രാജ്കോട്ട് ∙ കള്ളനല്ലെന്നു താണു കേണ് പറഞ്ഞിട്ടും അവർ കേട്ടില്ല. ഓടിപ്പോകാതെയിരിക്കാൻ അരയിൽ കയറിട്ടു കെട്ടി, ഊഴമിട്ട് വടി കൊണ്ട് ആഞ്ഞടിച്ചു. ഗുജറാത്തിലെ രാജ്കോട്ടിൽ കുപ്പ പെറുക്കി ജീവിച്ച ദളിത് യുവാവിനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. മുകേഷ് വാനിയയെന്ന മുപ്പത്തഞ്ചുകാരൻ ക്രൂരമായ മർദനമേറ്റു ബോധം കെട്ട്, ഒടുവിൽ ആശുപത്രിയിൽ മരിച്ചു.
കുപ്പ പെറുക്കി നടന്ന മുകേഷും ഭാര്യയും മോഷ്ടിക്കാൻ തക്കം പാർത്തു നടക്കുകയാണെന്നു പറഞ്ഞ് ഫാക്ടറി പരിസരത്തെ ചിലർ തടയുകയായിരുന്നു. ആദ്യം ജാതി ചോദിച്ചു. പിന്നെ വളഞ്ഞിട്ടു തല്ലി. മുകേഷിന്റെ ഭാര്യയെ ഓടിച്ചുവിട്ട് അയാളെ വീണ്ടും തല്ലി. മർദിക്കാൻ നിർദേശിച്ചത് ഫാക്ടറി ഉടമ ജയ്സുഖ് റഡാഡിയ ആയിരുന്നു. ഇയാളെയും സുഹൃത്തുക്കളായ ചിരാഗ് വോറസ, ദിവ്യേഷ് വോറ, തേജസ് സാല എന്നിവരെയും അറസ്റ്റ് ചെയ്തു. ഗുജറാത്തിൽ ദളിതർ സുരക്ഷിതരല്ലെന്ന് ദലിത് നേതാവും എംഎൽഎയുമായ ജിഗ്നേഷ് മേവാനി പറഞ്ഞു.