ADVERTISEMENT

ന്യൂഡൽഹി ∙ നേരിയ കോവിഡ് ബാധയുള്ളവർക്ക് ആയുർവേദ മരുന്നുകൾ നിർദേശിക്കാൻ അനുമതി നൽകിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്തെത്തി. ഡോക്ടർ കൂടിയായ കേന്ദ്രമന്ത്രി ഹർഷ് വർധൻ ഇതിനു വിശദീകരണം നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. 

നേരിയ കോവിഡ് ബാധയുള്ളവർക്കും രോഗലക്ഷണില്ലാത്തവർക്കും ആയുഷ് മരുന്നുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന മാർഗരേഖ ഡോ. ഹർഷ് വർധനും ആയുഷ് മന്ത്രി ശ്രീപദ് നായ്ക്കും ചേർന്നു കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. കോവി‍ഡ് പ്രതിരോധവും പരിചരണവും എന്തുകൊണ്ടാണ് പൂർണമായി ആയുഷ് മന്ത്രാലയത്തെ ഏൽപ്പിക്കാത്തതെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. രാജൻ ശർമ, സെക്രട്ടറി ജനറൽ ഡോ. ആർ. വി. അശോകൻ എന്നിവർ ചോദിച്ചു.  

ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണം ഉള്ളവരുമായ കോവിഡ് ബാധിതർക്ക് ആയുർവേദ ചികിത്സ നൽകാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതിനുള്ള മാർഗരേഖ ആയുഷ്, ആരോഗ്യ മന്ത്രാലയങ്ങൾ ചേർന്നു പുറത്തിറക്കിയിരുന്നു.

∙ കോവിഡ് പ്രതിരോധം

അശ്വഗന്ധ ഗുളികയോ (500 മില്ലിഗ്രാം) ചൂർണമോ (1–3 ഗ്രാം) ഇളം ചൂടുവെള്ളത്തിൽ കഴിക്കാം. സമാനരീതിയിൽ ഗുളീചി ഘനവടികയും (ചിറ്റമൃത്) കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം 15 ദിവസം അല്ലെങ്കിൽ ഒരു മാസം കഴിക്കാം.

∙ രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതർ

ഗുളീചി ഘനവടികയോ (ചിറ്റമൃത് – 500 മില്ലിഗ്രാം) പൊടിയോ (1–3 ഗ്രാം) ഇളം ചൂടുവെള്ളത്തിൽ. ചിറ്റമൃതും തിപ്പലിയും അല്ലെങ്കിൽ ആയുഷ് 64 ഗുളിക 15 ദിവസം 2 നേരം വീതം.

∙ നേരിയ ലക്ഷണമുള്ള കോവിഡ് ബാധിതർ

ചിറ്റമൃതും തിപ്പലിയും (375 മില്ലി ഗ്രാം) 2 നേരം 15 ദിവസത്തേക്ക്. ആയുഷ് 64 ഗുളിക (500 മില്ലിഗ്രാം) 2 നേരം ഇളം ചൂടുവെള്ളത്തിൽ.

∙ മറ്റു നിർദേശങ്ങൾ

മഞ്ഞൾ, ഉപ്പ് എന്നിവയിട്ട ഇളം ചൂടുവെള്ളം ഇടവിട്ടു ഗാർഗിൾ (തൊണ്ട കുലുക്കുഴിയൽ) ചെയ്യുക. ത്രിഫല, യഷ്ടിമധു (ഇരട്ടിമധുരം) എന്നിവ ചേർത്തു തിളപ്പിച്ച വെള്ളവും ഗാർഗിൾ ചെയ്യാൻ 

ഉപയോഗിക്കാം. മൂക്കിന്റെ മുകളിലും താഴെയും വെളിച്ചെണ്ണയോ എള്ളെണ്ണയോ നെയ്യോ ദിവസം 2 നേരം പുരട്ടാം. യൂക്കാലിപ്റ്റസ് തൈലം, പുതിന, അയമോദകം ഇവയിലൊന്നിട്ട് ആവി പിടിക്കാം. 6–8 മണിക്കൂർ ഉറക്കവും ആവശ്യത്തിനു ശാരീരിക വ്യായാമവും വേണം. ആശങ്ക കുറയ്ക്കാനും ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ശരിയായ പ്രവർത്തനത്തിനും യോഗയും വേണം.

English Summary: IMA against ayurveda for Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com