെ നൈപുണ്യ വികസനത്തിനു മാനവശേഷി മന്ത്രാലയം വിപുല പദ്ധതിക്കു രൂപം നൽകി. രാജ്യവ്യാപകമായി 75 കേന്ദ്രങ്ങൾ വഴി 75 വിഷയങ്ങളിലാണു പരിശീലനം നൽകുക. എല്ലാവർഷവും പദ്ധതി പരിഷ്കരിക്കും. അധ്യാപകരുടെ പ്രഫഷനൽ മികവു രാജ്യാന്തര നിലവാരത്തിലെത്തിക്കുകയാണു ലക്ഷ്യം.
∙ ഓരോ മേഖലയിലെയും പുതിയ സംഭവവികാസങ്ങൾ, പ്രവണതകൾ, പുതിയ പാഠ്യപദ്ധതി കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവയിലാണു പരിശീലനം.
∙ ‘സ്വയം’ സാങ്കേതിക വേദി ഉപയോഗപ്പെടുത്തി ഓൺലൈനായാണു പരിശീലനം.
∙ സീനിയോറിറ്റി വ്യത്യാസമില്ലാതെ സർവീസിലുള്ള എല്ലാ അധ്യാപകർക്കും പരിശീലനം നൽകും
∙ എല്ലാ വർഷവും ജൂൺ 15ന് അകം പരിശീലന പദ്ധതി പരിഷ്കരിക്കും
∙ ഒക്ടോബർ ഒന്നിനു പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കും.
∙ പരിശീലനം നേടിയ അധ്യാപകരുടെ പട്ടിക ഡിസംബർ 31ന് അകം പ്രസിദ്ധീകരിക്കും.
∙ ആവശ്യമെങ്കിൽ ജനുവരിയിൽ പരിശീലനം ആവർത്തിക്കും.
∙ കേന്ദ്ര സർവകലാശാലകൾ, ഐഐഎസ്‌സി, ഐഐടികൾ, എൻഐടികൾ സംസ്ഥാന സർവകലാശാലകൾ, യുജിസിയുടെ മാനവശേഷി വികസനകേന്ദ്രങ്ങൾ, സാങ്കേതികാധ്യാപക പരിശീലനത്തിനുള്ള ദേശീയ കേന്ദ്രങ്ങൾ തുടങ്ങിയ വിഭവകേന്ദ്രങ്ങൾ (എൻആർസി) മുഖേനയാണു പരിശീലനം. പദ്ധതി ഓരോ വർഷവും പുതുക്കുന്ന ചുമതലയും വിഭവകേന്ദ്രങ്ങൾക്ക്.
∙ വിഷയങ്ങൾ: ശാസ്ത്രം, സാമൂഹ്യശാസ്ത്രം, എൻജിനീയറിങ്ങും സാങ്കേതികവിദ്യയും, രൂപകൽപനയും നിർമാണവും, ഭാഷ, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, മാനേജ്മെന്റ്, വിദ്യാഭ്യാസ ആസൂത്രണം, പബ്ലിക് പോളിസി, ലൈബ്രറി, ഇൻഫർമേഷൻ സയൻസ്, ജ്യോതിശാസ്ത്രം, ആസ്ട്രോഫിസിക്സ്, റിസർച് മെതഡ്സ്, നാനോ ശാസ്ത്രം, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയവ.