ADVERTISEMENT

അപ്രതീക്ഷിത നീക്കങ്ങളാണു പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയുടെ മുഖമുദ്ര. അടുത്ത നിമിഷം അദ്ദേഹം എന്തു ചെയ്യുമെന്ന് പറയാനാവില്ല. പ്രചാരണത്തിനിടെ മൈതാനത്തു കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കാനിറങ്ങും; പ്രായമായവരെ കണ്ടാൽ അവർക്കൊപ്പമിരുന്നു ചീട്ട് കളിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി മുഖ്യമന്ത്രി പദത്തിലെത്തിയതു മുതൽ ഛന്നി തന്റെ ജനകീയ പ്രതിഛായ മിനുക്കുകയാണ്.

താൻ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന് ഉറക്കെ പറയുമ്പോൾ, മുന നീളുന്നത് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരിന്ദർ സിങ്ങിലേക്കാണ്. ‘അമരിന്ദർ രാജകുടുംബാഗമായിരുന്നു. ഞാൻ ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണ്; നിങ്ങളിലൊരാളാണ്’ – ഛന്നിയുടെ വാക്കുകൾക്കു ജനം ആവേശത്തോടെ കയ്യടിക്കുന്നു. 

പരമ്പരാഗത മണ്ഡലമായ ചംകോർ സാഹിബിനു പുറമെ ഭദോറിലും ഇക്കുറി ഛന്നി മത്സരിക്കുന്നുണ്ട്. ഭദോർ ഉൾപ്പെട്ട മാൾവ മേഖലയിൽ ആം ആദ്മി പാർട്ടിയുടെ സ്വാധീനം കുറയ്ക്കാൻ ലക്ഷ്യമിട്ടാണിത്. പഞ്ചാബിന്റെ ആദ്യ ദലിത് മുഖ്യമന്ത്രിയായ ഛന്നിയിലൂടെ സംസ്ഥാനത്തെ 32% ദലിത് വോട്ടുകളാണു കോൺഗ്രസ് ഉന്നമിടുന്നത്. കോൺഗ്രസിനു വേണ്ടി സംസ്ഥാനം മുഴുവൻ പ്രചാരണം നടത്തുന്ന ഛന്നി, ഒരു മണ്ഡലത്തിൽ നിന്നു മറ്റൊന്നിലേക്ക് ഹെലികോപ്റ്ററിൽ പറക്കുകയാണ്; ഒരു ദിവസം ചുരുങ്ങിയത് 7 പൊതുസമ്മേളനങ്ങൾ. 

അഭിമുഖത്തിൽനിന്ന്: 

∙ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ താങ്കളാണു മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇക്കുറി കോൺഗ്രസ് മുൻകൂട്ടി പ്രഖ്യാപിച്ചതിന്റെ കാരണം? 

കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്നു പ്രഖ്യാപിക്കണമെന്ന ആവശ്യം ജനങ്ങളിൽ നിന്നുയർന്നിരുന്നു. കോൺഗ്രസിൽ ഉൾപ്പാർട്ടി പോരുണ്ടെന്ന വ്യാജ പ്രചാരണം മറ്റു രാഷ്ട്രീയ കക്ഷികൾ നടത്തി. അതിനു തടയിടാനാണു രാഹുൽ ഗാന്ധി നേരിട്ടെത്തി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് അമരിന്ദർ സിങ്ങിനെ സമാന രീതിയിൽ പ്രഖ്യാപിച്ചിരുന്നു. 

∙ താങ്കൾ അഴിമതിക്കാരനാണെന്നും ഭരണ പരിചയമില്ലെന്നും അമരിന്ദർ ആരോപിക്കുന്നു ? 

അമരിന്ദർ കഴിഞ്ഞ കാലത്തെ നേതാവാണ്. അദ്ദേഹം ഇനി രാഷ്ട്രീയം മതിയാക്കി വിശ്രമ ജീവിതത്തിലേക്കു കടക്കുന്നതാണു നല്ലത്. 

∙ മണൽ ഖനന കേസിൽ താങ്കളുടെ അനന്തരവൻ കഴിഞ്ഞ ദിവസം അറസ്റ്റിലായി. അതുമായി ബന്ധപ്പെട്ടാണ് അഴിമതിയാരോപണം ഉയർന്നത്... 

എന്റെ അനന്തരവനെ അറസ്റ്റ് ചെയ്തെങ്കിൽ അതുമായി എനിക്കെന്താണു ബന്ധം? കേസിലേക്ക് എന്നെ അനാവശ്യമായി വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ ഞാൻ ജയിക്കുമെന്നു ഭയക്കുന്ന രാഷ്ട്രീയ കക്ഷികളാണ് അതു ചെയ്യുന്നത്. 

∙ കോൺഗ്രസിൽ പോര് മുറുകുന്നുവെന്ന സൂചനകളുണ്ട്. 

‌കോൺഗ്രസ് ഒറ്റക്കെട്ടായാണു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മത്സരിക്കാൻ സീറ്റ് ലഭിക്കാത്ത ചിലർ മാത്രമാണ് പ്രതിഷേധമുയർത്തിയത്. അവയെല്ലാം പരിഹരിച്ചു. 

∙ 4 രാഷ്ട്രീയ മുന്നണികളും കർഷക പാർട്ടിയുമാണ് ഇക്കുറി മത്സരരംഗത്തുള്ളത്. ഇത് കോൺഗ്രസിന്റെ വോട്ടുകൾ പിളർത്തില്ലേ? 

ഇത്രയുമധികം പാർട്ടികളുടെ സാന്നിധ്യം കോൺഗ്രസിനു ഗുണം ചെയ്യും. എതിരാളികളുടെ വോട്ടുകളാണു ഭിന്നിക്കാൻ പോകുന്നത്. പഞ്ചാബിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഇത്തവണ കോൺഗ്രസ് അധികാരത്തിൽ വരും. 

Content Highlight: Punjab Assembly Elections 2022, Charanjit Singh Channi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com