ADVERTISEMENT

മൊഹാലി∙ അതിവേഗം, ബഹുദൂരം എന്നതാണു പ്രചാരണത്തിൽ ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന്റെ നയം. പ്രചാരണത്തിൽ അതിവേഗം പായാതെ അദ്ദേഹത്തിനു മറ്റു മാർഗമില്ല. എതിരാളികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും ബിജെപിയും ഡൽഹിയിൽനിന്നു താരപ്രചാരകരെ പഞ്ചാബിലേക്കെത്തിക്കുമ്പോൾ, അകാലിദളിനു സുഖ്ബീർ അല്ലാതെ മറ്റൊരു അഭയമില്ല.

സുഖ്ബീറിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ പ്രകാശ് സിങ് ബാദൽ മത്സരിക്കുന്നുണ്ടെങ്കിലും 94 വയസ്സുള്ള അദ്ദേഹം കാര്യമായ പ്രചാരണത്തിനിറങ്ങുന്നില്ല. താൻ മത്സരിക്കുന്ന ജലാലാബാദ് മണ്ഡലത്തിലെ പ്രചാരണച്ചുമതല ഭാര്യയും മുൻ കേന്ദ്ര മന്ത്രിയുമായ ഹർസിമ്രത് കൗറിനെ ഏൽപിച്ച്, സംസ്ഥാനം മുഴുവൻ സഞ്ചരിക്കുകയാണു സുഖ്ബീർ.

‘ഞങ്ങളാണു പഞ്ചാബിന്റെ സ്വന്തം പാർട്ടി. പഞ്ചാബിന്റെ മനസ്സറിയുന്ന പാർട്ടി’ – വീർ സുഖ്ബീർ എന്ന പ്രചാരണഗാനത്തിന്റെ അകമ്പടിയിൽ അദ്ദേഹം ഉറക്കെ പറയുന്നു. വിവാദ കൃഷി നിയമങ്ങളുടെ പേരിൽ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിൽനിന്നു 2020ൽ രാജിവച്ചപ്പോൾ, അകാലിദൾ മനസ്സിൽ കുറിച്ചിട്ട ലക്ഷ്യമാണ് പഞ്ചാബ് തിരഞ്ഞെടുപ്പ്. അതിൽ വിജയിക്കാനായില്ലെങ്കിൽ, നഷ്ടം വളരെ വലുതായിരിക്കും.

ആം ആദ്മി പാർട്ടി കൂടി പിടിമുറുക്കിയതോടെ, സ്വന്തം മണ്ണു കൈവിട്ടു പോകുമോയെന്ന ഭയം അകാലിദളിനുണ്ട്. ബിജെപിയുമായി കൂട്ടുവെട്ടിയ അകാലിദൾ മായാവതിയുടെ ബിഎസ്പിക്കൊപ്പമാണു മത്സരിക്കുന്നത്. 117 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 97 ൽ അകാലിദൾ മത്സരിക്കുന്നു; 20 ൽ ബിഎസ്പിയും.

സുഖ്ബീർ സിങ് ബാദൽ ‘മനോരമ’യോട്:

∙ സംസ്ഥാനത്ത് ഇക്കുറി 4 മുന്നണികളാണു മത്സരരംഗത്തുള്ളത്. അകാലിദളിന്റെ പ്രതീക്ഷകൾ?

ഞങ്ങൾ പൂർണ ആത്മവിശ്വാസത്തിലാണ്. അകാലിദൾ പഞ്ചാബിന്റെ പാർട്ടിയാണ്. സംസ്ഥാനത്ത് സമുദായങ്ങൾക്കിടയിൽ സ്പർധ വളർത്താനാണു മറ്റു കക്ഷികൾ ശ്രമിക്കുന്നത്.

∙ പഞ്ചാബിൽ ആം ആദ്മി പാർട്ടി പിടിമുറുക്കിയാൽ, നഷ്ടം അകാലിദളിനായിരിക്കുമോ?

ആം ആദ്മി പാർട്ടി പഞ്ചാബ് വിരുദ്ധ പാർട്ടിയാണ്. അവർക്കു പിടിച്ചുനിൽക്കാനാവില്ല. ആം ആദ്മിയിൽനിന്ന് ഒട്ടേറെ നേതാക്കൾ ഞങ്ങൾക്കൊപ്പം ചേർന്നു.

∙ ബിഎസ്പിയെ കൂട്ടുപിടിച്ച് അകാലിദളും മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നിയെ മുന്നിൽ നിർത്തി കോൺഗ്രസും ദലിത് വോട്ടുകൾ ഉന്നമിടുന്നു.

ബിഎസ്പിയുമായുള്ള കൂട്ടുകെട്ട് അകാലിദളിനു ശക്തി പകർന്നിട്ടുണ്ട്. മത്സരിക്കുന്ന 2 സീറ്റിലും ഛന്നി തോൽക്കും.

Content Highlight: Punjab Assembly Elections 2022, Sukhbir Singh Badal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com