ADVERTISEMENT

ന്യൂഡൽഹി ∙ ആഹ്ലാദപ്രകടനത്തിനു തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ച നിയന്ത്രണം ഇന്നു പാലിക്കേണ്ടിവരുമെന്നു കരുതുന്നതു പ്രധാനമായും 5 ദേശീയ കക്ഷികളാണ്. ബിജെപിയും കോൺഗ്രസും തൃണമൂലും സിപിഎമ്മും സിപിഐയും. പ്രധാനമന്ത്രിയാണു മുഖ്യ പ്രചാരകനെങ്കിലും ബംഗാളിൽ മമത ബാനർജിയോടു മത്സരിക്കുന്നത് ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ബിജെപിക്ക് ഇരുനൂറിലേറെ സീറ്റെന്ന ലക്ഷ്യം തീരുമാനിച്ചത് അമിത് ഷായാണ്. മമതയ്ക്കു വെല്ലുവിളികൾ പലതാണ്; പാർട്ടി ജയിക്കണം, നല്ല ഭൂരിപക്ഷം ലഭിക്കണം. ത്രിശങ്കു സ്ഥിതിയെങ്കിൽ ഗവർണറുടെ നീക്കങ്ങളെന്താവുമെന്ന ആശങ്കയുമുണ്ട്.

ബംഗാളിൽ ഭരണമെന്ന മോഹം സിപിഎമ്മിനും കോൺഗ്രസിനുമില്ല. നഷ്ടപ്പെട്ട ഇടം കുറച്ചെങ്കിലും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയായിരുന്നു തുടക്കത്തിൽ. എന്നാൽ, അവസാന ഘട്ടങ്ങളായപ്പോൾ, മൽസരം തൃണമൂലും ബിജെപിയും തമ്മിലെന്ന് അംഗീകരിച്ച് ഇവർ പിൻവലിഞ്ഞതിന്റെ സൂചനകളാണുള്ളത്.

അസമിൽ ബിജെപി 83 സീറ്റ് നേടി ഭരണം നിലനിർത്തുകയാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ രഞ്ജീത് ദാസ് പ്രഖ്യാപിച്ചുകഴിഞ്ഞു. കോൺഗ്രസും തികഞ്ഞ പ്രതീക്ഷയിലാണ്. ബിജെപി ജയിച്ചാൽ സർബാനന്ദ സൊനോവാളിനെ ഒതുക്കി മുഖ്യമന്ത്രിസ്ഥാനം കൈപ്പിടിയിലാക്കാനുള്ള ശ്രമം ഹിമന്ദ ബിശ്വ ശർമ ഉടനെ തുടങ്ങും. അതിന് അമിത് ഷായുടെ പിന്തുണയുമുണ്ടാവും.

ഇടതിനും കോൺഗ്രസിനും പ്രതീക്ഷയുള്ള 2 സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. തമിഴ്നാട്ടിൽ ഡിഎംകെയുടെ നേട്ടത്തിന്റെ ഭാഗമാകാൻ കോൺഗ്രസും ഇടതും മനസ്സൊരുക്കുമ്പോഴും ആ പങ്കിടൽ ഭരണത്തിലും വേണമോയെന്നു ഇരുകക്ഷികളും ആലോചിക്കും. അധികാരം പങ്കിടാൻ ഡിഎംകെ സന്നദ്ധരായാലും രണ്ടു പാർട്ടികൾക്കും നിലവിൽ അതിനു താൽപര്യമില്ല. 

ഡിഎംകെക്കു തനിച്ചു ഭൂരിപക്ഷമെന്ന സാഹചര്യം ഇടതു പാർട്ടികൾ പ്രതീക്ഷിക്കുന്നുമുണ്ട്. കേരളത്തിൽ ഭരണത്തുടർച്ചയെങ്കിൽ അത് ഇടതിനു ദേശീയമായ നിലനിൽപിന്റെ തുടർച്ചയുമാണ്. പുതുച്ചേരിയിൽ ഭരണം പൂർത്തിയാക്കാൻ സാധിക്കാതെ,അംഗബലം ചോർന്ന അവസ്ഥയിലാണു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com