ADVERTISEMENT

ന്യൂഡൽഹി ∙ വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പല സുപ്രധാന വിധികളുമെഴുതിയ ജസ്റ്റിസ് റോഹിന്റൻ നരിമാൻ സുപ്രീം കോടതിയിൽനിന്നു വിരമിച്ചു. സീനിയർ അഭിഭാഷകനായിരിക്കെ, 2014 ജുലൈ 7നാണു ജസ്റ്റിസ് നരിമാൻ സുപ്രീം കോടതിയിൽ നിയമിക്കപ്പെട്ടത്. നേരിട്ട് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട അഞ്ചാമത്തെ അഭിഭാഷകനാണ്.

ശബരിമല സ്ത്രീപ്രവേശത്തിന് അനുമതി, സ്വകാര്യത മൗലികാവകാശം, ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കൽ തുടങ്ങിയ ശ്രദ്ധേയമായ വിധികൾ പറഞ്ഞ ഭരണഘടന ബെഞ്ചുകളിൽ ജസ്റ്റിസ് നരിമാൻ അംഗമായിരുന്നു. ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് പുനഃസ്ഥാപിച്ചത് ജസ്റ്റിസ് നരിമാൻ അധ്യക്ഷനായ ബെഞ്ചാണ്. ഭരണഘടനാവിദഗ്ധനും മുതിർന്ന അഭിഭാഷകനുമായ ഫാലി എസ്.നരിമാന്റെ മകനാണ് ജസ്റ്റിസ് നരിമാൻ.

സുപ്രീം കോടതിയിലെ കീഴ്‍വഴക്കമനുസരിച്ച്, സർവീസിലെ അവസാന ദിവസത്തിൽ ചീഫ് ജസ്റ്റിസിനൊപ്പം ഒന്നാം കോടതിയിലാണു ജസ്റ്റിസ് നരിമാൻ ഇരുന്നത്. കരുത്തുറ്റ ഇന്ത്യൻ ജുഡീഷ്യറിയുടെ ഉറപ്പുള്ള തൂണുകളിലൊന്നും അതിനെ സംരക്ഷിച്ചു നിർത്തിയ സിംഹവുമായിരുന്നു ജസ്റ്റിസ് നരിമാനെന്നു ചീഫ് ജസ്റ്റിസ് എൻ.വി. രമണ യാത്രയയപ്പിൽ പറഞ്ഞു. എക്കാലത്തും ശരിയുടെ പക്ഷത്തു നിലകൊള്ളാൻ ജസ്റ്റിസ് നരിമാനു സാധിച്ചു. സമകാലീന ജുഡീഷ്യറിയിലെ ഏറ്റവും തലയെടുപ്പുള്ള അംഗമെന്ന് ജസ്റ്റിസ് നരിമാനെ വിശേഷിപ്പിച്ച ചീഫ് ജസ്റ്റിസ് വികാരാധീനനായി.

മികവാണ് മാനദണ്ഡം

ജഡ്ജി നിയമനത്തിൽ മികവായിരിക്കണം മുഖ്യ മാനദണ്ഡമെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ സംഘടിപ്പിച്ച യാത്രയയപ്പിൽ ജസ്റ്റിസ് നരിമാൻ പറഞ്ഞു. അവസാന കോടതിയിൽനിന്നു ലഭിക്കേണ്ട നീതിയുടെ ഗുണനിലവാരത്തെക്കുറിച്ചു രാജ്യത്തെ ജനത്തിനും കക്ഷികൾക്കും ന്യായമായ പ്രതീക്ഷയുണ്ട്. അതിനൊത്തുയരാൻ തക്ക മികവു വേണം. നേരിട്ട് കൂടുതൽ നിയമനങ്ങളുണ്ടാവണം. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അധ്യക്ഷനായ ബെഞ്ച് മുൻപാകെ ജൂനിയർ അഭിഭാഷകനായ വാദിച്ചതുൾപ്പെടെയുള്ള ഓർമകൾ ജസ്റ്റിസ് നരിമാൻ പങ്കുവച്ചു.

അംഗബലം വീണ്ടും കുറഞ്ഞു

ജസ്റ്റിസ് റോഹിന്റൻ നരിമാൻ വിരമിച്ചതോടെ സുപ്രീം കോടതിയിൽ ജഡ്ജിമാരുടെ അംഗബലം ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 25 പേർ ആയി ചുരുങ്ങി. ജസ്റ്റിസ് നവീൻ സിൻഹ ഈ മാസം 18നു വിരമിക്കും. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ 34 ആണ് അനുവദനീയ അംഗബലം. രണ്ടു വർഷത്തോളമായി പുതിയ ജഡ്ജിമാരുടെ നിയമനങ്ങളില്ല.

English Summary: Supreme Court Justice RF Nariman Retired

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com