ADVERTISEMENT

ന്യൂഡൽഹി ∙ ‘ഡൽഹി പാർട്ടി’ എന്ന മേൽവിലാസത്തിൽ നിന്നു പുറത്തുകടന്ന് ആം ആദ്മി പാർട്ടിയും അരവിന്ദ് കേജ്‍രിവാളും ദേശീയതലത്തിൽ സ്വന്തം രാഷ്ട്രീയമുദ്ര പതിപ്പിക്കുന്നു. ബിജെപിയും കോൺഗ്രസും കഴിഞ്ഞാൽ, ഒന്നിലേറെ സംസ്ഥാനങ്ങളിൽ ഭരണമുള്ള രാജ്യത്തെ ഏക പാർട്ടിയുമാണ് ഇനി ആം ആദ്മി.

2012 ൽ രൂപം കൊണ്ട പാർട്ടി 10 വർഷത്തിനുള്ളിൽ 2 സംസ്ഥാനങ്ങളിൽ ഭരണം നേടുകയും ഗോവയിൽ അക്കൗണ്ട് തുറക്കുകയും ചെയ്തിരിക്കുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ നിരയിലെ കരുത്തുറ്റ ശബ്ദമാകാൻ പഞ്ചാബ് വിജയം കേജ്‍രിവാളിനു സഹായകരമാകും. രാഹുൽ ഗാന്ധിക്കു പകരം മറ്റൊരു നേതാവ് പ്രതിപക്ഷത്തിന്റെ മുഖമാകണമെന്ന ആവശ്യമുയർന്നാൽ, കേജ്‍രിവാളിനെ പരിഗണിക്കാതിരിക്കാനാവില്ല.

പരമ്പരാഗത പാർട്ടികളിൽനിന്നു വ്യത്യസ്തമായി നിലകൊണ്ടാൽ, മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ ഒപ്പം നിൽക്കുമെന്ന രാഷ്ട്രീയ പാഠം കേജ്‍രിവാൾ ഡൽഹിയിൽ പഠിച്ചതാണ്. അതേ പാഠമാണ് അദ്ദേഹം പഞ്ചാബിലും വിജയകരമായി നടപ്പാക്കിയത്. മാറ്റത്തിനായി ജനം മനസ്സറിഞ്ഞ് വോട്ടു കുത്തിയാൽ വെറും വിജയമല്ല, എതിരാളികളെ നിഷ്പ്രഭമാക്കുന്ന വിജയതരംഗം തന്നെയുണ്ടാകുമെന്നു പഞ്ചാബിലും ആം ആദ്മി തെളിയിച്ചിരിക്കുന്നു.

മറ്റു കക്ഷികളുടെ വോട്ട് ബാങ്ക് പിടിച്ചെടുത്താണ് ഓരോ സംസ്ഥാനത്തും അവർ വളരുന്നത്. ഡൽഹിയിൽ ‍‍ആം ആദ്മിയുടെ വരവോടെ അടിതെറ്റി വീണ കോൺഗ്രസ് പിന്നെ ഇതുവരെ എഴുന്നേറ്റിട്ടില്ല. പഞ്ചാബിൽ അവരുടെ വരവോടെ ഇടം നഷ്ടപ്പെടുന്നത് കോൺഗ്രസിനും അകാലിദളിനുമാണ്.

ചിട്ടയായ പ്രവർത്തനത്തിലൂടെ കൂടുതൽ സംസ്ഥാനങ്ങളിലേക്കു വളരുകയാണ് ആം ആദ്മിയുടെ ലക്ഷ്യം. ഈ വർഷാവസാനം നടക്കുന്ന ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പുകൾക്കായി കച്ചമുറുക്കിക്കഴിഞ്ഞു. ഒരിടത്തുകൂടി സംസ്ഥാന പാർട്ടി പദവി ലഭിച്ചാൽ ദേശീയ പാർട്ടി പദവിയും നേടാം.

Arvind Kejriwal
അരവിന്ദ് കേജ്‌രിവാൾ

വളർച്ചയുടെ നാൾവഴി

∙ 2012: രൂപീകരണം

∙ 2013: ഡൽഹിയിൽ 28 സീറ്റുമായി കോൺഗ്രസ് പിന്തുണയോടെ ഭരണം. 3 മാസത്തിനുശേഷം രാജി.

∙ 2014: പഞ്ചാബിൽനിന്നു 4 ലോക്സഭാ സീറ്റ്. ഡൽഹിയിലും പഞ്ചാബിലും സംസ്ഥാന പാർട്ടി പദവി.

∙ 2015: എഴുപതിൽ 67 സീറ്റുമായി ഡൽഹിയിൽ ഭരണം.

∙ 2017: പഞ്ചാബിൽ 20 സീറ്റുമായി മുഖ്യ പ്രതിപക്ഷം.

∙ 2019: ഏക ലോക്സഭാ സീറ്റ് പഞ്ചാബിൽനിന്ന്.

∙ 2020: എഴുപതിൽ 62 സീറ്റുമായി ഡൽഹിയിൽ തുടർഭരണം.

∙ 2022: പഞ്ചാബിലും ഭരണം. 6 ശതമാനത്തിലേറെ വോട്ട് നേടിയതോടെ ഗോവയിലും സംസ്ഥാന പാർട്ടി പദവിക്കു വഴി തെളിഞ്ഞു.

English Summary: Rise of Aam Aadmi Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com